കേരളത്തെ ടൂറിസം ഹബ് ആക്കുമെന്ന് പ്രഖ്യാപിച്ച കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപി അറിയാൻ ലോക ടൂറിസ്റ്റ് ഭൂപടത്തിലുള്ള കുമരകം എഴുതുന്നു...
ബഹുമാനപ്പെട്ട മന്ത്രി,
പ്രമുഖകായൽ ടൂറിസ്റ്റു കേന്ദ്രമായ് വാഴ്ത്താറുണ്ടെങ്കിലും അവഗണനയുടെ പടുകുഴിയിലാണ് ഞാൻ.
വീതിയുള്ള റോഡുകളില്ല, മഴ പെയ്താൽ വെള്ളക്കെട്ടാകും. കാറ്റടിച്ചാൽ വൈദ്യുതി നിലയ്ക്കും. കുടിവെള്ളമില്ല. സഞ്ചാരികൾക്ക് പ്രാഥമികാവശ്യങ്ങൾക്ക് ഹോട്ടലുകളിലോ റിസോർട്ടിലോ ഹൗസ് ബോട്ടിലോ മുറിയെടുക്കണം. ടൂറിസത്തിലൂടെ വൻ വരുമാനം ഉണ്ടാക്കുന്ന കുമരകം പഞ്ചായത്ത് ഒരു മൂത്രപ്പുര പോലും നിർമിച്ചിട്ടില്ല. നാല് ബോട്ടുജട്ടികളുണ്ടെങ്കിലും ഇവിടെങ്ങും പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനുള്ള സൗകര്യമില്ല. മാലിന്യങ്ങൾ നിക്ഷേപിക്കാനുള്ള വേസ്റ്റ് ബിന്നുമില്ല.
പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലെല്ലാം അറിയിപ്പ് ബോർഡുകളുള്ളപ്പോൾ കുമരകം എവിടെ തുടങ്ങുന്നു അവസാനിക്കുന്നുവെന്നറിയാൽ ഒരു ബോർഡ് പോലും ഇല്ലാത്തതിനാൽ സഞ്ചാരികൾ വട്ടംചുറ്റുകയാണ്.
കെ.ടി.ഡി .സി വളപ്പിലുള്ള പക്ഷി സങ്കേതത്തിൽ 50 രൂപയാണ് ഫീസ്. പക്ഷികളെ അടുത്തകാണാനുള്ള വാച്ച് ടവറിലെത്താൻ രണ്ടു കിലോമീറ്ററോളം നടക്കണം. ഇതിനിടെയിൽപ്രാഥമികാവശ്യം നിറവേറ്റാനോ വിശ്രമിക്കാനൊ സൗകര്യമില്ല.
നാലു പങ്കിൽ ബോട്ട് ടെർമിനൽ ഉണ്ടാക്കിയിട്ട് വർഷങ്ങളായെങ്കിലും ഒരുബോട്ട് പോലും ഇവിടെ അടുത്തിട്ടില്ല. കാരണം അടുത്താൽ കാറ്റു പിടിച്ചു ബോട്ട് മുങ്ങും. അശാസ്ത്രീയമായിട്ടാണ് കോടികൾ ചെലവഴിച്ചുള്ള നിർമാണം.കുമരകത്തെത്തുന്ന സഞ്ചാരികൾ കായലിന് നടുവിലെ തുരുത്തായ പാതിരാമണലും സന്ദർശിക്കാറുണ്ട്. ഇവിടെ ബോട്ട് അടുക്കാൻ ആവശ്യമായ ജെട്ടികളില്ല. പ്രാഥമികാവശ്യം നിറവേറ്റാൻ ഇവിടെയും സൗകര്യമില്ല. വിഷപാമ്പുകളുടെ കേന്ദ്രമാണ്.
മുൻ പ്രധാനമന്ത്രി എ.ബി വാജ്പേയ് ഒരാഴ്ചയോളം ഇവിടെ താമസിച്ചു മടങ്ങുമ്പോൾ പ്രത്യേക കുമരകം പാക്കേജ് പ്രഖ്യാപിച്ചിരുന്നു .ദശാബ്‌ദങ്ങൾ കഴിഞ്ഞിട്ടും ഒന്നും നടന്നില്ല. ജി20 അടക്കം നിരവധി ദേശീയ അന്തർദ്ദേശീയ പരിപാടികൾ ഇവിടെ നടക്കാറുണ്ടെങ്കിലും റിസോർട്ടുകൾക്കല്ലാതെ നാട്ടുകാർക്ക് പ്രയോജനമില്ല. കേന്ദ്ര ടൂറിസം മന്ത്രിയായ അങ്ങയെ ഞാനിങ്ങോട്ട് ക്ഷണിക്കുന്നു. എന്റെ ദയനീയാവസ്ഥ മനസിലാക്കി രക്ഷിക്കാൻ വേണ്ടതു ചെയ്യുമെന്ന പ്രതീക്ഷയോടെ.
സ്‌നേഹപൂർവം
കുമരകം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |