കോഴിക്കോട്/വടകര: കടുത്ത ചൂടിൽ തിളച്ചുമറിഞ്ഞ പ്രചാരണം, ഒരുമാസത്തിലേറെ നീണ്ട കാത്തിരിപ്പ്. ചൂടുമാറി മഴയെത്തിയെങ്കിലും സ്ഥാനാർത്ഥികളുടെ നെഞ്ചിൽ ഇപ്പോഴും തീ യാണ്. ജനവിധി അറിയാനുള്ള കാത്തിരിപ്പിന് ഇനി മണിക്കൂറുകളുടെ അകലം മാത്രം. എൽ.ഡി.എഫ് , യു.ഡി.എഫ്. എൻ.ഡി.എ സ്ഥാനാർത്ഥികളെല്ലാം പ്രതീക്ഷയിലാണ്. വോട്ടെണ്ണൽ ദിവസം എല്ലാവരും കോഴിക്കോട്ട് തന്നെയുണ്ടാവും. പാർട്ടി ഓഫീസുകളിൽ നിന്നാണ് ഫലം അറിയുക. വോട്ടെണ്ണൽ കേന്ദ്രം സന്ദർശിക്കുകയും ചെയ്യും.
തീപാറിയ പോരാട്ടം നടന്ന വടകരിലെ പോര് ഇതുവരെ അവസാനിച്ചിട്ടില്ല. ആരോപണ പ്രത്യാരോപണങ്ങളും വിവാദങ്ങളുടെ അലയൊലിയും വടകരയിൽ തീർന്നിട്ടില്ല. വടകര മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ കോഴിക്കോട് ഡി.സി.സി ഓഫീസിൽ നേതാക്കളോടും പ്രവർത്തകരോടൊപ്പമാണ് ഫലം അറിയുക. ഒരു ലക്ഷത്തിൽ കുറയാത്ത ഭൂരിപക്ഷം ലഭിക്കുമെന്നുമാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ.ശൈലജ സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസായ സി.എച്ച് കണാരൻ സ്മാരക മന്ദിരത്തിലുണ്ടാകും. ഇടതുകോട്ടയായിരുന്നു വടകര വലിയ ഭൂരിപക്ഷത്തോടെ തിരിച്ചുപിടിക്കുമെന്നാണ് കെ.കെ. ശൈലജയുടെ പ്രതീക്ഷ.
എൻ.ഡി.എ സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണയും വലിയ മുന്നേറ്റമുണ്ടാവുമെന്ന പ്രതീക്ഷയിലാണ്. കോഴിക്കോട്ടെ ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്ന് ഫലം അറിയും. ഇന്ന് വൈകീട്ട് ലോകനാർകാവ് ക്ഷേത്രത്തിൽ ദർശനം നടത്തിയതിന് ശേഷം കോഴിക്കോട് എത്തിച്ചേരും. അധികം ബഹളമില്ലെങ്കിലും ശക്തമായ രാഷ്ട്രീയ പ്രചരണത്തിന് വേദിയായ കോഴിക്കോട് മണ്ഡലത്തിലെ സ്ഥാനാർത്ഥികളും വലിയ പ്രതീക്ഷയിലാണ്. സിറ്റിംഗ് എം.പിയും യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ എം.കെ. രാഘവൻ നാലാം തവണയും കോഴിക്കോട്ടെ ജനങ്ങൾ വലിയ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുമെന്ന പ്രതീക്ഷയിലാണ്. കോൺഗ്രസ് ജില്ല കമ്മിറ്റി ഓഫീസിൽ നിന്ന് ഫലം അറിയും. കോഴിക്കോട് മണ്ഡലം തിരിച്ചുപിടിക്കുമെന്ന് ഉറപ്പിക്കുകയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി എളമരം കരീം. എക്സിറ്റ് പോളുകളെ വിശ്വാസത്തിലെടുക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. സി.പി.എം കോഴിക്കോട് ജില്ല കമ്മിറ്റി ഓഫീസിൽ നിന്നാകും അദ്ദേഹം ഫലം അറിയുക. എൻ.ഡി.എ സ്ഥാനാർത്ഥി എം.ടി. രമേശ് ഇന്ന് കോഴിക്കോട്ടെത്തും. സംഘടന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കാസർകോടായിരുന്നു. തിരഞ്ഞെടുപ്പ് ഫലം അറിയുക ബി.ജെ.പിയുടെ കോഴിക്കോട് ജില്ല കമ്മിറ്റി ഓഫീസിൽ നിന്നാകും. മോദി ഗ്യാരണ്ടി ജനങ്ങൾ ഏറ്റെടുത്തിട്ടുണ്ടെന്നും മണ്ഡലത്തിൽ വലിയ മുന്നേറ്റമുണ്ടാകുമെന്നും അദ്ദേഹം പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |