ആലപ്പുഴ : 52ദിവസം നീണ്ടുനിൽക്കുന്ന ട്രോളിംഗ് നിരോധനം 9ന് അർദ്ധരാത്രി മുതൽ ആരംഭിക്കാനിരിക്കെ, നിരോധനം ലംഘിക്കുന്ന വള്ളങ്ങളെയും ബോട്ടുകളെയും പിടികൂടാൻ ജില്ലാഭരണകൂടവും ഫിഷറീസ് വകുപ്പും ക്രമീകരണങ്ങൾ ഏർപ്പെടുത്തി. 9മുതൽ ജൂലായ് 31 അർദ്ധരാത്രി വരെയാണ് ട്രോളിംഗ് നിരോധനം.
ഫിഷറീസ്, മറൈൻ എൻഫോഴ്സ്മെന്റ്, ഹാർബർ എൻജിനീയറിംഗ്, പൊലീസ് വകുപ്പുകളുടെ ഏകോപനത്തിലാകും സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുക. മത്സ്യക്ഷാമത്തിനൊപ്പം ട്രോളിംഗ് നിരോധനവും കൂടിയെത്തിയതോടെ മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളും ദുരിതത്തിലാകും. നിരോധന കാലയളവിൽ ജില്ലയിലെ 100ൽ അധികം ബോട്ടുകളും 4000ഓളം ഔട്ട് ബോർഡ് എൻജിൻ ഘടിപ്പിച്ച വള്ളങ്ങളും ഹാർബറുകളിൽ വിശ്രമത്തിലാകുന്നതോടെ അരലക്ഷത്തോളം കുടുംബങ്ങളാകും ദുരിതത്തിലാകുക. മറൈൻ എൻഫോഴ്‌സ്‌മെന്റിന്റെയും തീരദേശ പൊലീസിന്റെയും നേതൃത്വത്തിൽ പട്രോളിംഗ് വരും നാളുകളിൽ ശക്തമാക്കും. ചെറുവള്ളങ്ങളിലെ മത്സ്യബന്ധനമാണ് തൊഴിലാളികളുടെ ആകെ പ്രതീക്ഷ.
പരമ്പരാഗത മത്സ്യബന്ധനത്തിന് വിലക്കില്ല
പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഉപരിതലമത്സ്യബന്ധനം നടത്താൻ തടസമില്ല
എല്ലാ മത്സ്യത്തൊഴിലാളികളും ബയോമെട്രിക് ഐഡികാർഡ് കരുതണം.
ലൈഫ്‌ബോയ്, ലൈഫ് ജാക്കറ്റ് തുടങ്ങിയവ ഇല്ലാത്ത വള്ളങ്ങൾക്കെതിരെ നടപടി
ഇൻബോർഡ് വള്ളങ്ങൾക്ക് ഡീസൽ ലഭിക്കാൻ മത്സ്യഫെഡിന്റെ തിരഞ്ഞെടുത്ത ഡീസൽ ബങ്കുകൾ
മറൈൻ എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനത്തിന് കൂടുതൽ പൊലീസ് സേവനം
കൺട്രോൾ റൂം
തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷനിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചു.
അപകട വിവരങ്ങളും നിയമലംഘനങ്ങളും കൺട്രോൾ റൂമിലെ നമ്പറിൽ അറിയിക്കാം
തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷൻ : 0477 2297707, 9447967155
ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് : 0477 2251103
ജില്ലയിൽ മത്സ്യബന്ധന ബോട്ടുകൾ: 100
ഔട്ട് ബോർഡ് എൻജിൻ വള്ളങ്ങൾ : 4000
മത്സ്യത്തൊഴിലാളികൾ : 3ലക്ഷം
ട്രോളിംഗ് നിരോധന കാലയളവിൽ തൊഴിൽ നഷ്ടമാകുന്ന തൊഴിലാളികൾക്ക് സാമ്പത്തിക സഹായം അനുവദിക്കണം
- മോഹനൻ, മത്സ്യതൊഴിലാളി, പുറക്കാട്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |