അബുദാബി: യാത്രക്കാർക്ക് പുതിയ ചട്ടവുമായി ദുബായ് ഭരണകൂടം. സൗന്ദര്യ ശസ്‌ത്രക്രിയകൾ നടത്തിയവർ പാസ്‌പോർട്ട് പുതുക്കണമെന്ന് ദുബായ് ജനറൽ ഡയറക്‌ടറേറ്റ് ഒഫ് റെസിഡൻസി ആന്റ് ഫോറിൻ അഫയേഴ്‌സ് (ജിഡിആർഎഫ്‌എ) അറിയിച്ചു.
പാസ്‌പോർട്ട് ലഭിച്ചതിനുശേഷം കോസ്‌മെറ്റിക് സർജറി നടത്തിയവർ പാസ്‌പോർട്ടിൽ പുതിയ ഫോട്ടോ പതിക്കണമെന്നാണ് ദുബായ് താമസ- കുടിയേറ്റകാര്യ വകുപ്പിന്റെ നിർദേശം. വിമാനത്താവളങ്ങളിലെ പരിശോധനയിലെ കാലതാമസം ഒഴിവാക്കുന്നതിനാണ് പുതിയ നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.
കവിൾ, താടി, മൂക്ക് ഇവയുടെ അടിസ്ഥാന ആകൃതിയിൽ മാറ്റം വരുത്തിയവരാണ് ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള പുതിയ ഫോട്ടോ പാസ്‌പോർട്ടിൽ പതിക്കേണ്ടത്. ഫേസ് റിക്കഗ്നേഷൻ ഉൾപ്പെടെയുള്ള ആധുനിക സാങ്കേതിക വിദ്യകളാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉപയോഗിക്കുന്നത്. പഴയ ഫോട്ടോയും പുതിയ രൂപയും തമ്മിൽ സാമ്യമില്ലാതിരുന്നാൽ ഇത് നടപടിക്രമങ്ങളിൽ കാലതാമസം ഉണ്ടാവുമെന്നും യാത്ര മുടങ്ങാൻതന്നെ ഇടയാക്കുമെന്നും അധികൃതർ പറയുന്നു. സൗന്ദര്യ ശസ്ത്രക്രിയയ്ക്ക് പുറമെ അപകടത്തിൽപ്പെട്ട് ശസ്ത്രക്രിയകൾ ചെയ്യേണ്ടിവന്നവർക്കും പുതിയ നിയമം ബാധകമാവുമെന്നാണ് വിവരം.
അതേസമയം, ബക്രീദിനോടനുബന്ധിച്ച് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ. തിരക്ക് ധാരാളമായി അനുഭവപ്പെടുന്ന പീക്ക് പിരീഡുകളിൽ വിമാനത്താവളത്തിനുള്ളിൽ യാത്രക്കാരെ മാത്രമേ അനുവദിക്കുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു. ബക്രീദിനോടനുബന്ധിച്ച് ജൂൺ 15 മുതൽ 18വരെ യുഎഇയിൽ നാലുദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനെത്തുടർന്ന് മലയാളി പ്രവാസികളടക്കം ധാരാളം പേർ നാട്ടിലേയ്ക്ക് യാത്ര തിരിച്ചതോടെ വൻ തിരക്കാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അനുഭവപ്പെടുന്നത്.
യാത്രയയപ്പ് നൽകുന്നതും സ്‌നേഹം പ്രകടിപ്പിക്കുന്നതുമെല്ലാം വീടുകളിൽ മതിയെന്നും യാത്രക്കാരെയല്ലാതെ മറ്റാരെയും വിമാനത്താവളത്തിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്നുമാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. പൊതുഗതാഗതത്തിനും അംഗീകൃത എയർപോർട്ട് വാഹനങ്ങൾക്കും മാത്രമായി ടെർമിനലുകൾ ഒന്നിലും മൂന്നിലുമുള്ള പ്രവേശനം പരിമിതപ്പെടുത്തിയിരിക്കുന്നുവെന്നും ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |