പൂവരണി : വിളക്കുംമരുത് കവലയിലെ തുടർ അപകടങ്ങൾ അധികാരികളുടെ കണ്ണിൽപ്പെടുന്നില്ലേ ...? അപകടങ്ങളെല്ലാം കണ്ടുമടുക്കുകയാണ് ഇവിടുത്തെ വ്യാപാരികളും നാട്ടുകാരും.
പാലാ പൊൻകുന്നം റോഡിൽ പൂവരണി വിളക്കുംമരുത് കവലയിൽ ഉണ്ടാകുന്ന വാഹനാപകടങ്ങൾ ഒഴിവാക്കുന്നതിനും റോഡ് സുരക്ഷ ഉറപ്പ് വരുത്തുന്നതിനും അടിയന്തര നടപടികൾ ഉണ്ടാകണമെന്ന് പൂവരണി വ്യാപാരി വ്യവസായി ഏകോപനസമിതി യോഗം ആവശ്യപ്പെടുന്നു. ഇക്കാര്യത്തിനായി മീനച്ചിൽ പഞ്ചായത്ത് ഭരണസമിതിക്കും പൊതുമരാമത്ത് വകുപ്പിനും മറ്റ് ഉന്നത അധികാരികൾക്കും നിവേദനം നൽകുവാനുള്ള നീക്കത്തിലാണ് വ്യാപാരി സമൂഹം. അടുത്ത കാലത്തായി ഇവിടെ നാല് വാഹന അപകടങ്ങളുണ്ടായി. ഇതിൽ രണ്ടുപേർ മരണമടഞ്ഞു. നാലുപേർക്ക് ഗുരുതര പരിക്കുകളുണ്ടായി.
നാലു വാർഡുകൾ ഒരുമിക്കുന്ന കവല
വിളക്കുംമരുത് ജംഗ്ഷൻ മീനച്ചിൽ പഞ്ചായത്തിലെ നാല് വാർഡുകൾ ഒന്നിക്കുന്ന സ്ഥലമാണ്. പാലാ പൊൻകുന്നം മെയിൻ റോഡിൽ നിന്ന് നാല് വശത്തേക്കും റോഡുകൾ തിരിയുന്നു. പാലാക്കാട് ഭാഗത്തേയ്ക്കും കൊഴുവനാൽ ഭാഗത്തേയ്ക്കും ഉള്ള റോഡുകൾ തിരിയുന്നത് ഈ കവലയിൽ നിന്നാണ്. ഈ ജംഗ്ഷനിൽ നിന്ന് മെയിൻ റോഡിൽ നിന്ന് ഇരുന്നൂറ് മീറ്റർ മുമ്പിലായി പൂവരണി ഗവ. യു.പി സ്‌കൂളും ഇരുന്നൂറ് മീറ്റർ പുറകിലായി ജർമ്മൻഭാഷാ അക്കാദമിയുമുണ്ട്.
ദിവസേന നൂറുകണക്കിന് വിദ്യാർത്ഥികളും വഴിയാത്രക്കാരും വന്ന് പോകുന്ന ഈ ജംഗ്ഷനിൽ പാലാ പൊൻകുന്നം ഹൈവേയിൽ കൂടി വരുന്ന വാഹനങ്ങളുടെ അമിതവേഗതയും അപകടകൾക്ക് കാരണമാകുന്നതായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.
ആഴ്ചയിൽ ഒന്നിലധികം അപകടങ്ങൾ ഉണ്ടാവുകയാണ് .
റംബിൾ സ്ട്രിപ്പ് സ്ഥാപിക്കണം
മെയിൻ റോഡിലൂടെയുള്ള വാഹനങ്ങളുടെ വേഗത കുറക്കുന്നതിനായി വിളക്കുംമരുത് ജംഗ്ഷന് നൂറ് മീറ്റർ മുമ്പിലും നൂറ് മീറ്റർ പിമ്പിലുമായി വാഹനങ്ങളുടെ സ്പിഡ് കുറയ്ക്കുന്നതിനുള്ള റംബിൾ സ്ട്രിപ്പുകൾ സ്ഥാപിക്കണമെന്നാണ് വ്യാപാരികളുടെയും നാട്ടുകാരുടെയും പ്രധാന ആവശ്യം.
വ്യാപാരി വ്യവസായി ഏകോപനസമിതി പൂവരണി യൂണിറ്റ് പ്രസിഡന്റ് ഷൈജു വാതല്ലൂരിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ യൂണിറ്റ് ജനറൽ സെക്രട്ടറി പോൾ പൂവത്താനി, ജോർജ് ഞാവള്ളിക്കുന്നേൽ, ബിജു താഴത്തുകുന്നേൽ, ജോസ് തണ്ണിപ്പാറ, ജോൺ തൈയ്യിൽ രാജേഷ് വാര്യവീട്ടിൽ, റ്റോമി മുളങ്ങാശേരി, സജി ആലപ്പാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |