കൊച്ചി: ആമ്പല്ലൂരിലെ ഇലക്ട്രോണിക്‌സ് പാർക്കിന് പകരം ഇനി അക്വാ പാർക്ക്. രണ്ടാം പിണറായി സർക്കാരിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ചുള്ള പ്രോഗ്രസ് റിപ്പോർട്ടിലാണ് ഇക്കാര്യം പരാമർശിച്ചിരിക്കുന്നത്. ചതുപ്പുനിലം വ്യവസായ പാർക്കിന് അനുയോജ്യമല്ലെന്ന് കണ്ടതിനാലാണ് ഇലക്ട്രോണിക്‌സ് പാർക്ക് പദ്ധതി ഉപേക്ഷിക്കുന്നതെന്ന് മന്ത്രി പി. രാജീവ് കേരളകൗമുദിയോട് പറഞ്ഞു.
അച്യുതാനന്ദൻ മന്ത്രിസഭയുടെ കാലത്താണ് ഇലക്ട്രോണിക്‌സ് പാർക്ക് പദ്ധതിക്കായി ആലോചനകൾ നടന്നത്. അന്ന് 15 പേരിൽ നിന്നായി 54.47 കോടി രൂപ ചെലവിട്ട് 11.87 ഏക്കർ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ആകെ ഏറ്റെടുത്ത സ്ഥലം 21 ഏക്കറിലേറെയാണ്. അഞ്ചു പേർക്ക് ഭാഗിക തുക മാത്രമാണ് ലഭിച്ചത്. പലർക്കും പല വിലയാണ് നൽകിയതെന്ന ആരോപണവുമുണ്ട്. ഇത്രയും നാൾ വെറുതെ കിടന്ന സ്ഥലങ്ങളത്രയും കാടുകയറി നശിക്കുകയും ചെയ്തു. പുത്തൻകാവ് ജംഗ്ഷനും കോണോത്ത് ബണ്ടിനും സമീപത്തായുള്ള സ്ഥലമാണ് ഏറ്റെടുത്തതിലേറെയും.
600 കോടിയിലേറെ മുടക്കിൽ 10,000ലേറെ അഭ്യസ്തവിദ്യരായ യുവാക്കൾക്ക് ജോലി വാഗ്ദാനം ചെയ്ത പദ്ധതിയായിരുന്നു ഇത്.
ചതുപ്പ് നിലത്ത് ഇലക്ട്രോണിക്‌സ് പാർക്ക് വേണ്ട
അച്യുതാനന്ദൻ മന്ത്രിസഭയുടെ കാലത്ത് ആലോചനയിൽ വന്ന ഇലക്ട്രോണിക് ഹാർഡ് വെയർ പാർക്ക് എന്ന പദ്ധതി. 334 ഏക്കർ സ്ഥലത്താണ് സ്ഥാപിക്കാൻ ഉദ്ദേശിച്ചതെങ്കിലും ചതുപ്പ് പ്രദേശം കൂടുതലാണെന്ന് കണ്ടെത്തിയതോടെ 100 ഏക്കറിലായി ചുരുങ്ങി.
ഇലക്ട്രോണിക് ഹാർഡ് വെയർ പാർക്ക്
ഇലക്ട്രോണിക് വ്യവസായങ്ങൾക്ക് ആവശ്യമായ ഘടകങ്ങൾ നിർമിക്കുന്ന യൂണിറ്റുകൾക്കായി 334 ഏക്കർ സ്ഥലത്ത് ഇലക്ട്രോണിക് ഹാർഡ് വെയർ പാർക്ക് എന്നതായിരുന്നു ആദ്യ പദ്ധതി. പരിശോധനകൾക്കിടെ ചതുപ്പ് പ്രദേശം കൂടുതലാണെന്ന് കണ്ടെത്തിയതോടെ 100 ഏക്കർ സ്ഥലത്തായി പദ്ധതി.
അക്വാ പാർക്ക് നേരത്തെ തീരുമാനിച്ചത്: മന്ത്രി പി. രാജീവ്
ആമ്പല്ലൂരിലെ അക്വാ പാർക്ക് സംബന്ധിച്ച് നേരത്തെ തന്നെ തീരുമാനിച്ചിരുന്നതാണെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. പരിശോധനകളിൽ ഇവിടുത്തെ ചതുപ്പ് നിലം മറ്റ് നിർമ്മാണങ്ങൾക്ക് സാദ്ധ്യമല്ലെന്ന് കണ്ടതിനെത്തുടർന്നാണ് സർക്കാർ ഇത്തരമൊരു തീരുമാനത്തിലെത്തിയതെന്നും മന്ത്രി പറഞ്ഞു. പദ്ധതിയെക്കുറിച്ച് ഫിഷറീസാകും കൂടുതൽ പഠനങ്ങൾ നടത്തുകയും നിർദ്ദേശങ്ങൾ മുന്നോട്ട് വയ്ക്കുകയും ചെയ്യുകയെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇതുമായി ബന്ധപ്പെട്ട നിർമ്മാണ ജോലികൾ എന്ന് ആരംഭിക്കുമെന്നും എന്ന് പൂർത്തിയാകുമെന്നുമെല്ലാം ഫിഷറീസിന്റെ നിർദ്ദേശങ്ങൾ വന്നതിനു ശേഷമേ പറയാനാകൂവെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |