കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിലെ നാല് ആരാധനാ പൂജകളിൽ അവസാനത്തേതായ രോഹിണി ആരാധന ഇന്നലെ അക്കരെ സന്നിധാനത്ത് നടന്നു.ഉഷഃപൂജയ്ക്ക് ശേഷമാണ് ആരാധനാ പൂജ നടന്നത്. ഉച്ചയ്ക്ക് കോവിലകം കൈയാലയിൽ ആരാധനാ സദ്യയും നടന്നു. സന്ധ്യയ്ക്കാണ് പെരുമാൾക്ക് കളഭാഭിഷേകവും പാലമൃതഭിഷേകവും നടന്നത്.പാലമൃതഭിഷേകത്തിനുള്ള പഞ്ചഗവ്യം കൊട്ടിയൂരിൽ തന്നെയാണ് തയ്യാറാക്കിയത്. രോഹിണി നാൾ ആരാധനയ്ക്കുള്ള പൂജാദ്രവ്യങ്ങൾ കോട്ടയം പടിഞ്ഞാറേ കോവിലകത്തു നിന്നുമാണ് എത്തിച്ചത്.
രോഹിണി ആരാധനാ നാളായ ഇന്നലെ രാവിലെ മുതൽ അക്കരെ സന്നിധിയിൽ വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. ഉച്ചയോടെ തിരുവഞ്ചിറ ഭക്തജനസാഗരമായി മാറി.ദർശനത്തിനായി ഭക്തർക്ക് മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ടി വന്നു.
ഇക്കുറിയും ആലിംഗന പുഷ്പാഞ്ജലിയില്ല
കൊട്ടിയൂർ: രോഹിണി ആരാധനാ നാളിലെ സവിശേഷ ചടങ്ങായ ആലിംഗന പുഷ്പാഞ്ജലി ഇന്നലെ നടന്നില്ല. കുറുമാത്തൂർ ഇല്ലത്തെ കാരണവർ വേണം പകരക്കാരനില്ലാത്ത ഈ ചടങ്ങ് നടത്താൻ. കുറുമാത്തൂർ നായ്ക്കൻ സ്ഥാനികന് കൊട്ടിയൂരിൽ വന്ന് പൂജ നിർവഹിക്കാൻ അസൗകര്യം വന്നതിനാലാണ് ആലിംഗന പുഷ്പാഞ്ജലി മുടങ്ങിയത്.
തിരുവാതിര ചതുശ്ശതം നാളെ
നാല് പ്രധാന പായസ നിവേദ്യങ്ങളാണ് കൊട്ടിയൂർ വൈശാഖ മഹോത്സവ കാലത്ത് നടത്തുക.അതിൽ ആദ്യത്തേതായ തിരുവാതിര ചതുശ്ശതം വലിയ വട്ടളം പായസം നാളെ ഉച്ചയ്ക്ക് പന്തീരടി പൂജയോടൊപ്പം പെരുമാൾക്ക് നിവേദിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |