ആലപ്പുഴ: ലോക്സഭ തിരഞ്ഞെടുപ്പിൽ ആലപ്പുഴ മണ്ഡലം തിരിച്ചുപിടിച്ചും, മാവേലിക്കര നിലനിർത്തിയും ജില്ലയിൽ യു.ഡി.എഫിന്റെ തേരോട്ടം. കഴിഞ്ഞ തവണ കൈവിട്ട
ആലപ്പുഴ തിരിച്ചുപിടിക്കാൻ കഴിഞ്ഞതിൽ യു.ഡി.എഫ് ക്യാമ്പുകൾ വലിയ ആവേശത്തിലാണ്. അതേസമയം, പുന്നപ്രയുടെയും വയലാറിന്റെയും മണ്ണിലെ പരാജയം ഇടതുമുന്നണിക്ക് കനത്ത തിരിച്ചടിയായി. വിജയ പ്രതീക്ഷയുണ്ടായിരുന്ന മാവേലിക്കര മണ്ഡലത്തിലെ പരാജയവും ഇടതുമുന്നണിയെ ഞെട്ടിച്ചു.
എ.ഐ.സി.സി.സി ജനറൽ സെക്രട്ടറിയും മുൻ കേന്ദ്ര മന്ത്രിയുമായ കെ.സി വേണുഗോപാലിന്റെയും ബി.ജെ.പി ദേശീയ സമിതിയംഗവും സംസ്ഥാന വൈസ് പ്രസിഡന്റുമായ ശോഭാസുരേന്ദ്രന്റെയും സ്ഥാനാർത്ഥിത്വം ആലപ്പുഴയെ ദേശീയ ശ്രദ്ധയിലെത്തിച്ചു.
സംഘടനാചുമതലകളുമായി ബന്ധപ്പെട്ട് ഡൽഹിയിൽ ക്യാമ്പ് ചെയ്യേണ്ടിവന്ന കെ.സി വേണുഗോപാൽ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ഏതാനും ദിവസങ്ങളിൽ മാത്രമാണ് ആലപ്പുഴയിൽ സജീവമായത്. മുമ്പ് രണ്ട് തവണ മണ്ഡലത്തെ പ്രതിനിധീകരിച്ച കെ.സിയോടുള്ള ആലപ്പുഴക്കാരുടെ സ്നേഹവായ്പ്പാണ് ദേശീയതലത്തിൽ ഇന്ത്യാമുന്നണി തരംഗത്തിനൊപ്പം ആലപ്പുഴയിലും മിന്നും വിജയം നേടിക്കൊടുത്തത്.
'ശോഭയോടെ'
എൻ.ഡി.എ
എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാസുരേന്ദ്രൻ ആലപ്പുഴയെ, സംസ്ഥാനത്തെ എപ്ളസ് മണ്ഡലമാക്കി പോരാട്ടം കടുപ്പിച്ചതോടെ എൽ.ഡി.എഫിന്റെ നില പരുങ്ങലിലായി. 2019ൽ എൻ.ഡി.എ സ്ഥാനാർത്ഥിയായിരുന്ന ഡോ.കെ.എസ് രാധാകൃഷ്ണനേക്കാൾ വോട്ട് വിഹിതം പലമടങ്ങ് വർദ്ധിപ്പിച്ച് ഏതാണ്ട് മൂന്നുലക്ഷത്തോളമെത്തിക്കാൻ ശോഭാസുരേന്ദ്രന് കഴിഞ്ഞത് വലിയ നേട്ടമായി.
ഇടത് ഇരുന്ന് ചിന്തിക്കേണ്ടി വരും
1.ഇടതുകോട്ടകളിലുൾപ്പെടെ ആരിഫിന്റെ വോട്ട് വിഹിതത്തിലുണ്ടായ കുറവും ബി.ജെ.പിയുടെ വോട്ട് ഷെയറിലെ വർദ്ധനയും പരാജയത്തിലുപരി ഇടതുമുന്നണിയെ കൂടുതൽ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്
2.സി.പി.എമ്മിന്റെ സ്ഥിരം വോട്ട് ബാങ്കുകളിലെ വിള്ളലാണ് സി.പി.എമ്മിനെയും ഇടത് മുന്നണിയെയും പ്രതിക്കൂട്ടിലാക്കിയത്. കായംകുളം, ചേർത്തല , അമ്പലപ്പുഴ തുടങ്ങിയ സ്ഥലങ്ങലിൽ പാർട്ടിയ്ക്കുള്ളിൽ ശക്തമായ വിഭാഗീയതയും ചേരിപ്പോരും ഇടതുമുന്നണിയിലുണ്ടാക്കിയ വോട്ട് ചോർച്ചയ്ക്ക് പാർട്ടി ജില്ലാ നേതൃത്വം സമാധാനം പറയേണ്ടിവരും
3.മാവേലിക്കരയിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയിട്ടും വിജയിക്കാൻ കഴിയാതെ പോയ രാഷ്ട്രീയ സാഹചര്യവും ജില്ലയിൽ ഇടതുമുന്നണിക്ക് തലവേദനയാണ്
4.കുട്ടനാട്ടിൽ സി.പി.എമ്മിലെ കൊഴിഞ്ഞുപോക്കും എൻ.സി.പിയിലെ തമ്മിലടിയും ഉൾപ്പടെ ഇടതുമുന്നണിയിലുണ്ടായ രാഷ്ട്രീയ ചേരിതിരിവുകളും അടിയൊഴുക്കുകളും പരാജയത്തിന് കാരണമായെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |