തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിക്ക് പിന്നാലെ സീനിയർ ഉദ്യോഗസ്ഥനും സുരക്ഷാജീവനക്കാരന്റെ മർദ്ദനമേറ്രതായി പരാതി. രോഗിയെ മർദ്ദിക്കുന്ന വീഡിയോ പ്രചരിച്ചത് സംബന്ധിച്ച തർക്കമാണ് ആക്രമത്തിലേക്ക് നയിച്ചത്. ഇന്നലെ വൈകിട്ട് 3ന് സെക്യൂരിറ്റി ഓഫീസറുടെ മുന്നിൽ വച്ചായിരുന്നു മർദ്ദനം. സീനിയർ ഉദ്യോഗസ്ഥനെ ചവിട്ടി വീഴ്ത്തിയെന്നാണ് ആരോപണം. അടിവയറ്റിൽ പരിക്കേറ്റ ഉദ്യോഗസ്ഥൻ ചികിത്സ തേടി.
ചികിത്സയ്ക്കെത്തിയ രോഗിയെ സുരക്ഷാഉദ്യോഗസ്ഥൻ മർദ്ദിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. തുടർന്ന് സുരക്ഷാഉദ്യോഗസ്ഥരുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ നടന്ന ചർച്ചകളാണ് തർക്കത്തിലേക്ക് നയിച്ചത്. ഗ്രൂപ്പിൽ മോശമായി സംസാരിച്ചത് വിലക്കിയതാണ് തനിക്കുനേരെയുള്ള ആക്രമണത്തിനു കാരണമെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. മർദ്ദനത്തിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനും പൊലീസിലും പരാതി നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി. പൊലീസിൽ നിന്ന് തസ്തിക മാറ്റം വഴിയെത്തിയ ഇദ്ദേഹം പ്രൊബേഷനിലാണെന്ന് മറ്റു ഉദ്യോഗസ്ഥർ പറഞ്ഞു.
മേയ് 16നാണ് മണ്ണമ്മൂല സ്വദേശി ശ്രീകുമാറിന് സുരക്ഷാജീവനക്കാരുടെ മർദ്ദനമേറ്റത്. ഇതിന്റെ ദൃശ്യങ്ങളാണ് ഇന്നലെ പുറത്തുവന്നത്. ശ്രീകുമാർ അപസ്മാരരോഗിയാണെന്നാണ് കൂടെയുള്ളവരുടെ മൊഴി. ഇതിന് ചികിത്സ നേടാൻ എത്തിയപ്പോഴായിരുന്നു മർദ്ദനമെന്നാണ് ആരോപണം. സംഭവത്തിൽ ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ല.
ശ്രീകുമാർ ക്രിമിനൽ
കേസുകളിലെ പ്രതിയെന്ന്
സുരക്ഷാജീവനക്കാരുടെ മർദ്ദനത്തിനിരയായ ശ്രീകുമാർ 13 ക്രിമിനൽ കേസുകളിലെ പ്രതിയാണെന്ന് സെക്യൂരിറ്റി ഓഫീസറുടെ റിപ്പോർട്ട്. സംഭവത്തിൽ മെഡിക്കൽകോളേജ് പ്രിൻസിപ്പലും സൂപ്രണ്ടും സുരക്ഷാഓഫീസറാേട് റിപ്പോർട്ട് തേടിയിരുന്നു. ഇതിലാണ് പേരൂർക്കട, വട്ടിയൂർക്കാവ്, മ്യൂസിയം സ്റ്റേഷനുകളിലെ കേസുകളിൽ ഇയാൾ പ്രതിയാണെന്ന് റിപ്പോർട്ട് നൽകിയത്. അത്യാഹിത വിഭാഗത്തിലെത്തിയ രോഗികളെയും ജീവനക്കാരെയും ആക്രമിക്കുമെന്ന് കരുതിയാണ് തടഞ്ഞതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇയാളെ കാപ്പാക്കേസിൽ മുൻപ് നാടുകടത്തിയിരുന്നു. കഞ്ചാവ് കൈവശം വയ്ക്കൽ, സ്ത്രീകളെ ഉപദ്രവിക്കൽ, മോഷണക്കേസ്, പിടിച്ചുപറി എന്നീ കേസുകളിലും പ്രതിയാണെന്ന് റിപ്പോർട്ടിലുണ്ട്.
ശ്രീകുമാറിന് സുഖമില്ലെന്നു പറഞ്ഞാണ് കൂടെയെത്തിച്ചയാൾ ഒ.പി ടിക്കറ്റ് എടുത്തത്. അത്യാഹിതവിഭാഗത്തിലെ റെഡ്‌സോണിലാക്കിയ ശേഷം കൂടെയുള്ളയാൾ പോയി. ഇവിടെവച്ച് ശ്രീകുമാർ പ്രകോപനപരമായി സംസാരിച്ചു. ഇതാണ് പ്രശ്നത്തിന് കാരണമായത്. ഇയാൾ ലഹരി ഉപയോഗിച്ചിരുന്നതായും മറ്റുള്ളവരെ ആക്രമിക്കുമെന്നു കണ്ടതിനാലാണ് സെക്യൂരിറ്റി ഓഫീസറുടെ മുറിയിലേക്ക് കൊണ്ടുപോയതെന്നും റിപ്പോർട്ടിൽ പറയുന്നു.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയെ സെക്യൂരിറ്റി ജീവനക്കാർ മർദ്ദിച്ച സംഭവത്തിൽ അന്വേഷിച്ച് നടപടിയെടുക്കാൻ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് നിർദ്ദേശം നൽകി.
മന്ത്രി വീണാജോർജ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |