കണ്ണൂർ: ജില്ലയിൽ വിവിധ ഭാഗങ്ങളിൽ മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ) വ്യാപകമായി റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പ് വിദഗ്ധ സംഘം പഠനം ആരംഭിച്ചു. ഈവർഷം ഇതുവരെ മേക്കുന്ന്, തൃപ്പങ്ങോട്ടൂർ, മാലൂർ, പരിയാരം, ചപ്പാരപ്പടവ് എന്നീ പ്രദേശങ്ങളിൽ മഞ്ഞപ്പിത്തം ഔട്ട് ബ്രേക്കുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത്തരം ഔട്ട് ബ്രേക്കുകളിലും ഒറ്റപ്പെട്ട കേസുകളിലുമായി 150 ഓളം മഞ്ഞപ്പിത്ത കേസുകൾ ഈവർഷം ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷത്തേതുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ഇരട്ടിയോളമാണ്. ഒരു മരണവും ഇതിനകം റിപ്പോർട്ട് ചെയ്തു.
ഡെപ്യൂട്ടി ഡി.എം.ഒ ഡോ.കെ.സി സച്ചിൻ, ടെക്നിക്കൽ അസി.സി.ജെ.ചാക്കോ, ജില്ലാ എപ്പിഡമിയോളോജിസ്റ്റ് ജി.എസ് .അഭിഷേക് എന്നിവരുടെ നേതൃത്വത്തിലുള്ള ജില്ലാ മെഡിക്കൽ ഓഫീസിലെ ടീമും കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ.എ.കെ.ജയശ്രീ, ഡോ.പ്രസീദ എന്നിവരുടെ നേതൃത്വത്തിലുള്ള സംയുക്തസംഘവുമാണ് ജില്ലയിൽ പഠനം നടത്തുന്നത്.
മഞ്ഞപ്പിത്തം
മലിനമായ ജലം കുടിക്കുകയോ പാചകം ചെയ്യാൻ ഉപയോഗിക്കുകയോ ചെയ്യുന്നത് വഴി പകരുന്ന ഒരു അസുഖമാണ് മഞ്ഞപ്പിത്തം അഥവാ ഹെപ്പറ്റൈറ്റിസ് എ.വൈറസ് ശരീരത്തിൽ പ്രവേശിച്ച് 14 ദിവസം മുതൽ 42 ദിവസത്തിന് ഉള്ളിൽ ആണ് രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങുന്നത്.
മഞ്ഞപ്പിത്തത്തിന്റെ ചികിത്സയുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. അശാസ്ത്രീയമായ ചികിത്സാ രീതികൾ ഒഴിവാക്കണം.രോഗിക്ക് തുടർച്ചയായ വിശ്രമവും ധാരാളമായി വെള്ളം കുടിക്കുക, ഭക്ഷണം കഴിക്കുക എന്നിവയാണ് ആവശ്യം. വൈറൽ അസുഖം ആയതിനാൽ രോഗിയുടെ രോഗലക്ഷണങ്ങൾ അറിഞ്ഞുള്ള ചികിത്സ ആണ് നൽകേണ്ടത്.
ലക്ഷണങ്ങൾ ഇവ
ചെറിയ പനി, ക്ഷീണം, വിശപ്പില്ലായ്മ, ഓക്കാനം, ഛർദി എന്നിവയാണ് തുടക്കത്തിലെ ലക്ഷണങ്ങൾ.
പിന്നീട് ശരീരത്തിലെ ബിലുറബിന്റെ അളവ് വർദ്ധിക്കുകയും കണ്ണിന്റെ വെള്ള, ത്വക്ക്, മൂത്രം എന്നിവയ്ക്ക് കടുത്ത മഞ്ഞനിറം അനുഭവപ്പെടുകയും ചെയ്യും. ഇതോടൊപ്പം ഛർദി, വിശപ്പില്ലായ്മ എന്നിവ ഉണ്ടാകുന്നതിന്റെ ഭാഗമായി രോഗിക്ക് കടുത്ത ക്ഷീണവും അനുഭവപ്പെടാം. മഞ്ഞപ്പിത്തത്തിന്റെ തോതു കൂടുന്തോറും ലിവർ എൻസൈമുകളും ശരീരത്തിൽ വർദ്ധിക്കും.കൂടുതൽ മാരകമാവുകയാണെങ്കിൽ അത് തലച്ചോറിനെയും കരളിനെയും ബാധിക്കാം. ഈ രണ്ട് കാരണങ്ങൾ കൊണ്ടാണ് മരണം സംഭവിക്കുന്നത്.
മഞ്ഞപ്പിത്തത്തിന്റെ തോത് വളരെയധികം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇതിനെക്കുറിച്ചുള്ള വിശദമായ പഠനം ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ചു.ഇന്നലെ മാലൂർ പ്രദേശത്ത് സന്ദർശനം നടത്തി വിവരശേഖരണം ആരംഭിച്ചു. വരും ദിവസങ്ങളിൽ സംഘം വിശദമായ പഠനം നടത്തും.
ഡോ. പീയുഷ് എം. നമ്പൂതിരിപ്പാട് ,ജില്ലാ മെഡിക്കൽ ഓഫിസർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |