ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ മെഡിക്കൽ കോളേജ് അധികൃതർ റിപ്പോർട്ട് വൈകിപ്പിക്കുന്നതിൽ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ കടുത്ത അതൃപ്തി രേഖപ്പെടുത്തി. അന്വേഷണത്തിന്റെ ഭാഗമായി ഡിവൈ.എസ്.പി റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടും ആശുപത്രിയിൽ നിന്ന് ലഭ്യമാക്കിയിട്ടില്ല. വിശദവിവരങ്ങളടങ്ങിയ റിപ്പോർട്ട് അടുത്ത സിറ്റിങ്ങിൽ സമർപ്പിക്കാനും അല്ലാത്തപക്ഷം ശക്തമായി നടപടി സ്വീകരിക്കേണ്ടി വരുമെന്നും കമ്മീഷൻ ചെയർമാൻ അഡ്വ.എ.എ.റഷീദ് അറിയിച്ചു. അമ്പലപ്പുഴ സ്വദേശി ഷിബിനയുടെ മരണത്തെ തുടർന്ന് സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് കമ്മീഷന്റെ പ്രതികരണം.
ഷിബിന ചികിത്സയിലിരുന്ന സമയത്തെ ലാബ് പരിശോധനാ ഫലം സംബന്ധിച്ച് അന്വേഷണം നടത്തിയും, ഷിബിനയുടെയും നവജാതശിശുവിന്റെയും ചികിത്സാരേഖകൾ വിദഗ്ദ്ധസമിതി പരിശോധിച്ച് റിപ്പോർട്ട് ലഭ്യമാക്കിയാലും മാത്രമേ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാൻ കഴിയൂവെന്ന് കമ്മീഷൻ ശ്രദ്ധയിൽപ്പെടുത്തി. പൊലീസ് മേധാവി, ടി.ഡി മെഡിക്കൽ കോളേജ് സൂപ്രണ്ട് എന്നിവരായായിരുന്നു കേസിലെ എതിർകക്ഷികൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |