കണ്ണൂർ: ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന ആറുപേർക്കും പരോൾ. ഇവിടുള്ള മുപ്പതു പേർക്ക് പരോൾ അനുവദിച്ചതിനൊപ്പമാണ് ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളായ ടി.കെ രജീഷ്, മുഹമ്മദ് ഷാഫി, കിർമാണി മനോജ്, എം.സി അനൂപ്, അണ്ണൻ സജിത്ത്, കെ. ഷിനോജ് എന്നിവർക്കും പരോൾ അനുവദിച്ചത്.
തവന്നൂർ ജയിലിൽ കഴിയുന്ന കൊടി സുനി പരോളിനായി അപേക്ഷ നൽകിയിരുന്നുവെങ്കിലും ജയിൽ സുരക്ഷാ വാർഡന്മാരെ ആക്രമിച്ച കേസുള്ളതുകൊണ്ടു തള്ളികളയുകയായിരുന്നു. എന്നാൽ ബംഗളൂരു പൊലീസിന്റെ തോക്കുകടത്ത് കേസിലെ പ്രതിയായ ടി.കെ രജീഷിന് പരോൾ അനുവദിച്ചിട്ടുമുണ്ട്.
ടി.പി.കേസ് പ്രതികളുടെ പരോൾ
സമാധാനത്തിന് ഭീഷണി: കെ.കെ.രമ
വടകര: ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ ഒരാൾ ഒഴികെ മുഴുവൻ പ്രതികൾക്കും പരോൾ ലഭിച്ചത് ആശങ്കയുളവാക്കുന്നുവെന്ന് കെ.കെ.രമ എം.എൽ.എ. കൊടും ക്രിമിനലുകളായ പ്രതികൾ ഒരേ സമയം പുറത്തിറങ്ങുന്നത് നാടിന്റെ സമാധാനത്തിന് ഭീഷണിയാണ്. പരോൾ അനുവദിക്കുന്നതിനു പോലും വിലക്കുള്ള പ്രതികളെ പുറത്തിറക്കിയതിന് പിന്നിൽ ഇവരുടെ രാഷ്ട്രീയ നേതൃത്വത്തിന് മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടോയെന്ന് പരിശോധിക്കണമെന്നും രമ പറഞ്ഞു.
മർദ്ദനം: ആറ്
വിദ്യാർത്ഥികൾക്ക്
എതിരെ കേസ്
പ്രത്യേക ലേഖകൻ
സുൽത്താൻ ബത്തേരി: മൂലങ്കാവ് സ്കൂളിൽ റാഗിംഗിന്റെ പേരിൽ ശബരീനാഥിന് മർദ്ദനമേറ്റ സംഭവത്തിൽ സഹപാഠികളായ ആറ് വിദ്യാർത്ഥികൾക്കെതിരെ സുൽത്താൻ ബത്തേരി പൊലീസ് കേസെടുത്തു. അസഭ്യം പറയൽ, തടഞ്ഞു വയ്ക്കൽ, മർദ്ദനം, ആയുധം ഉപയോഗിച്ച് പരിക്കേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്. മർദ്ദനമേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ശബരീനാഥിന്റെ മൊഴി രേഖപ്പെടുത്തിയശേഷമാണ് കേസെടുത്തത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ശബരീനാഥിനെ സഹപാഠികൾ മർദ്ദിക്കുകയും കത്രിക ഉപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തത്. സംഭവത്തിൽ ഒമ്പതിലും പത്തിലും പഠിക്കുന്ന രണ്ടു വിദ്യാർത്ഥികളെ സ്കൂൾ അധികൃതർ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. സംഭവം അന്വേഷിക്കാൻ ഇന്നലെ ചേർന്ന പി.ടി.എ എക്സിക്യൂട്ടിവ് യോഗം സ്കൂൾ പ്രിൻസിപ്പൽ ചെയർമാനായി ഏഴംഗ സമിതിയെ നിയോഗിച്ചു. വിദ്യാഭ്യാസ മന്ത്രിയും അന്വേഷണത്തിന് ഉത്തരവിട്ടു.
സംവരണം അട്ടിമറിച്ച് കുസാറ്റിൽ
അദ്ധ്യാപക നിയമനമെന്ന് പരാതി
തിരുവനന്തപുരം: കുസാറ്റ് വൈസ് ചാൻസലറുടെ സേവന കാലാവധി അവസാനിക്കാനിരിക്കേ നടത്തുന്ന അദ്ധ്യാപക നിയമനം വിവാദത്തിൽ. സംവരണം അട്ടിമറിച്ച് സ്വാശ്രയ അദ്ധ്യാപക തസ്തികകൾ കൂടി ഉൾപ്പെടുത്തി നിയമനം വിജ്ഞാപനം ചെയ്തെന്നാണ് ആക്ഷേപം. ഗവർണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ വി.സിയുടെ താത്കാലിക ചുമതല വഹിക്കുന്ന ഡോ. എൻ.കെ. ശങ്കരന്മൂന്നുമാസംകൂടിയേ സേവന കാലാവധിയുള്ളൂ. അപ്പോഴാണ് തിരക്കിട്ട് അസിസ്റ്റന്റ് പ്രൊഫസർമാരെ കൂട്ടത്തോടെ നിയമിക്കുന്നതെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ആരോപിച്ചു. മറ്റു സർവകലാശാലകളിൽ താത്കാലിക ചുമതലയിലുള്ള വി.സിമാർ സ്ഥിരം അദ്ധ്യാപക നിയമനങ്ങൾ നടത്താതിരിക്കുമ്പോഴാണ് കുസാറ്റിലെ താത്കാലിക വി.സിയുടെ ഈ നീക്കം. തുടർനടപടികൾ നിറുത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് നിവേദനം നൽകിയതായി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |