നാടകീയരംഗങ്ങൾക്കൊടുവിൽ ഡൽഹിയിലേക്ക്
തിരുവനന്തപുരം: സിനിമകളിലെന്ന പോലെ സുരേഷ് ഗോപിയുടെ സത്യപ്രതിജ്ഞാ യാത്രയിലും മുഴുനീള സസ്‌പെൻസ്. മണിക്കൂറുകൾ നീണ്ട ആകാംക്ഷയ്ക്കൊടുവിൽ നരേന്ദ്രമോദിയുടെ വിളിയെത്തിയശേഷമാണ് സുരേഷ് ഗോപി ഇന്നലെ തലസ്ഥാനത്ത് നിന്നും ഡൽഹിക്ക് പറന്നത്.
വിജയത്തിന് ശേഷം ഡൽഹിയിലെത്തി മോദിയെ കണ്ട സുരേഷ്ഗോപി മൂന്നാം മോദി മന്ത്രിസഭയിൽ സീറ്റുറപ്പിച്ചിരുന്നു. ഔദ്യോഗിക അറിയിപ്പും വിവരങ്ങളും പിന്നാലെ ലഭിക്കുമെന്നും കൂടിക്കാഴ്ചയിൽ അറിയിച്ചു. എന്നാൽ പദ്മനാഭസ്വാമി ക്ഷേത്ര ദർശനം ഉൾപ്പെടെ പൂർത്തിയാക്കാനായി സുരേഷ് ഗോപി ശനിയാഴ്‌ച ഡൽഹിയിൽ നിന്ന് തലസ്ഥാനത്തെത്തിയിരുന്നു. ഇന്നലെ രാവിലെ തന്നെ തലസ്ഥാനത്ത് നിന്ന് പുറപ്പെടുമെന്നായിരുന്നു വിവരം. ഇതിനായി പുലർച്ചെ മുതൽ മാദ്ധ്യമങ്ങൾ ശാസ്‌തമംഗലത്തെ വീട്ടിലും വിമാനത്താവളത്തിലും നിലയുറപ്പിച്ചു. രാവിലെ 6.10നുള്ള എയർഇന്ത്യ ഫ്ലൈറ്റിൽ മൂന്ന് ടിക്കറ്റ് അദ്ദേഹം ബ്ലോക്ക് ചെയ്‌തിരുന്നു.
എന്നാൽ ഇന്നലെ പുലർച്ചെ വരെയും ഔദ്യോഗിക അറിയിപ്പ് ലഭിക്കാത്തതിനാൽ രാവിലെ പുറപ്പെട്ടിരുന്നില്ല. ഇതോടെ സുരേഷ് ഗോപി ആദ്യഘട്ടത്തിൽ മന്ത്രിയാകാനിടയില്ലെന്ന അഭ്യൂഹം ചാനലുകളിൽ പ്രചരിച്ചു. ചാനൽ ക്യാമറകളെല്ലാം ശാസ്തമംഗലത്തെ വീടിനകത്തേക്ക് കണ്ണും നട്ട് നിൽപ്പായി. രാവിലെ 10നുശേഷം നരേന്ദ്രമോദിയുടെ വിളിയെത്തി. പിന്നാലെ 12.30നുള്ള ബംഗളൂരുവിലേക്കുള്ള വിസ്താര ഫ്ലൈറ്റിൽ മൂന്നു ടിക്ക്റ്റ് ഉറപ്പാക്കിയിട്ടുണ്ടെന്ന അറിയിപ്പും ഡൽഹിയിൽ നിന്നെത്തി. ഉടൻ വീട്ടിൽ നിന്നും ബാഗുകൾ ഉൾപ്പെടെ കാറിലേക്ക് കയറ്റാൻ തുടങ്ങി.
11.10ന് സുരേഷ്ഗോപി ഭാര്യ രാധികയ്ക്കും അമ്മയ്ക്കുമൊപ്പം പുറത്തേക്ക്. കാറിൽ കയറുന്നതിന് മുമ്പും വിമാനത്താവളത്തിൽ വച്ചും മാദ്ധ്യമങ്ങളോട് സംസാരിച്ചു. ബംഗളൂരുവിൽ നിന്ന് ചാർട്ടേഡ് വിമാനത്തിൽ ഡൽഹിയിലേക്കും പുറപ്പെട്ടു. മക്കൾ കൊച്ചിയിൽ നിന്ന് ഡൽഹിയിലേക്കും യാത്ര തിരിച്ചു.
അദ്ദേഹം തീരുമാനിച്ചു,
ഞാൻ അനുസരിക്കുന്നു
തനിക്ക് ഒന്നുമറിയില്ലെന്നും എല്ലാം അദ്ദേഹം (നരേന്ദ്രമോദി) പറയുന്നതുപോലെയാണെന്നും വീട്ടിൽ നിന്ന് വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പായി സുരേഷ് ഗോപി മാദ്ധ്യമങ്ങളോട് പറഞ്ഞു. താൻ എം.പിയായിരുന്നാൽ പോലും കേരളത്തിനും തമിഴ്നാടിനും വേണ്ടി പ്രവർത്തിക്കുമെന്നും പറഞ്ഞു. വിമാനത്താവളത്തിൽ കാത്തുനിന്ന മാദ്ധ്യമപ്രവർത്തകരോട് ' അദ്ദേഹം തീരുമാനിച്ചു, ഞാൻ അനുസരിക്കുന്നു. ഉടനെ എത്താനാണ് പറഞ്ഞത്. എനിക്ക് ഒന്നുമേ അറിയത്തില്ല. ചോദ്യങ്ങൾക്ക് മറുപടി പറയാനുള്ള മാനസികാവസ്ഥയിലല്ല. അദ്ദേഹം വിളിച്ചു, നിർബന്ധമായി എത്തണമെന്ന് പറഞ്ഞു. എത്തുന്നു. ബാക്കിയെല്ലാം ഇനി അവിടെ ചെന്നിട്ട്. എനിക്ക് അത്രയേ പറയാൻ പറ്റൂ. തൃശൂരിലേയും കേരളത്തിലേയും ജനങ്ങളോട് ഉത്തരവാദിത്തമുള്ളയാളായിരിക്കണമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്." - സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |