തിരുവനന്തപുരം: ഓഹരി വിപണിയിലൂടെ വമ്പൻ ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് പ്രമുഖ ക്രിമിനൽ അഭിഭാഷകനായ ശാസ്തമംഗലം അജിത് കുമാറിന്റെ 93 ലക്ഷം രൂപ ഓൺലൈൻ മാഫിയ തട്ടിയെടുത്തതായി പരാതി.
സൈബർ തട്ടിപ്പ് കേസുകളിൽ ഹാജരാകുന്ന അജിത് കുമാറിൽ നിന്ന് ജൂൺ 21 മുതൽ ഈ മാസം 25 വരെയുള്ള കാലയളവിലാണ് പണം തട്ടിയെടുത്തതെന്ന് സൈബർ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ഷെയർ മാർക്കറ്റിലൂടെ ഇരട്ടി ലാഭം നേടിത്തരാമെന്ന് പറഞ്ഞ് ജൂൺ 21ന് അജിത് കുമാറിന്റെ വാട്സാപ്പ് നമ്പറിലാണ് വിദേശനമ്പരിൽ നിന്ന് ആദ്യ ഫോൺകാൾ എത്തിയത്. പിന്നീട് പലതവണ വിളിച്ച് ഷെയർഖാൻ ക്ലബ് 88 എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേർത്തു. അതിന് ശേഷം ബ്ലാക്ക് ടൈഗേഴ്സ് എന്ന മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെട്ടു. രണ്ടുതവണയായി 5 ലക്ഷം നൽകാൻ ആവശ്യപ്പെടുകയും ഓഹരി വ്യാപാരത്തിലൂടെ ലാഭം ലഭിക്കുന്നത് സംബന്ധിച്ച് വ്യാജ സന്ദേശം അയക്കുകയും ചെയ്‌തു.
ഇതിന് ശേഷമാണ് പലതവണയായി 93 ലക്ഷം രൂപ പല ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് അജിത് കുമാർ അയച്ചുകൊടുത്തത്. പിന്നീട് ഫോണിൽ വിളിച്ചിരുന്നവരുമായി ബന്ധപ്പെടാൻ കഴിയാതെ വന്നതോടെയാണ് തട്ടിപ്പ് ബോദ്ധ്യപ്പെട്ടതെന്ന് പരാതിയിൽ പറയുന്നു. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് പറഞ്ഞു. കസ്റ്റംസ്, എൻ.ഐ.എ തുടങ്ങിയ കേന്ദ്ര ഏജൻസികൾക്കുവേണ്ടി ഹാജരാകുന്ന മുതിർന്ന അഭിഭാഷകനാണ് ശാസ്‌തമംഗലം അജിത് കുമാർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |