കൊട്ടിയൂർ: കൊട്ടിയൂരിലേക്ക് ഭക്തജനപ്രവാഹം തുടരുന്നു.ഈ വർഷം വൈശാഖ മഹോത്സവത്തിലെ ഏറ്റവും വലിയ ഭക്തജനത്തിരക്കാണ് ഇന്നലെ കൊട്ടിയൂരിൽ അനുഭവപ്പെട്ടത്.പുലർച്ചെ മൂന്നു മണിയോടെ ആരംഭിച്ച ഭക്തജനപ്രവാഹത്തിൽ ഇടയ്ക്കിടെ തിരുവഞ്ചിറ നിറഞ്ഞു. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും എത്തിയ ടൂറിസ്റ്റ് ബസുകൾ ഉൾപ്പെടെ ചെറുതും വലുതുമായ വാഹനങ്ങളുടെ നിലയ്ക്കാത്ത പ്രവാഹത്തിൽ കൊട്ടിയൂർ വീർപ്പുമുട്ടി. ഗതാഗത കുരുക്ക് നീണ്ടുനോക്കിവരെ നീണ്ടു.
ഉത്സവകാലത്തെ ഭക്തജനപ്രവാഹം കണക്കിലെടുത്ത് പാർക്കിംഗിനായി ദേവസ്വം വിപുലമായ സൗകര്യങ്ങൾ ഒരുക്കിയതിനാൽ മുൻ വർഷങ്ങളിൽ അനുഭവപ്പെട്ടതു പോലെ വലിയ ഗതാഗത കുരുക്ക് ഇത്തവണ അനുഭവപ്പെട്ടില്ല. മഴമാറി നിന്നതോടെ ശക്തമായ വെയിലും ചൂടും അനുഭവപ്പെട്ടെങ്കിലും ഇതൊന്നും കാര്യമാക്കാതെ ഭക്തജനങ്ങൾ അക്കരെ സന്നിധിയിലേക്ക് ഒഴുകിയെത്തിയത് പൊലീസിനേയും ദേവസ്വം വളണ്ടിയർമാരെയും ഏറെ പ്രയാസപ്പെടുത്തി. എന്നാൽ അക്കരെ സന്നിധാനത്ത് കുടിവെള്ളവും, അന്നദാനവും. ചുക്കുകാപ്പി വിതരണവുമടക്കമുള്ള സൗകര്യങ്ങൾ ഒരുക്കിയത് കൊട്ടിയൂർ പെരുമാളെ ദർശിക്കാനായി ഏറെ നേരം കാത്തുനിൽക്കേണ്ടി വന്ന ഭക്തർക്ക് വലിയ ആശ്വാസമായി മാറി.
പുലർച്ചെ ആരംഭിച്ച ഭക്തജനത്തിരക്കിന് ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയാണ് നേരിയ ശമനമുണ്ടായത്.
വൈശാഖ മഹോത്സവത്തിലെ നാല് ആരാധനാ പൂജകളിൽ മൂന്നാമത്തേതായ രേവതി ആരാധന നാളെയാണ്.
രേവതി ആരാധന
കോട്ടയം തെക്കേ കോവിലകം വകയാണ് രേവതി ആരാധന നടത്തുന്നത്. ആരാധനാ പൂജയുടെ ഭാഗമായി ഉച്ചയ്ക്ക്
പൊന്നിൻ ശീവേലിയും ആരാധനാ സദ്യയും നടക്കും.സന്ധ്യയ്ക്ക് മണിത്തറയിലെ സ്വയംഭൂ വിഗ്രഹത്തിൽ പാലമൃത് അഭിഷേകം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |