പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയ പാതയോരത്ത് അപകട ഭീഷണിയായി നിൽക്കുന്ന കൂറ്റൻ മരങ്ങൾ മുറിച്ച് നീക്കാനുള്ള നടപടികൾ വനം വകുപ്പ് ആരംഭിച്ചു. വന മേഖലയോട് ചേർന്ന ദേശീയ പാതയോരത്ത് നിൽക്കുന്ന കൂറ്റൻ മരങ്ങളാണ് മുറിച്ച് മാറ്റാനുള്ള നടപടികൾ ആരംഭിച്ചത്. തെന്മല സി.ഐ വനം വകുപ്പിന് നൽകിയ കത്തിനെ തുടർന്നാണ് നടപടി. കാല വർഷം ആരംഭിക്കുന്നതിന് മുമ്പ് ദേശീയ പാതയോരത്ത് അപകട ഭീഷണിയായി നിൽക്കുന്ന കൂറ്റൻ മരങ്ങൾ മുറിച്ച് മാറ്റി അപകടങ്ങൾ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ രണ്ടാഴ്ച മുമ്പ് കേരളകൗമുദി വാർത്ത നൽകിയിരുന്നു. വാർത്തശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടികൾ ആരംഭിച്ചത്.
വനം വകുപ്പിന്റെ മരങ്ങൾ മാത്രം
പുനലൂർ മുതൽ കോട്ടവാസൽ വരെയുള്ള ദേശീയ പാതയോരത്ത് 160ഓളം മരങ്ങൾ കാലപ്പഴക്കത്തെ തുടർന്ന് അപകടാവസ്ഥയിൽ നിൽക്കുകയാണ്. അപകടാവസ്ഥയിൽ നിൽക്കുന്ന കൂറ്റൻ മരങ്ങളുടെ വിവര ശേഖരണമാണ് ഇന്നലെ വനം വകുപ്പ് ആരംഭിച്ചത്.ദേശീയ പാതയോരത്തെ അണ്ടൂർപച്ച, ഉറുകുന്ന് കോളനി,ഉറുകുന്ന്, കനാൽ പാലം, ഒറ്റക്കൽ ലുക്കൗട്ട്, പാറക്കടവ്,ഒറ്റക്കൽ, പത്തേക്കർ, തെന്മല തുടങ്ങിയ നിരവധി സ്ഥലങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന കൂറ്റൻ മരങ്ങളുടെ ചുറ്റു വണ്ണം പിടിക്കുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തത്. എന്നാൽ ദേശീയ പാതയുടെ വശങ്ങളിൽ വനം വകുപ്പിന്റേത് അല്ലാത്ത മറ്റു മരങ്ങൾ മുറിച്ച് നീക്കാൻ ആരംഭിക്കാത്തതിൽ പ്രതിഷേധം ഉയർന്നു.
ദേശീയ പാതയോട് ചേർന്ന വനാതിർത്തിയിൽ അപകട ഭീഷണി ഉയർത്തി റോഡിലേക്ക് നിൽക്കുന്ന മരങ്ങൾ മാത്രമാണ് മുറിച്ച് മാറ്റാൻ ലക്ഷ്യമിടുന്നത്. ഫോറസ്റ്റ് കൺസർവേറ്ററുടെ അനുമതിയോടെ മാത്രമേ നടപടികൾ ആരംഭിക്കുകയുള്ളു
ശെൽവരാജ്
തെന്മല ഫോറസ്റ്റ് റേഞ്ച് ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |