കണ്ണൂർ: നാലു വർഷ ഡിഗ്രിക്കുള്ള സിലബസ് ജൂൺ പത്തിനകം തയ്യാറാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി ആർ. ബിന്ദു പറഞ്ഞു. എല്ലാ സിലബസും പഠിച്ചിട്ടല്ല കുട്ടികൾ അഡ്മിഷൻ എടുക്കാറ്. കോഴ്സ് തുടങ്ങുന്നതിന് മുമ്പ് സിലബസ് തയ്യാറാകണം എന്നില്ല. സിലബസ് ഇല്ലാത്ത് അഡ്മിഷൻ പ്രക്രിയയെ ബാധിക്കില്ല. കണ്ണൂർ സർവകലാശാലയിൽ ചില പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ട്. ബോർഡ് ഒഫ് സ്റ്റഡീസില്ലാതായത് സിലബസ് വൈകാൻ കാരണമായി.
ഡോ.ഷാലിജിന് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ ചുമതല
തിരുവനന്തപുരം: തൃശൂർ എൻജിനിയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ.പി.ആർ. ഷാലിജിന് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ പൂർണ അധിക ചുമതല നൽകി. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയർ ജോയിന്റ് ഡയറക്ടറായി സ്ഥലംമാറ്റിയിട്ടുമുണ്ട്.
ഹയർ സെക്കൻഡറി പാഠ്യ
പദ്ധതിപരിഷ്കരിക്കും
തിരുവനന്തപുരം; സംസ്ഥാനത്തെ ഹയർ സെക്കൻഡറി പാഠ്യപദ്ധതിയും ഉടൻ പരിഷ്കരിക്കും. ഇതിനുള്ള പ്രവർത്തനങ്ങൾ ജൂണിൽ ആരംഭിക്കും.ഹയർ സെക്കൻഡറി ,വൊക്കേഷണൽ ഹയർ സെക്കൻഡറി എന്നിവയിൽ 2025-26 അദ്ധ്യയന വർഷത്തെ പാഠപുസ്തകങ്ങൾ പുതുക്കുകയാണ് ലക്ഷ്യം.
ശാസ്ത്രം, സാമൂഹിക ശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്ര ഏജൻസിയായ എൻ.സി. ഇ.ആർ.ടി.യുടെ പാഠപുസ്തകങ്ങളാണ് കേരളത്തിൽ ഇപ്പോൾ ഉപയോഗിക്കുന്നത്.ഇതിൽ സാമൂഹിക ശാസ്ത്ര വിഷയങ്ങളിലെ പുസ്തകങ്ങൾ ഇനി കേരളം തയ്യാറാക്കാനാണ് ആലോചിക്കുന്നത്. എൻ.സി. ഇ.ആർ.ടി പുസ്തകങ്ങളിൽ രാഷ്ട്രീയ താല്പര്യത്തോടെ ചരിത്രസംഭവങ്ങൾ വിട്ടുകളയുകയും പലതും കൂട്ടിച്ചേർക്കുകയും ചെയ്യുന്നതിനാലാണിത്.
2007 ന് ശേഷം സമഗ്രമായ പാഠ്യപദ്ധതി പരിഷ്കരണം നടപ്പിലാക്കുന്നത് ഇപ്പോഴാണ്. . ചരിത്രം, പൊളിറ്റിക്കൽ സയൻസ്,സോഷ്യോളജി, ഇക്കണോമിക്സ്, ജ്യോഗ്രഫി എന്നീ വിഷയങ്ങളിലാകും പ്രധാനമായും പുതിയ പുസ്തകം തയ്യാറാക്കുക.എന്നാൽ ദേശീയ പ്രവേശന പരീക്ഷകളിൽ ശാസ്ത്ര വിഷയങ്ങളിൽ എൻ.സി.ഇ.ആർ.ടി സിലബസാണ് പരിഗണിക്കുക എന്നതിനാൽ ആ പാഠപുസ്തകങ്ങൾ തുടരും. ശില്പശാല നടത്തിയ ശേഷമാകും പുസ്തകത്തിന്റെ ചട്ടക്കൂട്ടിലേക്ക് കടക്കുക.രണ്ട് വർഷത്തിനുള്ളിൽ ഒരിക്കലെങ്കിലും പാഠപുസ്തക പരിഷ്കരണം നടക്കേണ്ടതുണ്ടെന്നും പൊതുവിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വർദ്ധിപ്പിക്കാനാണ് സർക്കാർ മുൻതൂക്കം നൽകുന്നതെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.
എൻജിനിയറിംഗ് എൻട്രൻസ്:
സ്കോർ 10 ദിവസത്തിനകം
തിരുവനന്തപുരം: ഇക്കൊല്ലം ആദ്യമായി ഓൺലൈനായി നടത്തുന്ന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷയുടെ സ്കോർ പരീക്ഷ കഴിഞ്ഞ് 10ദിവസത്തിനുള്ളിൽ പ്രസിദ്ധീകരിക്കും. എൻജിനിയറിംഗ് പ്രവേശന പരീക്ഷ ജൂൺ 5 മുതൽ 9 വരെയാണ്. ഫാർമസി പ്രവേശന പരീക്ഷ ജൂൺ പത്തിനാണ്. പിറ്റേന്നു തന്നെ ഉത്തരസൂചിക പ്രസിദ്ധീകരിക്കും. പരാതികളും ആക്ഷേപങ്ങളും അറിയിക്കാൻ 3ദിവസത്തെ സമയം നൽകും. അതിനു ശേഷം ഉടൻ സ്കോർ പ്രസിദ്ധീകരിക്കും. ജൂൺ അവസാനത്തോടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് ജൂലായ് ആദ്യം കൗൺസലിംഗ് തുടങ്ങാനാണ് നീക്കം.
സംസ്ഥാനത്ത് 198, പുറത്ത് 4 സെന്ററുകളിലാണ് പരീക്ഷ. 1.13ലക്ഷം കുട്ടികളാണ് പരീക്ഷയ്ക്കിരിക്കുന്നത്. സുരക്ഷാ കാരണങ്ങളാൽ വൈ-ഫൈ സംവിധാനത്തിൽ ചോദ്യപേപ്പർ കൈമാറില്ല. 130 കോളേജുകളിലാണ് പരീക്ഷാകേന്ദ്രം. അതേസമയം, വിദ്യാർത്ഥികൾക്ക് അന്യജില്ലകളിൽ പരീക്ഷാ കേന്ദ്രങ്ങൾ ലഭിച്ചതായി പരാതിയുണ്ട്. കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ നിന്ന് അപേക്ഷിച്ച ഒട്ടേറെ വിദ്യാർത്ഥികൾക്ക് കോട്ടയം ജില്ലയിലാണ് പരീക്ഷാ കേന്ദ്രം അനുവദിച്ചത്. പത്തനംതിട്ട നിന്നുള്ള ചില വിദ്യാർഥികൾക്ക് മലപ്പുറത്താണ് സെന്റർ. എന്നാൽ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ പരിശോധനയ്ക്ക് ശേഷം ശുപാർശ ചെയ്ത കേന്ദ്രങ്ങളിലാണ് പരീക്ഷ നടത്തുന്നതെന്നാണ് എൻട്രൻസ് കമ്മിഷണറേറ്റ് വിശദീകരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |