സോൾ: ചെറുതും വലുതുമായ കാരണങ്ങൾ കൊണ്ട് ലോകമാകെ വിവാഹമോചനങ്ങൾ നടക്കാറുണ്ട്. എന്നാൽ വിവാഹമോചനം വഴി പുലിവാല് പിടിച്ച ഒരു കോടീശ്വരന്റെ വാർത്തയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ദക്ഷിണ കൊറിയയിലെ സിയോളിലാണ് സംഭവം.
കൊറിയൻ വ്യവസായ പ്രമുഖനായ ചെയ് ടെ - വോണിനാണ് വിവാഹമോചനക്കേസിൽ നല്ല എട്ടിന്റെ പണികിട്ടിയത്. ഒന്നും രണ്ടുമല്ല 8,333 കോടി രൂപയാണ് വിവാഹമോചന കേസിൽ തന്റെ മുൻ ഭാര്യ റോ സോ-യംഗിന് നൽകാൻ സിയോൾ കോടതി വിധിച്ചത്. ഇതിന് ചെയ് സമ്മതിക്കുകയാണെങ്കിൽ രാജ്യത്തെ ഏറ്റവും വലിയ വിവാഹമോചന സെറ്റിൽമെന്റായി ഇത് മാറും.
35 വർഷം മുൻപാണ് ബിസിനസുകാരനായ ചെയ് ടെ - വോൺ വിവാഹം കഴിക്കുന്നത്. അന്ന് അദ്ദേഹം കോടീശ്വരൻ ആയിരുന്നില്ല. ദമ്പതികൾക്ക് മൂന്ന് കുട്ടികളുണ്ട്. തന്റെ ഭർത്താവിന് ഒരു സ്ത്രീയുമായി വിവാഹേതര ബന്ധമുണ്ടെന്ന് റോ സോ-യംഗ് കണ്ടെത്തിയതോടെ കാര്യങ്ങൾ തകിടം മറിഞ്ഞു. തുടർന്ന് റോ സോ- യംഗ് വിവാഹമോചനത്തിന് കേസ് ഫയൽ ചെയ്യുകയായിരുന്നു. കഴിഞ്ഞ പത്തുവർഷമായി ഇരുവരും പിരിഞ്ഞാണ് താമസിക്കുന്നത്.
ഇരുവരുടെയും കേസ് പരിഗണിച്ചപ്പോഴാണ് റോ സോ - യംഗിന് ഭർത്താവിന്റെ കമ്പനിയുടെ ഓഹരികളിൽ ഒരു ഭാഗം നൽകണമെന്ന് കോടതി പറഞ്ഞത്. ദക്ഷിണ കൊറിയയിലെ പ്രമുഖ മൊബെെൽ കമ്പനിയായ എസ്കെ ഗ്രൂപ്പിന്റെ ചെയർമാനാണ് ചെയ് ടെ -വോൺ. എസ്കെ ഗ്രൂപ്പാണ് ലോകത്തിലെ രണ്ടാമത്തെ വലിയ മെമ്മറി ചിപ്പ് നിർമ്മാതാക്കളായ 'SK Hynix' നിയന്ത്രിക്കുന്നത്.
മുൻ പ്രസിഡന്റ് റോഹ് തേ - വൂവിന്റെ മകളാണ് റോ സോ -യംഗ്. ചെയ്‌യുടെ ബിസിനസ് വിജയത്തിന് പിന്നിൽ മുൻ ഭാര്യയുടെയും അവരുടെ പിതാവിന്റെയും സംഭാവനകൾ ഉണ്ടെന്ന് പരിഗണിച്ചാണ് കോടതി ഇത്രയും വലിയ തുക ജീവനാംശം നൽകാൻ അറിയിച്ചത്. മുൻപ് എസ്കെയുടെ ഒരു ഓഹരി റോ ആവശ്യപ്പെട്ടത് കുടുംബകോടതി തളളിയിരുന്നു. ഇതിന് പിന്നാലെയാണ് അവർ ഹെെക്കോടതിയെ സമീപിച്ചത്.
റോയുടെ പിതാവിന്റെ രാഷ്ട്രീയ അധികാരവും മറ്റും എസ്കെ കമ്പനിയുടെ വളർച്ചയ്ക്ക് സഹായിച്ചിട്ടുണ്ടെന്ന് ഹെെക്കോടതി വിലയിരുത്തി. പിന്നാലെ ഹെെക്കോടതി റോയുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു. എന്നാൽ ഇത്രയും അധികം പണം നൽകാനുള്ള ഹെെക്കോടതി ഉത്തരവിനെതിരെ ഹർജി സമർപ്പിക്കുമെന്ന് ചെയുടെ അഭിഭാഷകൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |