മൂന്നുവർഷ യു.ജി കോഴ്സുകൾ കൊണ്ട് വിദേശരാജ്യങ്ങളിൽ വേണ്ടത്ര ക്രെഡിറ്റ് സ്‌കോർ കിട്ടുന്നില്ലെന്ന് മന്ത്രി
കണ്ണൂർ: നാലുവർഷ ബിരുദ ഡിഗ്രി കോഴ്സുകളുടെ സിലബസുകൾ ജൂൺ പത്തോടെ പൂർത്തിയാക്കാൻ നിർദ്ദേശം നൽകിയതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു . കണ്ണൂർ സർവകലാശാല നാലുവർഷ ബിരുദ ഡിഗ്രി പ്രോഗ്രാമുകളുടെ വിലയിരുത്തൽ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഉന്നതവിദ്യാഭ്യാസത്തിനും തൊഴിലുമായി വിദേശരാജ്യങ്ങളിലേക്ക് പോകുന്ന കുട്ടികൾക്ക്
മൂന്നുവർഷത്തെ യു.ജി കോഴ്സുകൾ കൊണ്ട് വേണ്ടത്ര ക്രെഡിറ്റ് സ്‌കോർ ചെയ്യാനാകുന്നില്ല. ഇതിന് പരിഹാരമായാണ് നാലുവർഷ കോഴ്സുകൾ ആവിഷ്‌കരിച്ചതെന്നും മന്ത്രി പറഞ്ഞു.
കോഴ്സുകൾ വിദ്യാർത്ഥികൾക്ക് തിരഞ്ഞെടുക്കാവുന്ന വിധത്തിലാണ് രൂപകൽപന ചെയ്തത്.മെയിൻ വിഷയങ്ങൾക്കൊപ്പം തങ്ങളുടെ കഴിവുകൾ വളർത്താനാവശ്യമായ കോഴ്സുകൾ തിേരഞ്ഞെടുക്കാം. അദ്ധ്യാപനരീതിയിലും അഴിച്ചുപണി ആവശ്യമാണ്. തൊഴിൽ നൈപുണ്യത്തിനും പ്ലേസ്‌മെന്റിനുമായി പ്രത്യേക സെൽ കോളജുകളിൽ ആവശ്യമാണ്. തെക്കൻ കേരളത്തിലെ കോളജുകളിൽ കെഡിസ്‌കുമായി ചേർന്ന് ഇന്നൊവേഷൻ ഇൻക്യുബേഷൻ സെന്ററുകൾ കോളജുകളിൽ പ്രവർത്തിക്കുന്നുണ്ട്. ദേശിയ അന്താരാഷ്ട്ര കമ്പനികളുമായി കാമ്പസുകളിൽ ഇൻഡസ്ട്രിയൽ പാർക്ക് ആരംഭിക്കുന്നതിനുള്ള ചർച്ച നടക്കുന്നുണ്ട്. അതുപോലെ ഇന്റേൺഷിപ് ചെയ്യാനുള്ള കമ്പനികളുടെ എം പാനൽ ലിസ്റ്റ് ഉന്നതവിദ്യാഭ്യാസ കൗൺസിൽ തയാറാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
സർവകലാശാല വൈസ് ചാൻസിലർ ഡോ.ബിജോയ് നന്ദൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. ജോബി കെ.ജോസ്, എൻ.സുകന്യ, ഡോ സുജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
കാമ്പസുകൾ സജ്ജമാകണം
നാലുവർഷ യു.ജി കോഴ്സുകളിലെ കുട്ടികളെ സ്വീകരിക്കുന്നതിന് കാമ്പസുകളും സജ്ജമാകണമെന്നും മന്ത്രി പറഞ്ഞു. അവരുടെ സർഗാത്മകകഴിവുകൾക്കൊപ്പം തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള അന്തരം ഇല്ലാതാക്കാനുമായി കാംപസുകളിൽ ഇൻഡസ്ട്രിയൽ പാർക്കുകൾ ഉൾപ്പെടെ സജ്ജമാക്കും. ജൂലായ് ഒന്നോടെ ക്ലാസുകൾ ആരംഭിക്കുന്ന വിധത്തിലാണ് സംസ്ഥാനത്തെ മുഴുവൻ സർവകലാശാലകളിലും അക്കാഡമിക് കലണ്ടർ തയാറാക്കിയത്. അതിന് മുമ്പ് തന്നെ പ്രവേശന നടപടികൾ പൂർത്തീകരിക്കണം. പരീക്ഷ, കലാകായിക മത്സരങ്ങൾ എന്നിവയെല്ലാം എല്ലാ സർവകലാശാലകളിലും ഒരേ തീയതികളിലാണ് നിശ്ചയിച്ചിരിക്കുന്നത്. അടുത്ത വർഷം മുതൽ അന്തർസർവകലാശാല കലോത്സവം ഉൾപ്പെടെ നടത്താനുള്ള ഒരുക്കങ്ങളുമുണ്ടെന്ന് മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |