കൊല്ലം: ഒരാഴ്ചയായി തുടച്ചയായി പെയ്ത മഴയ്ക്ക് രണ്ട് ദിവസമായി അല്പം ശമനം. പെയ്ത്ത് വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ ക്യാമ്പുകളിൽ തങ്ങിയിരുന്ന കുടുംബങ്ങൾ വീടുകളിലേയ്ക്ക് മടങ്ങിത്തുടങ്ങി. ഇതോടെ ക്യാമ്പുകളുടെ എണ്ണം 15 ആയി കുറഞ്ഞു.
കഴിഞ്ഞ ദിവസം വരെ 20 ക്യാമ്പുകളാണ് ജില്ലയിൽ പ്രവത്തിച്ചിരുന്നത്. നിലവിൽ കുന്നത്തൂർ താലൂക്കിൽ മൂന്നും കൊല്ലം താലൂക്കിൽ നാലും കരുനാഗപ്പള്ളി താലൂക്കിൽ എട്ടും ക്യാമ്പുകളാണുള്ളത്. 498 കുടുംബങ്ങളിൽ നിന്നായി 1367 പേരാണ് ക്യാമ്പുകളിൽ കഴിയുന്നത്. ജില്ലയിൽ ഇരുപത്തിന്നാല് മണിക്കൂറിനുള്ളിൽ ആറ് വീടുകളാണ് ഭാഗികമായി തകർന്നത്. മൂന്നുലക്ഷം രൂപയാണ് ആകെ നഷ്ടം. കാവനാട് കന്നിമേൽച്ചേരി ആർഷ നഗർ 175 മുള്ളിക്കാല കൈലാസത്തിൽ എൽ.പത്മിനിയുടെ വീട്ടിലെ കിണർ ഇന്നലെ രാവിലെ 6.30 ഓടെ ഇടിഞ്ഞുതാഴ്ന്നു.
പട്ടത്താനം വിമലഹൃദയ ജി.എച്ച്.എസ്.എസിലെ ദുരിതബാധിതരെ കോർപ്പറേഷന്റെ അധീനതയിലുള്ള വയോജന സംരക്ഷണ കേന്ദ്രമായ തറവാട്ടിലേക്ക് മാറ്റാൻ കോർപ്പറേഷൻ സെക്രട്ടറിക്കും മുന്നറിയിപ്പ് അവഗണിച്ച് മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നില്ലെന്ന് ഉറപ്പ് വരുത്താൻ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർക്കും വെള്ളക്കെട്ട് ഉണ്ടാകാതിരിക്കാൻ നടപടി സ്വീകരിക്കാൻ മൈനർ ഇറിഗേഷൻ വകുപ്പിനും കളക്ടർ എൻ.ദേവിദാസ് നിർദ്ദേശം നൽകി.
കാലവർഷം നേരിടാൻ മുൻകരുതൽ
തദ്ദേശ സ്ഥാപന തലത്തിൽ മഴക്കാലപൂർവ ശുചീകരണം പൂർണതോതിൽ
അശാസ്ത്രീയ നിർമ്മാണം തടയും
ദേശീയപാത വികസന പ്രവർത്തനങ്ങൾ വെള്ളക്കെട്ടിന് ഇടായാക്കുന്നില്ലെന്ന് ഉറപ്പാക്കും
സ്‌കൂൾ കെട്ടിടങ്ങൾ, വാഹനങ്ങൾ, റോഡുകൾ എന്നിവയുടെ സുരക്ഷിതത്വം പരിശോധിക്കും
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാദ്ധ്യതയുള്ളിടങ്ങളിൽ നടപടി
പ്രവർത്തന രഹിതമായ ക്വാറികളിൽ അപായസൂചന ബോർഡുകൾ
കടൽ പ്രക്ഷുബ്ധമാകുമ്പോൾ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് വിലക്ക്
ആരോഗ്യകേന്ദ്രങ്ങളിൽ അവശ്യമരുന്നുകളുടെ ശേഖരം ഉറപ്പാക്കും
അപകടാവസ്ഥയിലുള്ള മരങ്ങളും മരച്ചില്ലകളും മുറിക്കും
ഹോട്ടലുകളിലും തട്ടുകടകളിലും കർശന പരിശോധന
കാലവർഷത്തിന്റെ പശ്ചാത്തലത്തിൽ ജില്ല നേരിടാൻ സാദ്ധ്യതയുള്ള മഴക്കെടുതികൾ ലഘൂകരിക്കാൻ നടപടി സ്വീകരിക്കും.
എൻ. ദേവിദാസ്, കളക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |