ന്യൂഡൽഹി: സുപ്രീംകോടതി കൊളീജിയം ഹൈക്കോടതി ജഡ്‌ജിമാരെ തിരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡമറിയണമെന്ന് ആവശ്യപ്പെട്ടയാൾക്ക് 25000 രൂപ പിഴയിട്ട് ഡൽഹി ഹൈക്കോടതി. രാകേഷ് കുമാർ ഗുപ്‌ത എന്ന വ്യക്തിക്കാണ് ജസ്റ്രിസ് സുബ്രഹ്മണ്യം പ്രസാദ് പിഴയിട്ടത്. ഹൈക്കോടതി ജഡ്‌ജി നിയമനത്തിനായുള്ള പട്ടിക തയ്യാറാക്കി ശുപാർശ ചെയ്യുന്നത് അതത് ഹൈക്കോടതികളിലെ കൊളീജിയമാണ്. ആ ശുപാർശ സുപ്രീംകോടതി കൊളീജിയം പരിശോധിച്ച് പേരുകൾ തിരഞ്ഞെടുക്കും. തീരുമാനം സുപ്രീംകോടതിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നുമുണ്ട്. ഹൈക്കോടതി ജഡ്‌ജി നിയമനത്തിനുള്ള യോഗ്യത ഭരണഘടനയുടെ അനുച്ഛേദം 217ൽ പറയുന്നു. ആ വ്യവസ്ഥയും, മറ്റു ഘടകങ്ങളും പരിഗണിച്ചാണ് സുപ്രീംകോടതി തീരുമാനമെടുക്കുന്നത്. അതിനാൽ പരമോന്നത കോടതിയുടെ തീരുമാനത്തിന് മേലുള്ള അപ്പീൽ കോടതിയായി ഹൈക്കോടതിക്ക് പ്രവർത്തിക്കാനാകില്ലെന്ന് ജസ്റ്രിസ് സുബ്രഹ്മണ്യം പ്രസാദ് നിലപാടെടുത്തു. ഹർജി ജുഡീഷ്യറിയുടെ സമയം അപഹരിക്കാനാണ്. ഹർജി നൽകാൻ രാകേഷ് കുമാർ ഗുപ്‌തയ്‌ക്ക് അധികാരമില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. പ്രശസ്‌തിക്ക് വേണ്ടിയുള്ള ഹർജിയെന്നും കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |