മലപ്പുറം: മൺസൂൺ കാല ട്രോളിംഗ് നിരോധനം നാളെ അർദ്ധരാത്രി മുതൽ ആരംഭിക്കും. നിലവിലെ കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കാണ് പ്രാധാന്യമെന്നും സുരക്ഷാ മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കണമെന്നും ജില്ലാ കളക്ടർ വി.ആർ.വിനോദ് പറഞ്ഞു. ജൂലായ് 31 അർദ്ധരാത്രി വരെ 52 ദിവസം നീണ്ടുനിൽക്കുന്ന ട്രോളിംഗ് നിരോധന കാലയളവിലെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി മലപ്പുറം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാതല യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
ഫിഷറീസ്, ഹാർബർ എൻജിനീയറിംഗ്, മറൈൻ എൻഫോഴ്സ്‌മെന്റ്, പൊലീസ് വകുപ്പുകളുടെ ഏകോപനത്തിൽ കൃത്യമായ സുരക്ഷാ ക്രമീകരണങ്ങളാണ് ട്രോളിംഗ് നിരോധന കാലയളവിൽ ജില്ലയിൽ ഒരുക്കുന്നത്. ഫിഷറീസ് വകുപ്പിന്റെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പൊന്നാനി ഹാർബറിനടുത്ത് പ്രവർത്തിക്കുന്ന ഫിഷറീസ് സ്റ്റേഷനിൽ മേയ് 15 മുതൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. മാസ്റ്റർ കൺട്രോൾ റൂം ഫിഷറീസ് ഡയറക്ടറേറ്റിൽ പ്രവർത്തിക്കുന്നുണ്ട്. ട്രോളിംഗ് നിരോധന കാലയളവിൽ കടൽ രക്ഷാപ്രവർത്തനങ്ങൾക്കും കടൽ പട്രോളിംഗിനുമായി പൊന്നാനി, താനൂർ ബേയ്സുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ രണ്ട് പട്രോൾ ബോട്ടുകൾ വാടകയ്‌ക്കെടുത്തിട്ടുണ്ട്. കൂടാതെ പൊന്നാനി, താനൂർ ബേയ്സുകൾ കേന്ദ്രീകരിച്ച് സീ റസ്‌ക്യൂ ഗാർഡുമാരെയും ഗ്രൗണ്ട് റസ്‌ക്യൂ ഗാർഡുമാരെയും നിയമിച്ചിട്ടുണ്ട്. പ്രധാന ഹാർബറുകൾ കേന്ദ്രീകരിച്ച് ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിക്കും. അന്യസംസ്ഥാന ബോട്ടുകൾ ട്രോൾബാൻ ആരംഭിക്കുന്നതിന്റെ തലേന്ന് സംസ്ഥാനം വിട്ടു പോവണം. ഹാർബർ എൻജിനീയറിംഗ്, പൊലീസ്, മത്സ്യഫെഡ്, മറൈൻ എൻഫോഴ്സ്‌മെന്റ്, സിവിൽ സപ്ലൈസ് തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരും വിവിധ മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
ജീവൻരക്ഷാ ഉപകരണങ്ങൾ ഉറപ്പാക്കണം
നിരോധിക്കപ്പെട്ട മത്സ്യബന്ധന രീതികൾ നടത്തിയാൽ ശക്തമായ നടപടി എടുക്കും. കളർകോഡിംഗ് പൂർത്തീകരിക്കാത്ത യാനങ്ങൾ അടിയന്തിരമായി അവ പൂർത്തീകരിക്കണം. കാലാവസ്ഥാ മുന്നറിയിപ്പ് മത്സ്യത്തൊഴിലാളികൾ കർശനമായി പാലിക്കണം.
ഡോ.വി പ്രശാന്തൻ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |