കോഴിക്കോട്: ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷമുയർത്തിയപ്പോൾ കോഴിക്കോട്ട് എം.കെ.രാഘവന്റെയും വടകരയിൽ ഷാഫി പറമ്പിലിന്റെയും വിജയത്തിന് ത്രിവർണശോഭ. കടുത്ത പോരാട്ടത്തിന്റെ പ്രതീതി ഉയർത്തിയിരുന്നെങ്കിലും കോഴിക്കോട്ട് 146176 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് സ്ഥാനാർത്ഥി എം.കെ. രാഘവൻ തുടർച്ചയായ നാലാം വിജയം നേടിയത്. സി.പി.എം കേന്ദ്രകമ്മിറ്റി അംഗവും മുൻ മന്ത്രിയും രാജ്യസഭാ എം.പിയുമായ എളമരം കരീമെന്ന കരുത്തനായ സ്ഥാനാർത്ഥിയാണ് ഇത്തവണ എം.കെ. രാഘവന് മുന്നിൽ അടിയറവ് പറഞ്ഞത്. ഇരുപതിനായിരത്തോളം വോട്ടുകൾ ഉയർത്തി എം.ടി. രമേശ് നില മെച്ചപ്പെടുത്തി. നോട്ട 6316 വോട്ട് നേടി.
തീപാറുന്ന പോരാട്ടം നടന്ന വടകരയിലും യു.ഡി.എഫ് കുറിച്ചത് മിന്നുന്ന വിജയം. 114506 വോട്ടിനാണ് സി.പി.എമ്മിലെ ഏറ്റവും ജനകീയ നേതാവ് കെ.കെ. ശൈലജയെ ഷാഫി പറമ്പിൽ പരാജയപ്പെടുത്തിയത്. പാലക്കാട്ട് നിന്ന് അവസാന നിമിഷമെത്തിയ ഷാഫിപറമ്പിൽ മണ്ഡലത്തിലുണ്ടാക്കിയ ഓളം വോട്ടായി. വോട്ട് വിഹിതം ഒരുലക്ഷത്തിന് മുകളിലെത്തിച്ച് എൻ.ഡി.എ സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണൻ നില മെച്ചപ്പെടുത്തി. സ്വതന്ത്രനായി മത്സരിച്ച ഷാഫി. ടി.പി 3764 വോട്ടുകൾ പിടിച്ചു. മറ്റൊരു സ്വതന്ത്ര സ്ഥാനാർത്ഥി കെ.കെ. ശൈലജ 1179 വോട്ട് നേടി.
ലോക്സസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനൊപ്പവും നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനൊപ്പവും നിൽക്കുന്ന കോഴിക്കോടിന്റെ രാഷ്ട്രീയ മനസിന് ഇത്തവണയും മാറ്റമുണ്ടായില്ല. പഴയ ഉരുക്കുകോട്ടകൾ തിരിച്ചുപിടിക്കാൻ എൽ.ഡി.എഫിന് ഇത്തവണയും സാധിച്ചില്ല. തുടർച്ചയായി തിരഞ്ഞെടുപ്പുകളിൽ വോട്ടുയർത്തുന്ന പതിവ് എൻ.ഡി.എ തുടർന്നു.
ഏക സിവിൽകോഡ്, സി.എ.എ, പാലസ്തീൻ ഐക്യദാർഢ്യം എന്നിവയെല്ലാം കോഴിക്കോട് മണ്ഡലത്തിൽ സജീവ ചർച്ചയായി. കോഴിക്കോടിന്റെ വികസനവും വികസന മുരടിപ്പുമെല്ലാം ചർച്ച ചെയ്ത തിരഞ്ഞെടുപ്പിൽ കോഴിക്കോട്ടുകാർ എം.കെ. രാഘവന്റെ വലതുകൈ മുറുകെപ്പിടിച്ചു.
വിവാദങ്ങളുടെ പ്രചാരണക്കാലമായിരുന്നു വടകരയിലേത്. തിരഞ്ഞെടുപ്പിന് തലേ ദിവസം ഉയർന്ന കാഫിർ സ്ക്രീൻ ഷോട്ടുയർത്തിയ അലയൊലികൾ ഇന്നും കെട്ടടങ്ങിയിട്ടില്ല. കെ.കെ. ശൈലജ - കെ. മുരളീധരൻ പോരാട്ടം പ്രതീക്ഷിച്ചവർക്ക് മുന്നിലേക്ക് അപ്രതീക്ഷിതമായാണ് ഷാഫി പറമ്പിലെത്തിയത്. പത്മജ വേണുഗോപാൽ ബി.ജെ.പിയിലേക്ക് കൂടുമാറിയതുൾപ്പെടെയുള്ള രാഷ്ട്രീയ നീക്കങ്ങളെ തുടർന്ന് കെ. മുരളീധരൻ തൃശൂരിലേക്ക് പോവുകയും തുടർന്ന്പാലക്കാട് എം.എൽ.എ ഷാഫി പറമ്പിൽ വടകരയിലെത്തുകയുമായിരുന്നു. വൻ ജനക്കൂട്ടത്തെ സൃഷ്ടിച്ച് ഷാഫി എൽ.ഡി.എഫ് ക്യാമ്പിനെ ഞെട്ടിച്ചു. പക്ഷേ സംഘടനാ കരുത്തുകൊണ്ട് ഇത് മറികടക്കമാമെന്ന ഇടത് സ്വപ്നങ്ങളെ തകർത്താണ് ഷാഫി മിന്നും വിജയം നേടിയത്. പാനൂരിലെ സി.പി.എം. കേന്ദ്രത്തിൽ ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനമുണ്ടാവുകയും ഒരാൾ കൊല്ലപ്പെടുകയും ചെയ്തത് വടകരയിൽ വലിയ ചർച്ചയായി. ടി.പി. ചന്ദ്രശേഖരൻ കൊലപാതക കേസും കേസും രാഷ്ട്രീയ വിഷയമായി ഉയർന്നു.
വടകര
1. ഷാഫി പറമ്പിൽ യു.ഡി.എഫ് 557528
(ഭൂരിപക്ഷം 114506)
2. കെ.കെ. ശൈലജ എൽ.ഡി.എഫ് 443022
3 . പ്രഫുൽകൃഷ്ണൻ എൻ.ഡി.എ 111979
4. കുഞ്ഞിക്കണ്ണൻ പയ്യോളി - സ്വതന്ത്രൻ - 869
5. മുരളീധരൻ - സ്വതന്ത്രൻ - 269
6. ശൈലജ.പി - സ്വതന്ത്ര - 326
7. ഷാഫി - സ്വതന്ത്രൻ - 422
8. ഷാഫി. ടി.പി - സ്വതന്ത്രൻ 3764
9. ശൈലജ - സ്വതന്ത്രൻ - 680
10. കെ.കെ. ശൈലജ - സ്വതന്ത്ര 1179
11. നോട്ട 2909
കോഴിക്കോട്
1. എം.കെ. രാഘവൻ - യു.ഡി.എഫ്- 520421
(ഭൂരിപക്ഷം 146176)
2. എളമരം കരീം - എൽ.ഡി.എഫ്- 374245
3. എം.ടി. രമേശ് - എൻ.ഡി.എ - 180666
4. അറുമുഖൻ - ബി.എസ്.പി 1715
5. അരവിന്ദാക്ഷൻ നായർ എം.കെ - ഭാരതീയ ജവാൻകിസാൻ പാർട്ടി - 1305
6. ഡോ. എം. ജ്യോതിരാജ് - എസ്.യു.സി.ഐ- 653
7. അബ്ദുൾ കരീം - സ്വതന്ത്രൻ - 541
8. അബ്ദുൾ കരീം - സ്വതന്ത്രൻ - 287
9. അബ്ദുൾകരീം കെ - സ്വതന്ത്രൻ - 293
10. എൻ. രാഘവൻ - സ്വതന്ത്രൻ - 782
11 . രാഘവൻ - സ്വതന്ത്രൻ - 1096
12. ടി. രാഘവൻ - സ്വതന്ത്രൻ - 1018
13. സുഭ - സ്വതന്ത്ര - 712
14. നോട്ട 6316
നാലാം തവണയും കോഴിക്കോടിന്റെ രാഘവേട്ടൻ
കോഴിക്കോട്: 2009 ലായിരുന്നു കോഴിക്കോട്ട് എം.കെ.രാഘവന്റെ കന്നിയങ്കം. കണ്ണൂരിൽ നിന്നും കെട്ടിയിറക്കിയ ആളെ തോൽപ്പിക്കണമെന്ന് സ്വന്തം പാർട്ടിക്കുള്ളിൽ നിന്നുവരെ നേതാക്കൾ പടനയിച്ച കാലം. എന്നിട്ടും നിലവിൽ പൊതുമരാമത്ത് മന്ത്രിയായ മുഹമ്മദ്റിയാസിനെ തോൽപ്പിച്ച് കാലുവാരിയവരോട് കണക്കുതീർത്ത് രാഘവൻ കോഴിക്കോട്ടുകാരെ സ്നേഹം കൊണ്ട് മൂടി. ഭൂരിപക്ഷം അന്ന് 838. കല്യാണവീട്ടിലും മരണവീട്ടിലും പോകുന്ന എം.പിയെന്ന അപഖ്യാതി എതിരാളികൾ പരത്തിയെങ്കിലും താനങ്ങനെത്തന്നെയാണെന്ന് പ്രഖ്യാപിച്ച് രാഘവൻ 2014ലും കോഴിക്കോട്ട് മത്സരിച്ചു. എതിരാളി ഇപ്പോഴത്തെ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ. അന്ന് രാഘവന്റെ ഭൂരിപക്ഷം-16,883. പിന്നീട് പാർട്ടിക്കുള്ളിൽ രാഘവന് എതിരാളികളില്ലാതായി. 2019ൽ വീണ്ടും രാഘവൻതന്നെ ഇറങ്ങണമെന്ന് എ.ഐ.സി.സി ഒന്നടങ്കം ആവശ്യപ്പെട്ടു. രാഘവനില്ലാതെ കോഴിക്കോടില്ലെന്ന് പാർട്ടിക്കുള്ളിൽ ഒരേയൊരു പക്ഷം. ഇടതുപക്ഷത്തിന്റെ ജനകീയ മുഖം എ.പ്രദീപ്കുമാറായിരുന്നു എതിരാളി. എന്നിട്ടും രാഘവന്റെ ഭൂരിപക്ഷം 85,225ലേക്ക് കുത്തനെ ഉയർന്നു. 2024ൽ പുതുമുഖങ്ങളെ പരീക്ഷിക്കണമെന്ന് പാർട്ടിക്കുള്ളിൽ നിന്നും ആവശ്യമുയർന്നെങ്കിലും ഇന്ത്യാസഖ്യത്തിന് മുതൽക്കൂട്ടാവാൻ രാഘവൻതന്നെ വേണമെന്ന് കേന്ദ്ര നേതൃത്വം. കോഴിക്കോട്ട് രാഘവനിറങ്ങുമ്പോൾ മറുപക്ഷത്ത് സി.പി.എമ്മിന്റെ കരുത്തനായ തൊഴിലാളി നേതാവ് എളമരം കരീമായിരുന്നു എതിരാളി. കട്ടയ്ക്ക് മത്സരമെന്ന് രാഷ്ട്രീയകേരളം വിലയിരുത്തിയിട്ടും രാഘവന്റെ ഭൂരിപക്ഷം 1,46,176 ആയി. അറുപതിനായിരത്തിലേറെ വോട്ടുകളുടെ വർദ്ധനവ്. കല്യണവീടുകളും മരണവീടുകളും മനുഷ്യരുമായി സംവദിക്കാനുള്ള വേദിയാണെന്നും അവരുടെ സങ്കടങ്ങളും സന്തോഷങ്ങളുമാണ് തന്റേതെന്നും ആണയിട്ട് പറയുന്നു, കോഴിക്കോടിന്റെ രാഘവേട്ടൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |