SignIn
Kerala Kaumudi Online
Thursday, 18 July 2024 6.42 AM IST

തോരാമഴയിൽ മുങ്ങി തലസ്ഥാനം

തിരുവനന്തപുരം: കാലവർഷത്തിന് മുന്നോടിയായി ജില്ലയിൽ ഇന്നലെയും ശക്തമായ മഴ പെയ്തു. പുലർച്ചെ മുതൽ ആരംഭിച്ച മഴ ഇടയ്ക്ക് തോർന്നെങ്കിലും ഉച്ചയോടെ വീണ്ടും ശക്തിപ്രാപിച്ചു. മലയോര മേഖലയിലുൾപ്പെടെ മഴ കനത്തു. ആറ്റിങ്ങൽ,​ വർക്കല,​ നെടുമങ്ങാട്, ​നെയ്യാറ്റിൻകര,​ വെഞ്ഞാറമൂട് ഭാഗങ്ങളിൽ പലയിടത്തും വെള്ളക്കെട്ടുണ്ടായി. 200 വീടുകളിൽ വെള്ളം കയറി. 10 വീടുകൾ ഭാഗികമായി തകർന്നു.

നിറുത്താതെ പെയ്ത മഴയിൽ തലസ്ഥാനനഗരം മുങ്ങി. നഗരത്തിലെ ആമയിഴഞ്ചാൻ തോട്,​ കിള്ളിയാർ ഉൾപ്പെടെ കരകവിഞ്ഞു. ജില്ലയിലെ പ്രധാന നദികളായ വാമനപുരം,​ നെയ്യാർ തുടങ്ങിയവയിൽ ജലനിരപ്പുയർന്നു. കൈത്തോടുകളും കനാലുകളും കരകവിഞ്ഞ് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുണ്ടായി. നദിക്കരയിൽ താമസിക്കുന്നവർക്ക് ജാഗ്രതാനിർദ്ദേശം നൽകി.

പനത്തുറയിൽ ശക്തമായ കടലാക്രമണമുണ്ടായി. കൈതവിളാകത്തും കൊപ്രാപ്പുരയിലും കടൽഭിത്തി തകർന്നേക്കാവുന്ന അവസ്ഥയിലാണ്. കടൽഭിത്തി തകർന്നാൽ പൊഴി രൂപപ്പെടാൻ സാദ്ധ്യത കൂടുതലാണെന്ന് നാട്ടുകാർ പറയുന്നു.

എട്ട് ദുരിതാശ്വാസ ക്യാമ്പുകൾ

ജില്ലയിൽ എട്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി 17 കുടുംബങ്ങളിലെ 66 പേരാണുള്ളത്. തിരുവനന്തപുരം, വർക്കല, കാട്ടാക്കട താലൂക്കുകളിൽ രണ്ട് ക്യാമ്പുകൾ വീതവും നെയ്യാറ്റിൻകര, നെടുമങ്ങാട് താലൂക്കുകളിൽ ഓരോന്നും പ്രവർത്തിക്കുന്നു. തിരുവനന്തപുരം താലൂക്കിൽ ജി.എച്ച്.എസ് കാലടി, നെടുമങ്ങാട് താലൂക്കിൽ തേമ്പാമൂട് അങ്കണവാടി, വർക്കല താലൂക്കിൽ മുട്ടള ജി.എൽ.പി.എസ്, കുളമുട്ടം ജി.എൽ.പി.എസ്, കാട്ടാക്കട താലൂക്കിൽ കാപ്പികാട് പ്രാഥമിക ആരോഗ്യ കേന്ദ്രം, ഉഴമലയ്ക്കൽ പഞ്ചായത്ത് ബഡ്സ് സ്‌കൂൾ എന്നിവിടങ്ങളിലാണ് പുതിയ ക്യാമ്പുകൾ തുറന്നത്.

ഇന്ന് യെല്ലോ അലർട്ട്

ജില്ലയിൽ ഇന്നും നാളെയും 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെയുള്ള ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തിൽ യെല്ലോ അലർട്ട് മുന്നറിയിപ്പ് നൽകി. മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടാവാൻ സാദ്ധ്യതയുള്ളതിനാൽ സംസ്ഥാന ദുരന്തനിവാരണ അതോറിട്ടി പൊതുജനങ്ങൾക്കായി ജാഗ്രതാനിർദ്ദേശം പുറത്തിറക്കി. മഴ തുടരുന്ന സാഹചര്യത്തിൽ മാറി താമസിക്കേണ്ട സാഹചര്യമുണ്ടായാൽ അതിനോട് സഹകരിക്കണമെന്നും ശക്തമായ കടലാക്രമണത്തിന് സാദ്ധ്യതയുള്ളതിനാൽ ജില്ലയിലെ തീരദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും നിർദ്ദേശമുണ്ട്.

അരുവിക്കര ഡാമിന്റെ ഷട്ടറുകൾ തുറന്നു

വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതിനെ തുടർന്ന് പേപ്പാറ ഡാമിൽ ജലനിരപ്പ് ഉയർന്നു. ഇതേത്തുടർന്ന് അരുവിക്കര ഡാമിന്റെ രണ്ട് മുതൽ അഞ്ചുവരെ ഷട്ടറുകൾ 15 സെന്റീമീറ്റർ വീതം ഉയർത്തി. മഴ ശക്തമായാൽ ഷട്ടറുകൾ കൂടുതൽ ഉയർത്തും. ഡാമിന്റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

ഇന്നലെ പെയ്ത മഴ (മില്ലീ മീറ്ററിൽ)

തിരുവനന്തപുരം നഗരം- 68
വെള്ളായണി- 62
പെരുങ്കടവിള- 41
വർക്കല- 34

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.