SignIn
Kerala Kaumudi Online
Thursday, 18 July 2024 3.56 AM IST

എൽ.ഡി.എഫിലും പൊട്ടിത്തെറി

1

  • സി.പി.ഐയെയും മേയറെയും തള്ളാനാകാതെ സി.പി.എം

തൃശൂർ: തിരഞ്ഞെടുപ്പ് തോൽവിയെത്തുടർന്ന് കോൺഗ്രസിലെ ആഭ്യന്തരകലാപത്തിൽ ഡി.സി.സി പ്രസിഡന്റും യു.ഡി.എഫ് ജില്ലാ ചെയർമാനും രാജി വച്ചതിന് പിറകെ എൽ.ഡി.എഫിലും പൊട്ടിത്തെറി. സുരേഷ് ഗോപിയുമായുള്ള കോർപറേഷൻ മേയറുടെ ചങ്ങാത്തതിനെതിരെ സി.പി.ഐ ജില്ലാ നേതൃത്വം രംഗത്തെത്തിയതാണ് എൽ.ഡി.എഫിൽ പുതിയ വിവാദത്തിന് തിരി കൊളുത്തുന്നത്.

55 അംഗ കോർപറേഷൻ ഭരണസമിതിയിൽ സ്വതന്ത്രനായി വിജയിച്ച എം.കെ. വർഗീസിനെ സി.പി.എം തങ്ങൾക്കൊപ്പം നിറുത്തി ഒരാളുടെ ഭൂരിപക്ഷത്തിൽ ഭരണം നടത്തുന്നതിനിടെയാണ് മേയർക്കെതിരെ സി.പി.ഐ രംഗത്തെത്തിയത്. മേയറുടെ രാജി ആവശ്യപ്പെടണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി നേരിട്ട് സി.പി.എം ഓഫീസിലെത്തി അറിയിക്കുകയായിരുന്നു. മേയറെ മാറ്റിയാൽ കോർപറേഷൻ ഭരണം എൽ.ഡി.എഫിൽ നിന്ന് നഷ്ടമാകുമെന്നതിനാൽ കടുത്ത തീരുമാനം എടുക്കാനാകാത്ത പ്രതിസന്ധിയിലാണ് സി.പി.എം.

നേരത്തെ രണ്ടുവർഷത്തിന് ശേഷം സ്ഥാനം ഒഴിയാമെന്ന ധാരണയിലായിരുന്നു എം.കെ. വർഗീസിനെ മേയറാക്കിയത്. എന്നാൽ നാലുകൊല്ലമായിട്ടും അദ്ദേഹം തുടരുകയാണ്. അതിനാൽ സി.പി.ഐയുടെ ആവശ്യം അംഗീകരിക്കാനാകാത്ത സ്ഥിതിയുണ്ട്. താൻ രാജി വയ്ക്കേണ്ട സാഹചര്യമില്ലെന്ന് മേയറും വ്യക്തമാക്കിയിരുന്നു. വിഷയം രാഷ്ട്രീയ പ്രേരിതമാണെന്നാണ് എം.കെ. വർഗീസ് വിശദീകരിച്ചത്.

മൂന്നാം സ്ഥാനം സി.പി.ഐയെ ചൊടിപ്പിച്ചു

കോർപറേഷൻ ഭരണവും എം.എൽ.എയും ഉണ്ടായിട്ടും തൃശൂർ മണ്ഡലത്തിൽ കനത്ത തിരിച്ചടിയുണ്ടായതാണ് യഥാർത്ഥത്തിൽ സി.പി.ഐയെ ചൊടിപ്പിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ത്രികോണ മത്സരത്തിൽ പി. ബാലചന്ദ്രൻ ജയിച്ചിരുന്നു. എന്നാൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയേക്കാൾ എൽ.ഡി.എഫ് 20,000 ത്തിലേറെ വോട്ടുകൾക്ക് പിറകിലായിരുന്നു.

കഴിഞ്ഞ ദിവസം സി.പി.ഐ ജില്ലാ സെക്രട്ടറിയും വി.എസ്.സുനിൽ കുമാറും മേയർക്കെതിരെ രൂക്ഷമായ വിമർശനമാണ് ഉയർത്തിയത്. തിരഞ്ഞെടുപ്പിന് മുമ്പ് സുരേഷ് ഗോപിയെക്കുറിച്ച് പുകഴ്ത്തിയതും തിരഞ്ഞെടുപ്പിന് ശേഷം കൂടിക്കാഴ്ച നടത്തിയതും കേന്ദ്രസഹമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള മേയറുടെ വാക്കുകളും സി.പി.ഐയെ പ്രകോപിപ്പിച്ചിരുന്നു.

രാജ്യസഭാ എം.പിയായിരിക്കെ അദ്ദേഹത്തിന് മുന്നിൽ വച്ച പദ്ധതികൾ കേന്ദ്രമന്ത്രിയായതോടെ ശക്തമാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നാണ് മേയർ പറഞ്ഞത്.


എൽ.ഡി.എഫുകാരനായല്ല മേയറുടെ പ്രവർത്തനം. സി.പി.ഐക്ക് ഇതിൽ അതൃപ്തിയുണ്ട്. മറ്റുള്ള കാര്യങ്ങൾ ചർച്ചയിലൂടെ പരിഹരിക്കപ്പെടണം. സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് വിഷയം പറയാൻ പോയിട്ടില്ല.

- കെ.കെ. വത്സരാജ് , സി.പി.ഐ ജില്ലാ സെക്രട്ടറി

മേയർ ബി.ജെ.പിയിലേക്കു പോകും, പൂരം തകർക്കാൻ ഗൂഢാലോചന നടന്നിട്ടുണ്ട്. തിരഞ്ഞെടുപ്പിനു ദിവസങ്ങൾക്കു മുമ്പാണ് പൊലീസിന്റെ വിവാദനടപടി ഉണ്ടായത്. ഒരാൾ മാത്രം വിചാരിച്ചാൽ പൂരം കലക്കാനാകില്ലെന്നും ഇക്കാര്യം സമഗ്രമായി അന്വേഷിക്കണം. മേയർ തത്സ്ഥാനത്ത് തുടരുന്നതിനോട് യോജിക്കുന്നില്ല.

- വി.എസ്. സുനിൽ കുമാർ (കഴിഞ്ഞ ദിവസം സ്വകാര്യ ചാനലിനോട് പ്രതികരിച്ചത്)

രാജിവയ്ക്കേണ്ട സാഹചര്യമില്ല. സി.പി.ഐയുടേത് തെറ്റിദ്ധാരണയാണ്. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ നിലപാട് ഉയർത്തിപ്പിടിക്കും
- എം.കെ. വർഗീസ്, മേയർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.