ചേലക്കര: ഇന്നുവരെ തോൽവി എന്തെന്നറിയാത്ത ചേലക്കരയുടെ സ്വന്തം രാധേട്ടൻ..! ഏത് ഉരുക്കുകോട്ടയിൽ നിറുത്തിയാലും ഫിനിക്‌സ് പക്ഷിയെ പോലെ ഉയർന്നുപറക്കാൻ കഴിവുള്ള നേതാവ്. ചെറുപ്പകാലത്തെ വിദ്യാർത്ഥി രാഷ്ട്രീയം മുതൽ തോൽവിയറിയാത്ത നേതാവാണ് കെ. രാധാകൃഷ്ണൻ. സൗമ്യസ്വഭാവം കൊണ്ട് ആരെയും കൈയ്യിലെടുക്കുന്ന വ്യക്തിപ്രഭാവമാണ് രാധാകൃഷ്ണനുള്ളത്. ഏത് രാഷ്ട്രീയ പാർട്ടിക്കാരായാലും രാധേട്ടനെന്നാണ് വിളിക്കാറ്. ഏതു മുക്കിലും മൂലയിലും ഉള്ളവരെ പേരെടുത്ത് വിളിക്കാൻ അറിയുന്നവിധമുള്ള പരിചയം ചേലക്കരയിൽ രാധാകൃഷ്ണനുണ്ട്.
സാധാരണക്കാരനായി ജീവിതം തുടങ്ങി സാധാരണക്കാരനായി ജീവിച്ചു, എം.എൽ.എയായി, സ്പീക്കറായി, മന്ത്രിയായി.. ഇപ്പോഴിതാ എംപിയും. ചേലക്കരയിലെ എസ്.എം.ടി സ്‌കൂളിൽ നിന്നും ആരംഭിച്ച് വടക്കാഞ്ചേരി വ്യാസ കോളേജിലും തൃശൂർ കേരളവർമ്മ കോളേജിലും പഠിച്ചും വിദ്യാർത്ഥിരാഷ്ട്രീയം നടത്തിയും വളർന്ന നേതാവായിരുന്നു അദ്ദേഹം.
രണ്ടാം പിണറായി സർക്കാരിൽ ദേവസ്വം, പിന്നാക്കക്ഷേമ വകുപ്പ് മന്ത്രിയായിരിക്കുമ്പോഴാണ് പാർട്ടിതീരുമാനപ്രകാരം 2019ൽ കൈവിട്ട ഇടതുകോട്ടയായ ആലത്തൂർ തിരിച്ചുപിടിക്കാനുള്ള നിയോഗം രാധാകൃഷ്ണനിൽ വന്നുചേർന്നത്. ഒന്നരലക്ഷത്തിലേറെ ജയിച്ച രമ്യ ഹരിദാസിനെ അട്ടിമറിച്ചാണ് പുതിയദൗത്യത്തിൽ രാധാകൃഷ്ണൻ വിജയിച്ചത്. ഒരിക്കലും തോൽവിയറിയാത്ത രാധാകൃഷ്ണൻ ആലത്തൂർ തിരിച്ചുപിടിച്ച് ജൈത്രയാത്ര തുടരുന്നു. ഇതോടെ കേരളത്തിൽ നിന്നും ഡൽഹിയിലേക്ക് തട്ടകം മാറ്റുകയാണ്, കനൽ ഒരു തരി ഇനി ആലത്തൂരിന് സ്വന്തം..!
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |