ഒരിനം റിപ്പോർട്ട് ചെയ്യുന്നത് ഇന്ത്യയിൽ ആദ്യം
തൃശൂർ: ഇന്ത്യ, തായ്‌ലൻഡ്, വിയറ്റ്‌നാം എന്നിവിടങ്ങളിൽ നിന്നും അപൂർവയിനം കുഴിയാനത്തുമ്പികളെ കണ്ടെത്തി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഗവേഷകസംഘം. സ്യൂഡോഫോർമിക്കുലോ നൂബിക്കുലാ, ക്രിയോലിയോൺ സിന്നമോമിയസ് എന്നിവയെയാണ് ഷഡ്പദ എന്റമോളജി റിസർച്ച് ലാബ് ഗവേഷകൻ ടി.ബി. സൂര്യനാരായണൻ, മേധാവി ഡോ. സി.ബിജോയ്, ഹംഗേറിയൻ ശാസ്ത്രജ്ഞൻ ലെവിൻഡി എബ്രഹാം എന്നിവർ കണ്ടെത്തിയത്.
ഇന്ത്യയിൽ ആദ്യമായാണ് സ്യൂഡോഫോർമിക്കുലോ ജീനസ് റിപ്പോർട്ട് ചെയ്തത്. കേരളത്തിൽ എഴാമത്തെയും ഇന്ത്യയിൽ 120ാമത്തെയും ഇനം കുഴിയാനത്തുമ്പിയാണിത്. സ്യൂഡോഫോർമിക്കുലോ നൂബിക്കുലായെ തൃശൂരിലെ മുളങ്കുന്നത്തുകാവ്, കലശമല, ഇരിങ്ങാലക്കുട, മലപ്പുറത്തെ എളമരം, അരൂർ, കാസർകോട്ടെ പെരിയ, തായ് ലാൻഡിലെ ചിയാംഗ്ഡ്വാ എന്നിവിടങ്ങളിൽ നന്നാണ് കണ്ടെത്തിയത്.
ക്രിയോലിയോൺ സിന്നമോമിയസിനെ മലപ്പുറത്തെ വാഴയൂർ, കണ്ണൂരിലെ മാടായിപ്പാറ, തൃശൂരിലെ കലശമല, വിയറ്റ്‌നാമിലെ ഫുക്കോക്ക് ദ്വീപ് എന്നിവിടങ്ങളിൽ കണ്ടെത്തി. കൗൺസിൽ ഫൊർ സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് ഗവേഷണ ഗ്രാന്റ് ഉപയോഗിച്ചായിരുന്നു പഠനം. വിവരങ്ങൾ അന്താരാഷ്ട്ര ജേണലിൽ പ്രസിദ്ധീകരിച്ചു.
സ്പർശിനി സവിശേഷത
സാധാരണ സൂചിത്തുമ്പികളായി കുഴിയാനത്തുമ്പിയെ തെറ്റിദ്ധരിക്കാറുണ്ട്. മുമ്പോട്ടു നീണ്ടുനിൽക്കുന്ന സ്പർശിനി ഇവയുടെ പ്രധാന വ്യത്യാസമാണ്. മറ്റ് കുഴിയാനത്തുമ്പികളിൽ നിന്ന് വ്യത്യസ്തമായി അയഞ്ഞ മണ്ണിലെ കുഴികളിലല്ലാതെ, മണ്ണിന്റെ പ്രതലത്തിലാണ് ഇവയുടെ ലാർവ കാണാറുള്ളത്.
ക്രൈസ്റ്റ് കോളേജിലെ ഷഡ്പദ എന്റമോളജി ഗവേഷണ കേന്ദ്രത്തിൽ ഇത്തരം ജീവികളുടെ ഗവേഷണത്തിന് പ്രത്യേക ഊന്നൽ നൽകുന്നുണ്ട്.
- ടി.ബി. സൂര്യനാരായണൻ, ഗവേഷകൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |