തൃശൂർ: തൃശൂരിന്റെ ചരിത്രത്തിന്റെ ഏറ്റവും വലിയ ഭൂരിപക്ഷം നേടിയ കഴിഞ്ഞതവണ വിജയിച്ച യു.ഡി.എഫിന്റെ തകർച്ച വരുംനാളുകളിൽ വൻപൊട്ടിത്തെറിക്ക് വഴിവച്ചേക്കും. വോട്ടെടുപ്പ് കഴിഞ്ഞശേഷം സ്ഥാനാർത്ഥിയായ കെ. മുരളീധരൻ, സിറ്റിംഗ് എം.പി: ടി.എൻ. പ്രതാപനെയും ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂരിനെയും പേരെടുത്ത് വിമർശിച്ചത് ശരിവയ്ക്കുന്നതാണ് അതിദയനീയ തോൽവി.
93000 ലേറെ വോട്ടിന് വിജയിച്ച മണ്ഡലത്തിൽ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയായിരുന്നു കോൺഗ്രസ്. കരുണാകരൻ 1996ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോൾ 'തന്നെ മുന്നിൽ നിന്നും പിന്നിൽ നിന്നും കുത്തിയെന്ന്' ആരോപിച്ചിരുന്നു. കെ. മുരളീധരനും തോൽവി പിണഞ്ഞത് ഈവിധം തന്നെയാണോയെന്ന് കോൺഗ്രസ് നേതൃത്വം വരുംദിവസങ്ങളിൽ വിലയിരുത്തിയേക്കും. കേരളത്തിൽ താമര വിരിഞ്ഞത് യു.ഡി.എഫ് കാരണമെന്ന പഴിയും ഇതിനകം ഉയർന്നിട്ടുണ്ട്.
വോട്ടെടുപ്പിന് മുൻപ് കെ. മുരളീധരൻ ജയിക്കുമെന്നും വി.എസ്. സുനിൽകുമാർ മൂന്നാം സ്ഥാനത്ത് പോകുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടതിന് പിന്നിൽ പാർട്ടി മെഷിനറി കൃത്യമായി പ്രവർത്തിച്ചില്ലെന്നും കാലുവാരൽ നടന്നെന്നും ആരോപണം ഉയരുന്നു. യു.ഡി.എഫ് സംവിധാനവും നോക്കുകുത്തിയായെന്നാണ് ആക്ഷേപം. താരപ്രചാരകനായ ഡി.കെ. ശിവകുമാർ ഒല്ലൂരിൽ എത്തിയപ്പോൾ ആയിരം പേർ ഉണ്ടായിരുന്നില്ല. ഈ യോഗത്തിന് ശേഷം മുരളി ക്ഷുഭിതനായെന്നും പറയപ്പെടുന്നുണ്ട്. തുടർന്ന് ഡി.സി.സി പ്രസിഡന്റ് അടക്കമുള്ളവരെ വിളിച്ച് ശക്തമായ പ്രതിഷേധം അദ്ദേഹം അറിയിച്ചിരുന്നത്രെ.
ഒരു ഘട്ടത്തിൽ പോലും മുരളീധരന് മുന്നിലെത്താൻ കഴിഞ്ഞില്ലെന്നത് കനത്ത തിരിച്ചടിയായി. ന്യൂനപക്ഷ വോട്ടുകൾ കഴിഞ്ഞതവണ യു.ഡി.എഫിനെ തുണച്ചെങ്കിലും ഇക്കുറി ഏകീകരിക്കാതിരുന്നതും സുരേഷ് ഗോപിക്ക് കൂടി ലഭിച്ചതും ബി.ജെ.പിക്ക് നേട്ടമായി. യു.ഡി.എഫ് വോട്ടിൽ വൻചോർച്ചയും ഉണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തൽ. അഞ്ചു ലക്ഷത്തിനടുത്ത് ഉണ്ടായിരുന്ന യു.ഡി.എഫ് വോട്ടുകൾ ഇക്കുറി മൂന്നേകാൽ ലക്ഷത്തിൽ ഒതുങ്ങിയിരുന്നു. 2,93000 ലേറെ വോട്ടിൽ നിന്നാണ് സുരേഷ് ഗോപിയുടെ സ്വപ്‌നതുല്യമായ കുതിപ്പ്. അതേസമയം, എൽ.ഡി.എഫിന്റെ വോട്ടിംഗ് നിലയിൽ ഇടിവുണ്ടായില്ലെന്നതും ശ്രദ്ധേയം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |