കൊച്ചി: തിരഞ്ഞെടുപ്പ് ഒരിക്കലും ഹൈബി ഈഡന് നെഞ്ചിടിപ്പല്ല. ജനം നെഞ്ചേറ്റുമെന്ന വിശ്വാസം അത്രയ്ക്ക് ഉറച്ചതാണ്. ഇത്തവണയും തെറ്റിയില്ല. ഭൂരിപക്ഷം രണ്ടര ലക്ഷമാക്കിയ ഹൈബിയുടെ മുഖത്ത് പതിവ് ചിരിമാത്രം. എറണാകുളം ഡി.സി.സി ആസ്ഥാനത്ത് ഭാര്യ അന്ന ലിൻഡയ്ക്കും മകൾ ക്ളാരയ്ക്കുമൊപ്പം എത്തിയ ഹൈബി വോട്ടെണ്ണലിന്റെ പുരോഗതിക്കായി ടിവിയിൽ കണ്ണ് നട്ടു. വോട്ടെണ്ണൽ ആരംഭിക്കുമ്പോൾ മുതൽ ഒരുഘട്ടത്തിൽ പോലും ഹൈബി പിന്നിൽ പോയില്ല.
മൂന്നാം റൗണ്ടിൽ സ്വന്തം ഭൂരിപക്ഷം മറികടന്നപ്പോൾ പ്രവർത്തകർ ആവേശത്തിലായി. മകൾ ക്ളാരയ്ക്ക് ഉമ്മ നൽകി ഹൈബി വിജയാഘോഷത്തിന് ലളിതമായി തുടക്കമിട്ടു. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, എം.എൽ.എമാരായ ടി.ജെ. വിനോദ്, കെ.ബാബു, ഉമാ തോമസ്, തുടങ്ങിയ നേതാക്കളും ഒപ്പമുണ്ടായിരുന്നു.
പോസ്റ്റൽ വോട്ട് മുതൽ പടിപടിയായി ഹൈബിയുടെ ലീഡ് ഉയർന്നുകൊണ്ടേയിരുന്നു. എൽ.ഡി.എഫിലെ കെ.ജെ. ഷൈനിനെ ബഹുദൂരം പിന്നിലാക്കി ലീഡ് ഉയർന്നതോടെ വോട്ടെണ്ണൽ നടന്ന കുസാറ്റ് ക്യാമ്പസിൽ പ്രവർത്തകർ ആഹ്ലാദ പ്രകടനം ആരംഭിച്ചു. ഡി.സി.സി ഓഫീസിനു മുന്നിലും പടക്കം പൊട്ടിച്ചും മേളമൊരുക്കിയും പ്രവർത്തകർ ആഹ്ലാദം പങ്കിട്ടു. ലീഡ് ഒരു ലക്ഷത്തിനു മുകളിൽ പോയതിനു പിന്നാലെ ഡി.സി.സി അദ്ധ്യക്ഷൻ മുഹമ്മദ് ഷിയാസിനും തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ ടി.ജെ. വിനോദ് എം.എൽ.എയ്ക്കുമൊപ്പം ഹൈബി മാദ്ധ്യമങ്ങളെ കണ്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |