മൺറോത്തുരുത്ത്: കിഫ്ബി ഫണ്ടിൽ നിർമ്മാണം നടക്കുന്ന കുണ്ടറ പേഴുംതുരുത്ത് റോഡിലെ തുമ്പുംമുഖം കലുങ്ക് ഭാഗം നിരന്തരം അപകട മേഖലയായതിൽ പ്രതിഷേധിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി സൂര്യകുമാർ, വൈസ് പ്രസിഡന്റ് ആർ.അനീറ്റ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ റോഡ് ഉപരോധിച്ചു.
ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് പടപ്പക്കര സ്വദേശി ജസ്റ്റിൻ മരിച്ചതാണ് ഇവിടെ നടന്ന ഏറ്റവും ഒടുവിലത്തെ അപകടം. ഒപ്പമുണ്ടായിരുന്ന സഹോദരൻ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. വീതിയുള്ള റോഡിൽ വളവും പാലത്തിന്റെ വീതിക്കുറവുമാണ് അപകട കാരണം. സൂചനാ ബോർഡുമില്ല. ടൂറിസം മേഖലയായ ഇവിടേക്ക് ദിവസവും അപരിചിതരായ ആൾക്കാരാണ് എത്തുന്നത്. അതുകൊണ്ടുതന്നെ അപകട സാദ്ധ്യത ഏറെയാണ്. റോഡിന്റെ എസ്റ്റിമേറ്റ് എടുക്കുന്ന വേളയിൽ ഈ കലുങ്കിന്റെ വീതി വർദ്ധിപ്പിക്കണമെന്ന് തങ്ങൾ ആവശ്യപ്പെട്ടെങ്കിലും എൻജിനിയർമാർ ചെവിക്കൊണ്ടില്ലെന്ന് നാട്ടുകാർ പറയുന്നു.
കെ.ആർ.എഫ്.ബി എക്സിക്യൂട്ടീവ് എൻജിനിയർ ദീപയും അസിസ്റ്റന്റ് എൻജിനിയർ പ്രിയയും കരാർ കമ്പനി പ്രതിനിധികളും സ്ഥലത്തെത്തി ഉറപ്പ് നൽകിയതിനെത്തുടർന്ന് ഉപരോധം അവസാനിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |