തിരുവനന്തപുരം: കേരളത്തിൽ പല മണ്ഡലത്തിലും സ്ഥാനാർത്ഥികളുടെ ഭൂരിപക്ഷത്തെക്കാൾ നോട്ട വോട്ടുനേടിയതു പോലെ ശ്രദ്ധേയമായിരുന്ന അപരൻമാരുടെ പ്രകടനവും. വിജയത്തെ ബാധിച്ചില്ലെങ്കിലും അവസാന നിമിഷം റീകൗണ്ടിംഗ് വരെ വേണ്ടിവന്ന ആറ്റിങ്ങലിലടക്കം സംസ്ഥാനത്ത് മിക്കയിടത്തും സ്ഥാനാർത്ഥികൾക്ക് ഇവർ പാരയായി. ആറ്റിങ്ങലിൽ യു.ഡി.എഫ് സ്ഥാനാർത്ഥി അടൂർ പ്രകാശിന്റെ അപരൻമാരായ പി.എൽ. പ്രകാശൻ 1814 വോട്ടും എസ്. പ്രകാശൻ 811 വോട്ടുമാണ് നേടിയത്.
അവസാന നിമിഷം വരെ ഇഞ്ചോടിഞ്ച് പോരാട്ടത്തിലൂടെ വിജയിച്ച അടൂർ പ്രകാശിന് 685 വോട്ടാണ് ഭൂരിപക്ഷം ലഭിച്ചത്. വോട്ടെണ്ണുന്നതിനിടയിൽ ഒരു ഘട്ടത്തിലും അടൂർ പ്രകാശിനും എൽ.ഡി.എഫ് സ്ഥാനാർത്ഥി വി. ജോയിക്കും വലിയ മേൽക്കൈ നേടാനായിരുന്നുമില്ല. ഇതിനിടയിൽ അപരന്മാർ ഇത്രയും വോട്ട് നേടിയതാണ് ശ്രദ്ധേയമായിരിക്കുന്നത്.
വടകരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെതിരേ മത്സരിച്ച അപരന്മാരിൽ ടി.പി. ഷാജി 3715 വോട്ടും മറ്റൊരു ഷാഫി 399 വോട്ടും നേടിയപ്പോൾ കെ.കെ. ശൈലജയ്ക്ക് അപരയായി നിന്ന കെ.കെ. ശൈലജ 661 വോട്ടും പി. ശൈലജ 319 വോട്ടും നേടി. കണ്ണൂരിൽ കെ. സുധാകരനെതിരേ മത്സരിച്ച കെ. സുധാകരൻ സൺ ഒഫ് കൃഷ്ണൻ 1009 വോട്ടും സുധാകരൻ സൺഒഫ് പി. ഗോപാലൻ 896 വോട്ടും നേടി.
കണ്ണൂരിൽ എം.വി. ജയരാജനെതിരേ മത്സരിച്ച രണ്ട് ജയരാജന്മാർക്ക് 488, 425 വോട്ടുകൾ ലഭിച്ചു.
കോഴിക്കോട് എം.കെ. രാഘവനെതിരേ മത്സരിച്ച ടി. രാഘവൻ സൺഒഫ് വെള്ളൻകുട്ടി 1018 വോട്ടും എൻ. രാഘവൻ 782 വോട്ടും മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷിനെതിരേ മത്സരിച്ച കൊഴുവാശേരിൽ സുരേഷ് 856 വോട്ടും സുരേഷ് നൂറനാട് 1505 വോട്ടും സ്വന്തമാക്കി. തൃശൂരിലെ അപരൻ സുനിൽകുമാർ സൺഒഫ് പ്രഭാകരന് 1952 വോട്ടാണ് ലഭിച്ചത്. പൊന്നാനിയിൽ ഹംസ സൺഒഫ് മൊയ്തുട്ടിക്ക് 978 വോട്ടും ഹംസ കടവണ്ടി 710 വോട്ടും നേടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |