കൊച്ചി: മൂന്നാർ കൈയേറ്റ കേസുകളിൽ സർക്കാരിന് എങ്ങനെ വീഴ്ചയുണ്ടായെന്ന് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ (ഡി.ജി.പി) ഹാജരായി വിശദീകരിക്കണമെന്ന് ഹൈക്കോടതി. അന്വേഷണം സി.ബി.ഐക്ക് വിടണോ എന്ന് ഡി.ജി.പിയെ കേട്ടശേഷം തീരുമാനിക്കുമെന്നും ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് എസ്. മനുവും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. അന്വേഷണം ഇപ്പോൾ കൈമാറുന്നില്ലെങ്കിലും സി.ബി.ഐയെ കക്ഷി ചേർക്കും.
മൂന്നാറിൽ വ്യാജപട്ടയങ്ങളുണ്ടാക്കിയ മുൻ അഡിഷണൽ തഹസിൽദാർ എം.ഐ. രവീന്ദ്രനെതിരെ കേസെടുത്തോ എന്നറിയിക്കണം. ആരെയാണ് അന്വേഷണം ഏല്പിച്ചത്, രവീന്ദ്രന് പെൻഷൻ ലഭിക്കുന്നുണ്ടോ, അച്ചടക്ക നടപടി എടുത്തോ എന്നതും അറിയിക്കണം.
കൈയേറ്റത്തിൽ വിചാരണക്കോടതികൾ തീർപ്പാക്കിയ കേസുകൾ സ്വമേധയാ വീണ്ടും പരിഗണിക്കുന്നത് പരിശോധിക്കുമെന്നും കോടതി അറിയിച്ചു. 42 കേസുകളിലെ പ്രതികളെയാണ് കുറ്റമുക്തരാക്കിയത്. എന്ത് അന്വേഷണമാണ് നടന്നതെന്നും ഹൈക്കോടതി ചോദിച്ചു.
ക്രിമനിൽ ഗൂഢാലോചന മാത്രമാണ് പലർക്കെതിരെയും ചുമത്തിയത്. ഗൗരവമുള്ള അന്വേഷണം നടന്നിട്ടില്ല. 545 വ്യാജപട്ടയങ്ങളാണ് രവീന്ദ്രൻ നൽകിയത്. രവീന്ദ്രന് മാത്രമായി അത് ചെയ്യാനാകില്ല. പിന്നിൽ മറ്റാളുകളുണ്ട്.
കേസുകൾ വേർതിരിച്ച് പരിശോധിക്കുമെന്നും കോടതി പറഞ്ഞു. കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തിയാലേ സത്യം പുറത്തുവരൂവെന്ന് അമിക്കസ് ക്യൂറി രഞ്ജിത് തമ്പാൻ പറഞ്ഞു. രവീന്ദ്രൻ ലാൻഡ് കൺസൾട്ടന്റാണെന്ന് മറ്റൊരു അമിക്കസ് ക്യൂറി ഹരീഷ് വാസുദേവനും പറഞ്ഞു. മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കണമെന്ന വൺ എർത്ത് വൺ ലൈഫിന്റെ ഹർജിയാണ് കോടതിയിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |