അമ്പലപ്പുഴ: സംഗീതനാടക അക്കാദമിയുടെ ഇത്തവണത്തെ ഗുരുപൂജാപുരസ്ക്കാരം ലഭിച്ച പറവൂർ അംബുജാക്ഷൻ നാട്ടുകാരുടെ സ്വന്തം അമ്പുഅണ്ണനാണ്. ഏകാംഗ നാടകത്തിലൂടെ അമേച്ചർ നാടകരംഗത്തും സിനിമയിലും ഹാസ്യവിസ്മയം തീർത്ത അംബുജാക്ഷന്റെ (72)അരങ്ങേറ്റം പത്താം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു. പിന്നീട് പറവൂർ വായനശാലയുടെ കിഴിലെ കൈരളി ആർട്സ് ക്ലബിൽ അംഗമായി. ജില്ലയിൽ എവിടെ നാടകമത്സരം നടന്നാലും അതിൽ പങ്കെടുക്കുകയെന്നത് അന്ന് അദ്ദേഹത്തിന്റെ ഹോബിയായിരുന്നു.
1970ൽ സംസ്ഥാനത്തിൽ ആലപ്പുഴയിൽ നടന്ന നാടക മത്സരത്തിൽ വിജയിച്ചതോടെയാണ് പറവൂർ അംബുജാക്ഷന്റെ ഭാഗ്യതാരം തെളിഞ്ഞത്. എസ്.പി.പിള്ളയാണ് സമ്മാനം നൽകിയത്. കാവാലം നാരായണപണിക്കർ, മണ്ണഞ്ചേരി എൻ.എൻ.ഇളയത്, സെയ് ത്താൻ ജോസഫ് എന്നിവരായിരുന്നു ജഡ്‌ജസ്. അവർ അംബുജാക്ഷൻ നായരെ ട്രൂപ്പിലേക്ക് ക്ഷണിച്ചു.
അങ്ങനെ എൻ.എൻ. ഇളയതിന്റെ വസുപഞ്ചകം എന്ന നാടകത്തിലൂടെ പ്രൊഫഷണൽ നാടക രംഗത്തെത്തി. 19കാരനായിരുന്ന അംബുജാക്ഷൻനായർ 61കാരനായ വി.ടി.അരവിന്ദാക്ഷമേനോന്റെ അച്ഛന്റെ വേഷത്തിലാണ് അതിൽ അഭിനയിച്ചത്.
തുടർന്ന്, ഡി.കെ.ചെല്ലപ്പന്റെ ജന്മഭൂമി തീയറ്റേഴ്സിന്റെയും കൊല്ലം ഉപാസനയുടെയും നിരവധി നാടകങ്ങളിൽ വേഷമിട്ടു. ഇതിൽ ഉദയം കിഴക്ക് തന്നെ എന്ന നാടകത്തിലെ വേഷത്തിന് നിരവധി പുരസ്ക്കാരങ്ങൾ ലഭിച്ചു. വിവിധ ട്രൂപ്പുകളിലായി 30ൽ പരം നാടകങ്ങൾ 2500ൽ അധികം വേദികളിൽ അവതരിപ്പിച്ചിട്ടുണ്ട്.
സിനിമയിലും തിളക്കം
പിന്നീട് നാടകത്തോട് വിട പറഞ്ഞ് സിനിമയിലെത്തി. കാർത്തിക എന്ന ചിത്രത്തിൽ സത്യന്റെ കൂടെ ആയിരുന്നു ആദ്യ ഷോട്ട്. തുടർന്ന്, മണിച്ചിത്രത്താഴിലെ വൈദ്യർ, മാനത്തെ വെള്ളിത്തേരിലെ പൊലീസുകാരൻ,ലൈഫ് ഈസ് ബ്യൂട്ടിഫുള്ളിലെ സെക്യൂരിറ്റി, കിളിച്ചുണ്ടൻ മാമ്പഴത്തിലെ വൈദ്യർ, പട്ടാളത്തിലെ നാട്ടുപ്രമാണി, നാലു പെണ്ണുങ്ങൾ തുടങ്ങി 30 ഓളം ചിത്രങ്ങളിൽ ചെറുതല്ലാത്ത വേഷങ്ങൾ ചെയ്തു. അദ്ധ്യാപകനായ പിതാവ് പി.പി.രാധാകൃഷ്ണനാണ് നാടകത്തിലെ ഗുരു. അമ്മ: ഭവാനിയമ്മ. ഭാര്യ: റിട്ട.സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥ രമാദേവി. മക്കൾ: മീര, ദേവി. മരുമക്കൾ: മനോജ്, രഞ്ജിത്ത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |