കുമളി: കേരളത്തിലേക്ക് കടത്തുന്നതിനായി എത്തിച്ച കഞ്ചാവുമായി ഒരു സ്ത്രീയടക്കം നാല് പേർ കമ്പത്ത് തമിഴ്നാട് നർക്കോട്ടിക് സെല്ലിന്റെ പിടിയിലായി. രണ്ട് കേസുകളിലായി പതിനൊന്നരകിലോ കഞ്ചാവ് പിടികൂടി. ഇന്നലെ പുലർച്ചെ നടന്ന റെയ്ഡിൽ കമ്പം- ഗൂഡല്ലൂർ ബൈപ്പാസ് റോഡിൽ ഇലക്ട്രിസിറ്റി ഓഫീസിന് സമീപം സംശയകരമായ സാഹചര്യത്തിൽ കണ്ട ചെന്നൈ നെസപ്പാക്കം സ്വദേശി സെൽവം (44), മധുര ഉസലംപട്ടി സ്വദേശിനി പാണ്ടിശ്വരി (40) എന്നിവരിൽ നിന്നാണ് പ്ളാസ്റ്റിക് സഞ്ചിയിൽ സൂക്ഷിച്ചിരുന്ന അഞ്ചര കിലോ കഞ്ചാവ് പിടികൂടിയത്. രണ്ടാമത്തെ കേസിൽ കമ്പം പുതിയ ബസ് സ്റ്റാൻഡിന് സമീപം കെ.കെ. പട്ടി റോഡിൽ ആറ് കിലോ കഞ്ചാവുമായി രണ്ട് പേരെ അറസ്റ്റ് ചെയ്തു. കമ്പം ജെല്ലിക്കെട്ട് തെരുവിൽ രങ്കപ്രഭു (38), കമ്പം നാരായണൻ പട്ടി തെരുവിൽ രഞ്ജിത് കുമാർ (30) എന്നിവരാണ് പിടിയിലായത്. പതിനൊന്നര കിലോ കഞ്ചാവിന് തമിഴ്നാട്ടിൽ രണ്ടര ലക്ഷം രൂപ വില വരും. കേരളത്തിലെത്തുമ്പോൾ വില ഇരട്ടിയിലധികമാകും. പ്രതികളെ കമ്പം എസ്.ഐ ഗോതണ്ട രാമൻ, കമ്പം നോർത്ത് എസ്.ഐ സെന്തിൽ കുമാർ എന്നിവർക്ക് നാർക്കോട്ടിക് സെൽ ഉദ്യോഗസ്ഥർ കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |