കുന്നംകുളം: അദ്ധ്യാപകന്റെ കാർ മോഷണം പോയ സംഭവത്തിൽ അന്തർ സംസ്ഥാന വാഹന മോഷ്ടാവ് ചാലിശ്ശേരി പൊലീസിന്റെ പിടിയിലായി. ആലപ്പുഴ തലവടി സ്വദേശി പുത്തൻപറമ്പിൽ വീട്ടിൽ വിനോദ് മാത്യുവാണ് (45) പൊലീസ് പിടിയിലായത്. മേഴത്തൂർ സ്കൂൾ അദ്ധ്യാപകന്റെ ഉടമസ്ഥതയിലുള്ള കാർ 2023 മാർച്ച് 20 നാണ് മോഷണം പോയത്.കൂറ്റനാട്ടെ വർക്ക്ഷോപ്പിൽ നിന്നുമാണ് അറ്റകുറ്റപ്പണികൾക്കായെത്തിച്ച കാർ മോഷണം പോവുന്നത്. സംഭവത്തിൽ ചാലിശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തുടർന്ന് 15 മാസം നീണ്ട അന്വേഷണങ്ങൾക്കൊടുവിൽ കഴിഞ്ഞദിവസമാണ് പ്രതിയെ പിടികൂടിയത്.
വിവിധ ജില്ലകളിലായി 25ലേറെ വാഹനമോഷണക്കേസിലെ പ്രതിയാണ് പിടിയിലായ വിനോദ്. വർക്ക് ഷോപ്പുകൾ കേന്ദ്രീകരിച്ചായിരുന്നു വാഹനമോഷണം. വർക്ക്ഷോപ്പിന്റെ പൂട്ട് തകർത്ത ശേഷം അവിടെ സൂക്ഷിച്ചിരിക്കുന്ന താക്കോൽ ഉപയോഗിച്ച് വാഹനം സ്റ്റാർട്ട് ചെയ്ത് ഓടിച്ച് പോവുന്നതാണ് ഇയാളുടെ മോഷണരീതിയെന്ന് പൊലീസ് പറഞ്ഞു. മോഷ്ടിച്ച വാഹനങ്ങൾ തമിഴ്നാട്ടിലെത്തിച്ച ശേഷം വിൽപ്പന നടത്തും. പൊലീസ് തിങ്കളാഴ്ച കാലത്ത് കൂറ്റനാട്ടെ വർക്ക്ഷോപ്പിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ചാലിശ്ശേരി ഇൻസ്പെക്ടർ സതീഷ് കുമാർ, സബ്ബ് ഇൻസ്പെക്ടർമാരയ റെനീഷ് , ഡേവി, സിവിൽ പൊലീസ് ഓഫീസർമാരായ ഷിജിത്ത്, അതുൽ, രജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |