പൂവാർ: കോവളം കാരോട് ബൈപ്പാസ് റോഡ് അപകടക്കെണിയായി മാറിയെന്ന് പ്രദേശവാസികൾ. സ്ട്രീറ്റ് ലൈറ്റും സിഗ്നൽ ലൈറ്റും സ്ഥാപിക്കാതെ വാഹനങ്ങൾക്ക് തുറന്നുകൊടുത്തതാണ് അപകടങ്ങൾക്ക് കാരണമായതെന്ന് നാട്ടുകാർ പറയുന്നു. 16 കിലോമീറ്റർ മാത്രം ദൂരമുള്ള റോഡ്, അപകടക്കെണിയായിട്ടും ബൈപ്പാസ് അതോറിട്ടിക്കോ, എൽ.എൻ.ടി കമ്പനിക്കോ കുലുക്കമില്ല. പൂർണമായും കോൺക്രീറ്റ് റോഡായതിനാൽ നിർമ്മാണത്തിലെ അപാകതയും പൂർത്തീകരിക്കാത്ത സിഗ്നൽ സംവിധാനങ്ങളും തെറ്റായി സ്ഥാപിച്ചിട്ടുള്ള ദിശാ സൂചനാബോർഡുകളും അപകടങ്ങൾ പെരുകാൻ കാരണമാകുന്നു. തിരുപുറം പുറുത്തിവിളയിലും കാഞ്ഞിരംകുളത്തും മേജർ സിഗ്നൽ ജംഗ്ഷനുകൾ സ്ഥാപിക്കുമെന്ന അധികൃതരുടെ പ്രഖ്യാപനം ജലരേഖയായി തുടരുകയാണ്. നാഷണൽ ഹൈവേ അതോറിട്ടിയുടെ മാസ്റ്റർ പ്ലാനിൽ ഉൾപ്പെട്ടതാണ് 2 സിഗ്നൽ ജംഗ്ഷനുകളും. ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാർട്ടികളും സംയുക്തമായി മാസങ്ങളോളം സമരം നടത്തിയിട്ടും പരിഹാരം കാണാൻ നാളിതുവരെ നാഷണൽ ഹൈവേ അതോറിട്ടി തയാറായിട്ടില്ല.
ജനങ്ങളെ വട്ടം ചുറ്റിക്കുന്നു
നാലുവരിപ്പാതയും സർവ്വീസ് റോഡുകളുമടക്കം 45 മീറ്റർ വീതിയിലാണ് ബൈപ്പാസ് റോഡ് നിർമ്മിച്ചിരിക്കുന്നത്. കോവളം മുതൽ കാരോട് വരെയുള്ള 16.2 കിലോമീറ്റർ ദൂരം കോൺക്രീറ്റ് റോഡാണ്. അപകടത്തിൽപ്പെടുന്നവരെ അടുത്തുള്ള ആശുപത്രികളിൽ എത്തിക്കണമെങ്കിൽ കിലോമീറ്ററുകൾ സഞ്ചരിക്കേണ്ട അവസ്ഥയാണ്.
ദൂരസ്ഥലങ്ങളിൽ നിന്നും ഇതുവഴി കടന്നുപോകുന്നവരെ സഹായിക്കാൻ സ്ഥാപിച്ച ദിശാ സൂചനാബോർഡുകൾ പലതും തെറ്റാണ്. ആരോമാർക്ക് നോക്കി പോകുന്നവർ തെക്കോട്ടും വടക്കോട്ടും കിലോമീറ്ററുകൾ സഞ്ചരിച്ച ശേഷമാണ് ശരിയായ സ്ഥലം കണ്ടെത്തുന്നത്. ജനങ്ങളെ വട്ടം ചുറ്റിക്കുന്ന ബോർഡുകളിലെ തെറ്റായ വിവരങ്ങൾ തിരുത്താൻ അധികൃതർ ഇതുവരെ തയാറായിട്ടില്ല.
ബൈപ്പാസ് പൂർണമായും തുറന്നു
കോവളം കാരോട് കോൺക്രീറ്റ് റോഡ് പൂർത്തിയായതോടെ 43 കിലോമീറ്റർ വരുന്ന കഴക്കൂട്ടം കാരോട് ബൈപ്പാസ് പൂർണമായും തുറക്കപ്പെട്ടു. അതോടെ കന്യാകുമാരി എക്സ്പ്രസ് ഹൈവേയുമായും കന്യാകുമാരിയുമായും തലസ്ഥാനം ബന്ധിപ്പിക്കപ്പെട്ടു. കാരോട് നിന്നും തമിഴ്നാട്ടിലെ ചുങ്കാൻകടയിലേക്കാണ് ഈ റോഡ് കടന്നുപോകുന്നത്. ദേശീയപാതയുടെ ഭാഗമായി തോവാള വരെ പോകുന്ന റോഡ് കന്യാകുമാരി, തിരുനെൽവേലി ഭാഗങ്ങളിലായി രണ്ടായി പിരിയും. ഇവിടെയുള്ള റോഡുകളുടെ നിർമ്മാണം കൂടി പൂർത്തിയാകുന്നതോടെ കഴക്കൂട്ടം കാരോട് ബൈപ്പാസ് റോഡിൽ പതിന്മടങ്ങ് തിരക്കേറും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |