തൃക്കരിപ്പൂർ: കടലിനും കായലിനും ഇടയിൽ വെറും അറുപതുമീറ്റർ മാത്രം വിസ്തൃതിയുള്ള തയ്യിൽ സൗത്ത് പ്രദേശത്തെ സർക്കാർ വിദ്യാലയമായ വലിയപറമ്പ് ജി.എൽ.പി സ്കൂളിന് പുതുജീവൻ. വലിയപറമ്പ് ദ്വീപിന്റെ തെക്കെയറ്റമായ തയ്യിൽ സൗത്തിലെ ഈ സ്കൂളിന് ഒന്നാംക്ളാസിൽ ബംഗാളിൽ നിന്നുള്ള അന്യസംസ്ഥാന തൊഴിലാളികളുടെ മക്കളായ ആറു കുട്ടികൾ പ്രവേശനം നേടിയതോടെയാണ് പുതുജീവൻ പകർന്നത്.
ഗതാഗതസൗകര്യത്തിന്റെ പരിമിതിയും ആളുകൾ താമസസ്ഥലം ഒഴിവാക്കി പോകുന്നതും കാരണം ഏറെക്കുറെ ഒറ്റപ്പെട്ട നിലയിലുമുള്ള പ്രദേശത്തെ ഈ വിദ്യാലയത്തിൽ ഒന്നുമുതൽ നാലുവരെ ക്ളാസുകളിലായി പന്ത്രണ്ടു കുട്ടികൾ മാത്രമായിരുന്നു പഠിച്ചിരുന്നത്. ഇരട്ടകളായ ബനശ്രീ ബെസ്ര, മധുശ്രീ ബെസ്ര, മനോജ് തുഡു, സാഗർ തുഡു, ബികാശ് മർദി, സഞ്ജയന മുർമു എന്നിവരാണ് സ്കൂളിനെ നിലനിർത്താൻ എത്തിയ പൊന്നോമനകൾ. മലയാളത്തിലും ഹിന്ദിയിലുമായി വിശേഷങ്ങൾ തിരക്കി അദ്ധ്യാപകരും പൂക്കൾ നൽകി മറ്റ് ക്ളാസുകളിലെ വിദ്യാർത്ഥികളും ഇവരെ സ്വീകരിച്ചു.
എഴിമല നേവൽ അക്കാഡമിയിലെ ഉന്നത ഉദ്യോഗസ്ഥരുടെ സഹായികളുടെ മക്കളാണിവർ. നേരത്തെ നേവൽ അക്കാഡമിയിൽ ജോലി ചെയ്തിരുന്ന സ്കൂളിലെ അദ്ധ്യാപിക സ്മിത അഭിലാഷിന്റെ ഇടപെടലിലാണ് കുട്ടികൾ തയ്യിൽ ഗവൺമെന്റ് എൽ.പി സ്‌കൂളിലെത്തിയത്. തന്റെ കാറിൽ കടവിലെത്തിച്ച് ഇവിടെ നിന്ന് ബോട്ടിൽ കയറ്റിയാണ് സ്മിത ടീച്ചർ കുട്ടികളെ സ്‌കൂളിലെത്തിക്കുന്നത്.
വലിയപറമ്പ് ജി.എൽ.പി @81
ഏഴിമല നാവിക അക്കാഡമിയോടു ചേർന്നുകിടക്കുന്ന ദ്വീപ് പഞ്ചായത്തായ വലിയ പറമ്പിൽ 1943ലാണ് വലിയപറമ്പ് ജി.എൽ.പി സ്കൂൾ ആരംഭിച്ചത്. വലിയപറമ്പ് പഞ്ചായത്തിന്റെ തെക്കെയറ്റത്ത് അറബിക്കടലും കവ്വായി കായലും തൊട്ടു തൊട്ടില്ലെന്ന നിലയിൽ കിടക്കുന്ന പ്രദേശത്താണ് സ്‌കൂൾ. യാത്രാപ്രശ്നമടക്കമുള്ള കാരണങ്ങളാൽ പ്രദേശത്തെ കുടുംബങ്ങൾ ഒന്നൊന്നായി പുഴ കടന്ന് സൗകര്യപ്രദമായ ഇടങ്ങളിലേക്ക് താമസം മാറിയതോടെയാണ് ഈ സ്‌കൂളിൽ കുട്ടികൾ കുറഞ്ഞുതുടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |