ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി നേതാക്കളുടെയും പ്രവർത്തകരുടെയും അമിത ആത്മവിശ്വാസം പ്രതിക്ഷിച്ച വിജയം ലഭിക്കാത്തതിന് കാരണമായെന്ന് ആർ.എസ്.എസ് മുഖപത്രം ഒാർഗനൈസറിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ കുറ്റപ്പെടുത്തൽ. നരേന്ദ്രമോദി മാജിക് 543 മണ്ഡലങ്ങളിലും സഹായിക്കുമെന്ന കണക്കുകൂട്ടൽ തെറ്റിയെന്നും തിരഞ്ഞെടുപ്പ് വിജയത്തിനായി ആർ.എസ്.എസിനെ സമീപിച്ചില്ലെന്നും ഏറ്റവും പുതിയ പതിപ്പിൽ രത്തൻ ശാരദ എഴുതിയ ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.
നേതാക്കളും പ്രവർത്തകരും മണ്ഡലങ്ങളിലെ യാഥാർത്ഥ്യം തിരിച്ചറിയാതെ അവരവരുടെ 'കുമിളകൾക്കുള്ളിൽ' ഇരുന്ന് സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റുകൾ പങ്കിടുന്ന തിരക്കിലായിരുന്നു.അതിനാൽ അവർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 400ൽ കൂടുതൽ സീറ്റുകൾ നേടണമെന്ന ആഹ്വാനം നടപ്പാക്കാൻ ശ്രമിച്ചില്ല. താഴെതട്ടിലെ കഠിനാദ്ധ്വാനത്തിലൂടെ മാത്രമേ ലക്ഷ്യങ്ങൾ നേടാനാകൂ. മോദിജിയുടെ പ്രഭാവലയത്തിൽ നിന്നുള്ള തിളക്കം ആസ്വദിച്ച്, അവർ താഴെതട്ടിലെ ശബ്ദം കേട്ടില്ല.
543 സീറ്റുകളിലും പ്രതീക്ഷിച്ച മോദി പ്രഭാവമുണ്ടായില്ലെന്നും അതിന് പരിമിതിയുണ്ടെന്നും ലേഖനം വിലയിരുത്തി. പ്രാദേശിക നേതാക്കൾക്കും കൂറുമാറിയവർക്കും കൂടുതൽ പ്രാധാന്യം നൽകിയപ്പോൾ ഈ ആശയം സ്വയം പരാജയപ്പെട്ടു. മികച്ച പ്രകടനം നടത്തിയവരെ ബലിയർപ്പിച്ച് പുറത്തു നിന്നുള്ളവരെ ഉൾക്കൊള്ളിച്ചത് ശരിയായില്ല.
സമൂഹമാദ്ധ്യമങ്ങളെ അമിതമായി ആശ്രയിക്കുന്ന പുതിയ തലമുറ അർപ്പണബോധമുള്ള പഴയ പ്രവർത്തകരെ അവഗണിച്ചതും തിരിച്ചടിയായി. ആർ.എസ്.എസ് വളണ്ടിയർമാരുടെ ആവശ്യമില്ലെന്ന് കരുതിയത് എന്തുകൊണ്ടാണ്. ബി.ജെ.പി എംപിമാരും മന്ത്രിമാരും അപ്രാപ്യരായെന്നും വിമർശനമുണ്ട്. ബി.ജെ.പി-ആർ.എസ്.എസ്. പ്രവർത്തകർക്ക് വർഷങ്ങളായി എംപിയെയോ എം.എൽ.എയെയോ കാണാൻ കഴിയുന്നില്ല.അവർ എപ്പോഴും തിരക്കിലാണെന്നും ലേഖനം കുറ്റപ്പെടുത്തുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |