ജൂൺ ആറിനകം ജോലിക്ക് എത്താൻ
ആരോഗ്യവകുപ്പിന്റെ അന്ത്യശാസനം
തിരുവനന്തപുരം : ഡോക്ടർമാരും നഴ്സുമാരും അടക്കം അനധികൃത അവധിയിലുള്ള മുഴുവൻ ആരോഗ്യ പ്രവർത്തകരും ഒരാഴ്ചയ്ക്കകം ജോലിക്കെത്തണമെന്ന് സർക്കാരിന്റെ അന്ത്യശാസനം. ജൂൺ ആറിനകം ജോലിയിൽ പ്രവേശിക്കാത്തവരെ പിരിച്ചുവിടാൻ നടപടി തുടങ്ങും. പകർച്ചവ്യാധികൾ വ്യാപകമാവുകയും ആശുപത്രികളിൽ ആവശ്യത്തിന് സ്റ്റാഫ് ഇല്ലാതിരിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണിത്.
ആയിരത്തിലധികം പേർ ലീവിലെന്നാണ് വിവരം. ഇവരുടെ കണക്കെടുക്കാനും അനന്തര നടപടി സ്വീകരിക്കാനും ആരോഗ്യവകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ എന്നിവർക്ക് നിർദ്ദേശം നൽകി. മെഡിക്കൽ, പാരാമെഡിക്കൽ വിഭാഗം മേധാവികളോട് ഇവരെക്കുറിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
അനധികൃത അവധിയിൽ തുടരാൻ അനുവദിക്കില്ലെന്ന് മന്ത്രി വീണാ ജോർജ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ജോലിയിൽ പ്രവേശിക്കാൻ സന്നദ്ധത അറിയിക്കുന്നവരെ ബോണ്ട് വ്യവസ്ഥകൾ പ്രകാരം അച്ചടക്ക നടപടികൾക്ക് വിധേയമായി പ്രവേശിപ്പിക്കും.
ചട്ടപ്രകാരം അഞ്ചുവർഷത്തെ അവധി സർക്കാർ ജീവനക്കാർക്ക് ലഭിക്കും. സ്ഥാപനമേധാവി വഴി അപേക്ഷ സർക്കാരിലേക്ക് നൽകണം. അനുവദിച്ചാൽ മാത്രമേ അവധി എടുക്കാവൂ. വിദേശത്ത് ഉൾപ്പെടെ പോകാൻ ടിക്കറ്റ് എടുത്തശേഷം അപേക്ഷ നൽകി സ്ഥലം വിടുകയാണ് പതിവ്. തീർപ്പാകാത്ത നൂറുകണക്കിന് അപേക്ഷകൾ ആരോഗ്യവകുപ്പിലുണ്ട്.
അമിത ജോലി,
ചികിത്സാ പിഴവ്
സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന് ഡോക്ടർമാരും നഴ്സുമാരുമില്ലത്തതിനാൽ രോഗികൾക്ക് യഥാസമയം ചികിത്സ കിട്ടാതെ വരുന്നു. ഡ്യൂട്ടിയിലുള്ളവർക്ക് അമിത ജോലിഭാരമാണ്. ചികിത്സാ പിഴവ് അടിക്കടി സംഭവിക്കുന്നു. സർക്കാരിന് പേരുദോഷമായി. സാമ്പത്തിക പ്രതിസന്ധി കാരണം പുതിയ നിയമനം ഉടൻ സാദ്ധ്യവുമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |