പന്തളം: വിവിധ പദ്ധതികളുടെ നടത്തിപ്പിന്റെ മറവിൽ പന്തളം നഗരസഭയിൽ വ്യാപക ക്രമക്കേട് നടന്നതായി നഗരസഭയുടെ 2022 - 2023 ഒാഡിറ്റ് റിപ്പോർട്ടിൽ കണ്ടെത്തി. മരണപ്പെട്ടവർക്ക് പെൻഷൻ നൽകൽ, വസ്തു നികുതി പരിഷ്കരണത്തിൽ കാലതാമസം, വാർദ്ധക്യകാല പെൻഷൻ വിതരണത്തിൽ അപാകത എന്നിങ്ങനെ വിവിധ വീഴ്ചകൾ റിപ്പോർട്ടിലുണ്ട്. ഇല്ലാത്ത പദ്ധതികൾക്ക് പണം ചെലവാക്കിയതായും കണ്ടെത്താനായി. വാറ്റ് , പ്രളയ സെസ്, സേവന നികുതി എന്നീ ഇനത്തിൽ പിരിച്ചെടുത്ത 19 ലക്ഷം രൂപയോളം സർക്കാരിൽ അടയ്ക്കാനുമുണ്ട്.
തെരുവുവിളക്കിൽ തെളിഞ്ഞത്
ലക്ഷങ്ങളുടെ ക്രമക്കേട്
പദ്ധതി ഇല്ലാതെ 9.81 ലക്ഷം രൂപ ചെലവാക്കി തെരുവുവിളക്ക് വാങ്ങലും പരിപാലനവും നടത്തിയതായി ഓഡിറ്റ് റിപ്പോർട്ടിലുണ്ട്. മൂന്ന് ലക്ഷം രൂപ തെരുവുവിളക്കിന്റെ സാധനങ്ങൾ വാങ്ങുന്നതിനും 6.81 ലക്ഷം രൂപ അറ്റകുറ്റപ്പണിക്കായി ചെലവാക്കിയെന്നുമാണ് കണക്കുകളിലുള്ളത്. എന്നാൽ സാധനസാമഗ്രികളുടെ വാങ്ങൽ, വിതരണം, അറ്റകുറ്റപ്പണികരാർ എന്നിവയിൽ സുതാര്യതയില്ലായെന്ന് റിപ്പോർട്ടിലുണ്ട്. വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തി തുടർനടപടി സ്വീകരിക്കണമെന്ന് നിർദേശമുണ്ട്.
പോത്തിനെ വാങ്ങിയതിലും
വിതരണത്തിലും അഴിമതി
12,90,000 രൂപ ചെലവിട്ട് പോത്തുകുട്ടികളെ വാങ്ങി വിതരണം ചെയ്ത പദ്ധതിയിലും ക്രമക്കേട് നടന്നതായി ഓഡിറ്റ് റിപ്പോർട്ടിലുണ്ട്. പദ്ധതിക്കായി ഏഴ് സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷൻ സ്വീകരിച്ച നഗരസഭ കൂടുതൽ തുക കാണിച്ച കരുനാഗപ്പളളിയിലെ മോഡേൺ ഫാമിൽ നിന്നാണ് പോത്തുകുട്ടികളെ വാങ്ങിയത്. ഒരു പോത്തിന് 12000 രൂപ വീതം ക്വട്ടേഷൻ നൽകിയ സ്ഥാപനങ്ങളെ അവഗണിച്ച് 15000 രൂപയ്ക്ക് വീതം ക്വട്ടേഷൻ ഉറപ്പിക്കുകയായിരുന്നു. മോഡേൺ ഫാമിന് വേണ്ടി ക്വട്ടേഷൻ നൽകിയത് ഷൗക്കത്ത് എന്നയാളാണെന്ന് റിപ്പോർട്ടിലുണ്ട്. എന്നാൽ ബിൽ പ്രകാരമുള്ള തുക ചെക്കായി നൽകിയത് രാഗേഷ് കൃഷ്ണൻ എന്ന പേരിലുമാണ്.
ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെടാത്ത 11 പേർക്ക് പോത്ത് കുട്ടികളെ വിതരണം ചെയ്തതായും ഓഡിറ്റിൽ കണ്ടെത്താനായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |