കുവൈറ്റ് സിറ്റി : കുവൈറ്റ് കേന്ദ്രീകരിച്ച് അന്താരാഷ്ട്ര വേശ്യാവൃത്തി ശൃംഖല നടത്തിയ മൂന്ന് പ്രവാസി വനിതകളെ പൊലീസ് അറസ്റ്റ് ചെയ്തു. ഓൺലൈനിലൂടെയാണ് സംഘം ഇടപാട് നടത്തിയിരുന്നത്. ഇവരെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടർന്ന് ജൂൺ എട്ടിന് അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് കുവൈറ്റ് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
അറസ്റ്റിലായ യുവതികൾ മൂന്ന് രാജ്യങ്ങളിൽ നിന്നുള്ളവരാണെന്ന് മന്ത്രാലയം സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു . ഇടപാടുകാരെ ലഭിക്കാൻ വെബ്‌സൈറ്റുകളും സോഷ്യൽ മീഡിയ സൈറ്റുകളുമാണ് ഇവർ ആശ്രയിച്ചിരുന്നു. ഇടപാടുകാരെ ആകർഷിക്കാൻ വെബ്‌സൈറ്റുകളിൽ യുവതികളുടെ ചിത്രം നൽകും. ഈ രീതിയിലാണ് സംഘം പ്രവർത്തിച്ചിരുന്നത്. പണം കൈമാറ്റം അക്കൗണ്ട് വഴിയായിരുന്നെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു.
മൂന്ന് പേരും ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. ഇവരെ കൂടുതൽ ചോദ്യം ചെയ്യും. മറ്റാരെങ്കിലും സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും. മറ്റൊരു സോഷ്യൽ മീഡിയ പോസ്റ്റിൽ മയക്കുമരുന്നുകളും സൈക്കോട്രോപിക് വസ്തുക്കളും കൈവശം വച്ചിരുന്ന നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തതായും അധികൃതർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട 1006 റിപ്പോർട്ടുകൾ കൈകാര്യം ചെയ്ത അധികൃതർ 200 ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ചു. 1,256 ട്രാഫിക് നിയമലംഘനങ്ങൾ നടന്നതായും 58 പേരെ അറസ്റ്റ് ചെയ്യുകയും ഏഴ് വാഹനങ്ങൾ കണ്ടുകെട്ടുകയും ചെയ്‌തെന്നും അധികൃതർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |