വാഷിംഗ്ടൺ: യു.എസ് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിച്ച് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന ഫോമുകളിൽ ഒപ്പിട്ടതായി കമല എക്സിൽ കുറിച്ചു. ' ഓരോ വോട്ടിനും കഠിനമായി പരിശ്രമിക്കും. നവംബറിൽ ഞങ്ങളുടെ ജനകീയ പ്രചാരണം വിജയിക്കും" - കമല കുറിച്ചു. ആഗസ്റ്റ് ഏഴിന് ഡെമോക്രാറ്റിക് കൺവെൻഷനിൽ പാർട്ടിയുടെ ഔദ്യോഗിക പ്രസിഡൻഷ്യൽ സ്ഥാനാർത്ഥിയായി കമലയെ തിരഞ്ഞെടുക്കും. വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയെയയും അന്ന് പ്രഖ്യാപിക്കും.
കമലയ്ക്കെതിരെ മത്സരിക്കാൻ നിലവിൽ പാർട്ടിയിൽ ആരും മുന്നോട്ടുവന്നിട്ടില്ല. ബിൽ ക്ലിന്റൻ, ബറാക്ക് ഒബാമ, നാൻസി പെലോസി തുടങ്ങിയ മുതിർന്ന നേതാക്കളുടെ പിന്തുണ ലഭിച്ചതിനാൽ കമലയ്ക്ക് അനായാസം പാർട്ടിയുടെ ഔദ്യോഗിക നോമിനി പദവി ലഭിക്കുമെന്നാണ് റിപ്പോർട്ട്.
Today, I signed the forms officially declaring my candidacy for President of the United States.
— Kamala Harris (@KamalaHarris) July 27, 2024
I will work hard to earn every vote.
And in November, our people-powered campaign will win. pic.twitter.com/nIZLnt9oN7
അതേസമയം ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയാകാൻ കമലാ ഹാരിസിന് കഴിഞ്ഞ ദിവസം മുൻ പ്രസിഡന്റ് ബറാക്ക് ഒബാമ പിന്തുണ പ്രഖ്യാപിച്ചിരുന്നു. മുൻ സ്പീക്കർ നാൻസി പെലോസി അടക്കം മുൻനിര നേതാക്കൾ കമലയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടും ഒബാമ മൗനം തുടർന്നത് അഭ്യൂഹങ്ങൾക്ക് വഴിവച്ചിരുന്നു. ഒബാമയുടെ പത്നി മിഷേലും കമലയ്ക്ക് പിന്തുണയറിയിച്ചു. കമലയുടെ ജയത്തിന് സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് ഇരുവരും പറഞ്ഞു.
പ്രസിഡന്റ് ജോ ബൈഡൻ സ്ഥാനാർത്ഥിത്വം ഉപേക്ഷിച്ചാൽ മിഷേലിനെ ആ സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ഒരു വിഭാഗം ഡെമോക്രാറ്റുകൾ ആഗ്രഹിച്ചിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് നവംബറിൽ നടക്കാനിരിക്കെ പുതിയ ആളെ പരീക്ഷിക്കുന്നത് പ്രായോഗികമല്ലെന്ന് അഭിപ്രായമുയർന്നു.കമല സ്ഥാനാർത്ഥിയാകുന്നതിനോട് ഒബാമയ്ക്ക് താത്പര്യമില്ലെന്ന റിപ്പോർട്ടുകളും ഇതിനിടെ പുറത്തുവന്നിരുന്നു. എന്നാൽ അവസാന നിമിഷം എതിർപ്പ് പ്രകടിപ്പിക്കുന്നത് പാർട്ടിയുടെ ജയസാദ്ധ്യതയെ ബാധിക്കുമെന്നതിനാൽ ഒബാമ തീരുമാനം മാറ്റിയെന്നാണ് റിപ്പോർട്ടുകൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |