കായംകുളം: നാടിന്റെ ഹൃദയം കവർന്ന കൊമ്പൻ പുല്ലുകുളങ്ങര ഗണേശന്റെ പിൻഗാമിക്കായുള്ള നാടിന്റെ കാത്തിരിപ്പ് ഇനി നീളില്ല. ആനകളെ കൈമാറ്റം ചെയ്യുന്നതിലുള്ള നിയന്ത്രണത്തിൽ ഇളവ് വന്നതോടെയാണ് ഗണേശന്റെ പിൻഗാമിക്കായുള്ള
കാത്തിരിപ്പ് സഫലമാകുന്നത്. തലപ്പൊക്കത്തിലും ഉടൽ നീളത്തിലും നിലത്തിഴയുന്ന തുമ്പികൈ നീട്ടത്തിലും മധ്യതിരുവിതാംകൂറിൽ ഒന്നാമതായിരുന്ന പുല്ലുകുളങ്ങര ധർമ്മശാസ്താക്ഷേത്രം വക ഗണേശൻ. കൊല്ലം പട്ടത്താനം, പന്തളം ഗജമേളകളിൽ ഗജകേസരി, ഗജരാജ പട്ടം തുടങ്ങിയവ ഗണേശൻ നേടിയിരുന്നു. എഴുന്നള്ളത്തുകളിൽ നിറഞ്ഞുനിന്ന ഗണേശൻ 2009ൽ ആണ് ആകസ്മികമായി ചരിഞ്ഞത്.
ഗണേശന് പിൻഗാമിയായി ഒരു കുട്ടിക്കൊമ്പനെ വാങ്ങണമെന്നത് നാടിന്റെയും ക്ഷേത്രത്തിന്റെയും അന്നു മുതലുള്ള ആഗ്രഹമായിരുന്നു. എന്നാൽ, ആന കൈമാറൽ നിയമത്തിൽ തട്ടി ആഗ്രഹം നീണ്ടു പോയി. ഇപ്പോൾ നിയമത്തിൽ ഇളവ് വരുത്താൻ കേന്ദ്ര സർക്കാർ തയാറായതോടെ അത് സഫലമാകുമെന്ന പ്രതീക്ഷയിലാണ് നാട്.
ശാസ്താവിനൊരു കുട്ടികൊമ്പൻ എന്ന പേരിൽ ക്ഷേത്ര ഭരണ സംഘവും കരയോഗങ്ങളും ചേർന്ന് കാമ്പയിന് തന്നെ രൂപം കൊടുത്തിട്ടുണ്ട്. ദേവസ്വം ഭാരവാഹികളായ ഡി.അയ്യപ്പൻ, സുരേഷ് രാമനാമഠം, കെ.ജയചന്ദ്രൻപിള്ള എന്നിവർ ചേർന്നുള്ള കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
ഒന്നരക്കോടി വേണം
ഗണേശന്റെ പിൻഗാമിക്കായി ആസാം, കർണ്ണാടക, ലക്ഷദ്വീപ് എന്നിവടങ്ങളിൽ അന്വേഷണം തുടങ്ങിയതായി ഭാരവാഹികൾ അറിയിച്ചു. ലക്ഷണമൊത്ത ആനകളെ ഇവിടങ്ങളിലാണ് ലഭിക്കുക. 50 ലക്ഷം മുതൽ ഒരു കോടി രൂപ വരെ ആനയ്ക്ക് വിലവരും. കൂടാതെ സ്ഥലത്ത് എത്തിക്കാനുള്ള ചെലവ്, ലൈസൻസ് ഫീസ്, ലോറിയും ആനത്തറിയും അടക്കമുള്ള പ്രാഥമിക ചെലവുകൾ എല്ലാം കൂടി ഒന്നര കോടിയോളം രൂപ ആകെ ചെലവ് വരും.
------------------------------------------
ശാസ്താവിനൊരു കുട്ടികൊമ്പൻ കാമ്പയിനിന്റെ ഉദ്ഘാടനം ജൂൺ 2ന് രാവിലെ 11ന് എൻ.എസ്.എസ് പ്രസിഡന്റ് ഡോ.എം.ശശികുമാർ നിർവ്വഹിക്കും.
- ഡി.അയ്യപ്പൻ, ദേവസ്വം പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |