പാലം ഉയർത്താൻ ജലസേചന വകുപ്പിൽ കെട്ടിവയ്ക്കേണ്ടത് ഒരു ലക്ഷം രൂപ
കൊല്ലം: അറ്റകുറ്റപ്പണിക്കായി ജലഗതാഗത വകുപ്പിന്റെ ആലപ്പുഴ യാർഡിലേക്ക് കൊണ്ടുപോയ, സാമ്പ്രാണിക്കോടി ഫെറി സർവീസ് ബോട്ട് തിരികെ കണ്ടുവരാൻ ചെലവു കാശില്ലാതെ അധികൃതർ! തൃക്കുന്നപ്പുഴയിലെ താത്കാലിക പാലം തുറന്നാൽ മാത്രമേ ബോട്ട് കൊല്ലത്തേക്ക് കണ്ടുവരാനാവൂ. ഇതിന് ഒരു ലക്ഷം രൂപ ജലസേചന വകുപ്പിൽ അടയ്ക്കണം. ഇത്രയും തുക കൈവശമുണ്ടായിരുന്നെങ്കിൽ കൊല്ലത്തെ സ്വകാര്യ യാർഡിൽ ബോട്ടിന്റെ അറ്റകുറ്റപ്പണി നടത്താമായിരുന്നു. ഈ തുക ലാഭിക്കാനാണ്, കെ.എം.എം.എല്ലിന്റെ ഔദാര്യത്തിൽ ആലപ്പുഴയിലേക്ക് കൊണ്ടുപോയത്! ഇപ്പോൾ, എങ്ങനെ ബോട്ട് തിരികെ കൊണ്ടുവരുമെന്ന ചിന്തയിലാണ് ഉദ്യോഗസ്ഥർ.
കഴിഞ്ഞ മാസം 22നാണ് എസ്- 17 ബോട്ട് ആലപ്പുഴയിൽ എത്തിച്ചത്. അറ്റകുറ്റപ്പണി തീർന്ന ബോട്ട് കൊല്ലത്തു നിന്നുള്ള വിളി പ്രതീക്ഷിച്ച് യാർഡിൽ വിശ്രമിക്കുകയാണ്.എന്നാൽ ഒരു ലക്ഷം രൂപ കെട്ടിവയ്ക്കാൻ നിലവിൽ നിവൃത്തിയില്ലെന്നാണ് അധികൃതരുടെ പ്രതികരണം.
ജലഗതാഗത വകുപ്പിന്റെ സ്വന്തം യാർഡ് ആയതുകൊണ്ട് ആലപ്പുഴയിൽ അറ്റകുറ്റപ്പണി ഫ്രീ ആയിരുന്നു. ദേശീയ ജലപാത വികസനത്തിന്റെ ഭാഗമായി തൃക്കുന്നപ്പുഴയിലെ പാലം പൊളിച്ച് കൂടുതൽ ഉയരമുള്ളത് നിർമ്മിക്കാനുള്ള പ്രവൃത്തികൾ പുരോഗമിക്കുകയാണ്. ഇതിനിടെ ഇവിടെ നിർമ്മിച്ച താത്കാലിക ഇരുമ്പ് പാലത്തിന് ജലനിരപ്പിൽ നിന്ന് ഒന്നര മീറ്റർ ഉയരമേയുള്ളൂ. ഇതിനടിയിലൂടെ ബോട്ടുകൾക്ക് കടന്നുപോകാനാകില്ല. ഇരുമ്പ് പാലം ഉയർത്തണമെങ്കിൽ ക്രെയിൻ വാടകയും തൊഴിലാളികളുടെ ശമ്പളവും സഹിതമാണ് ജലസേചന വകുപ്പ് ഒരു ലക്ഷം ആവശ്യപ്പെടുന്നത്.
ഓസിന് അക്കരെ കടന്നു!
കമ്പനിയിലേക്കുള്ള ബാർജ് എത്തിക്കാനാണ് കെ.എം.എം.എൽ ഒരു ലക്ഷം രൂപ ജലസേചന വകുപ്പിൽ അടച്ച് പാലം ഉയർത്തിയത്. ഈ അവസരം മുതലെടുത്ത് ജലഗതാഗത വകുപ്പ് അധികൃതർ ബോട്ട് കൊല്ലത്തു നിന്ന് ആലപ്പുഴയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ബുഷ് തകരാറിലായി ബോട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് ഒന്നരമാസം മുമ്പാണ് ഫെറി സർവീസ് നിറുത്തി വച്ചത്. ആലപ്പുഴയിൽ കുടുങ്ങിയ ബോട്ടിന് പകരമൊന്ന് ഏർപ്പാടാക്കാൻ അധികൃതർ ശ്രമിക്കുന്നില്ല. ജലസേചന വകുപ്പിന് പണം അടയ്ക്കാതെ ബോട്ട് തിരികെ എത്തിക്കണമെങ്കിൽ സർക്കാരിന്റെയോ ജില്ലാ ഭരണകൂടത്തിന്റെയോ ഇടപെടൽ ഉണ്ടാകണം.
വലഞ്ഞ് യാത്രികർ
സാമ്പ്രാണിക്കോടി, കുരീപ്പുഴ പള്ളി, കാവനാട്, വള്ളക്കടവ്, പതിനെട്ടാംപടി, മാമൂട്ടിൽക്കടവ്, കുരീപ്പുഴ പാണാമുക്കം, വഞ്ചിപ്പുഴ, പ്ലാവറ എന്നിവിടങ്ങളിലേക്കാണ് സാമ്പ്രാണിക്കോടി ഫെറി സർവ്വീസ്. ഈ ഭാഗങ്ങളിലുള്ളവർക്ക് കൊല്ലം നഗരത്തിലും തിരിച്ചും എത്താൻ സർവീസ് ഏറെ പ്രയോജനകരമായിരുന്നു. സർവീസ് നിലച്ചതോടെ ഇവർ സ്വകാര്യ യാാനങ്ങളെയും മറ്റും ആശ്രയിക്കേണ്ട അവസ്ഥയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |