തിരുവനന്തപുരം: മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തെ സ്മാർട്ട് ഗ്രീൻ ഹാർബർ ആയി മാറ്റുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചെന്നും അതനുസരിച്ചുള്ള തുടർനടപടികൾ സംസ്ഥാനം സ്വീകരിച്ചു വരികയാണെന്നും മന്ത്രി സജി ചെറിയാൻ നിയമസഭയെ അറിയിച്ചു. കേന്ദ്രാനുമതി ലഭിക്കുന്ന മുറയ്ക്ക് പുലിമുട്ടിന്റെ നീളം വർദ്ധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള പ്രവൃത്തികൾ ഒന്നര വർഷത്തിനുള്ളിൽ പൂർത്തീകരിച്ച് മുതലപ്പൊഴിയെ അപകടരഹിതമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് വി.ശശി ഉന്നയിച്ച സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു.
അപകടം ഒഴിവാക്കാൻ കടൽ പ്രക്ഷുബ്ധമാകുമ്പോൾ മത്സ്യബന്ധനം നിരോധിക്കാൻ ധാരണയായിട്ടുണ്ട്. കടലറിവുള്ള മത്സ്യത്തൊഴിലാളികളെ ഉൾപ്പെടുത്തി പ്രാദേശിക തലത്തിൽ സമിതി രൂപീകരിക്കും. ഇവർ കാലാവസ്ഥ വിലയിരുത്തി നിരോധനം തീരുമാനിക്കും.
മുതലപ്പൊഴിയിൽ ആഴം നിലനിറുത്താൻ അദാനി പോർട്സിന് കർശന നിർദ്ദേശം നൽകിയതു പ്രകാരം മൂന്ന് ലോംഗ് ബൂം എസ്‌കവേറ്ററും രണ്ട് ഷോർട്ട് ബൂം എസ്‌കവേറ്ററും ഉപയോഗിച്ച് നിലവിൽ മണ്ണ് നീക്കം ചെയ്തുവരികയാണ്. ഈ കരാറിന്റെ കാലാവധി വീണ്ടും ദീർഘിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കും.
മത്സ്യബന്ധന തുറമുഖത്തിന്റെ അടിസ്ഥാന സൗകര്യവികസനം അടക്കം 164 കോടിയുടെ പദ്ധതി രൂപരേഖ സംസ്ഥാന സർക്കാർ അംഗീകരിച്ച് അനുമതിക്കായി കേന്ദ്ര സർക്കാരിന് സമർപ്പിച്ചിരുന്നു. ഇതിനുശേഷമാണ് ഗ്രീൻ ഹാർബർ സംബന്ധിച്ച അറിയിപ്പ് ലഭിച്ചതെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |