SignIn
Kerala Kaumudi Online
Thursday, 04 July 2024 4.11 AM IST

മലബാറിലെ പ്ലസ് വൺ സീറ്റ്:പ്രതിപക്ഷം സഭ വിട്ടു

assembly

തിരുവനന്തപുരം: മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.

എട്ടു വർഷം കൊണ്ട് ആയിരം ബാറുകൾ അനുവദിച്ചവർ പ്ലസ് വണ്ണിനു ഒരു ബാച്ചു പോലും അനുവദിക്കുന്നില്ലെന്ന് പ്രമേയത്തിനു അനുമതി തേടിയ ലീഗ് അംഗം എൻ.ഷംസുദ്ദീൻ ആരോപിച്ചു.

സംസ്ഥാനത്ത് പത്ത് ജയിച്ചവർക്കെല്ലാം പ്രവേശനം നൽകിയാലും 11,000ത്തിലധികം സീറ്റ് അധികം വരുമെന്നും മലബാറിലെ എല്ലാ ജില്ലയിലും സീറ്റുകൾ വളരെ കൂടുതലാണെന്നും കണക്കുകൾ നിരത്തി മന്ത്രി വി. ശിവൻ കുട്ടി വിശദീകരിച്ചു. ലീഗ് കക്ഷിനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്. മൂന്ന് അലോട്ട്‌മെന്റിന് ശേഷവും പ്രതിസന്ധിയുണ്ടെങ്കിൽ വേണ്ടത് ചെയ്യാമെന്ന് അദ്ദേഹം ഉറപ്പുനൽകിയെന്നും മന്ത്രി പറഞ്ഞു.
സർക്കാർ വെബ്‌സൈറ്റിലെ കണക്കുകൾക്ക് വിരുദ്ധമാണ് മന്ത്രി അവതരിപ്പിച്ചതെന്ന് എൻ. ഷംസുദ്ദീൻ പറഞ്ഞു. എല്ലാ ഗ്രേസ്‌മാർക്കും കൂട്ടിയിട്ടും പതിനായിരിക്കണക്കിന് വിദ്യാർത്ഥികൾക്ക് വീടിനടുത്തുള്ള സ്‌കൂളുകളിൽ സയൻസ് സ്ട്രീം ലഭിക്കുന്നില്ല. മലപ്പുറത്ത് എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ ഒരു വിദ്യാർത്ഥിക്ക് ഉദ്ദേശിച്ച സ്‌കൂളിൽ പ്രവേശനം കിട്ടാത്തപ്പോൾ പത്തനംതിട്ടയിൽ കഷ്ടിച്ച് ജയിച്ച കുട്ടിക്കുപോലും ഉദ്ദേശിക്കുന്ന സ്ട്രീം ലഭിക്കുന്നു. മലബാറിൽ അരലക്ഷത്തോളം കുട്ടികൾക്ക് പഠിക്കാൻ അവസരമില്ല. ഇത് വിദ്യാഭ്യാസ അവകാശനിയമത്തിന്റെ ലംഘനമാണ്. കാർത്തികേയൻ കമ്മിഷൻ റിപ്പോർട്ടിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നുണ്ട്. താൽക്കാലിക ബാച്ചും മാർജിനൽ വർദ്ധനവുമല്ല പരിഹാരം. താലൂക്ക് അടിസ്ഥാനത്തിൽ സീറ്റുകൾ കണക്കാക്കണമെന്നും ഷംസുദ്ദീൻ പറഞ്ഞു.
വേണമെങ്കിൽ സഭാനാഥൻ തന്നെ ഇക്കാര്യങ്ങൾ പരിഗണിക്കട്ടെ, അല്ലെങ്കിൽ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മദ്ധ്യസ്ഥതയിൽ പരിശോധിക്കാമെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞു. മലബാറിൽ കഴിഞ്ഞ വർഷവും പ്രവേശന ശേഷം 5000ലേറെ സീറ്റ് ഒഴിഞ്ഞു കിടന്നു. ഇക്കുറി ആദ്യ അലോട്ട്‌മെന്റ് കഴിഞ്ഞപ്പോൾ 17,000 സീറ്റ് ഒഴിവുണ്ട്. എല്ലാകുട്ടികൾക്കും വീടിനടുത്ത് ഉദ്ദേശിക്കുന്ന സ്ട്രീം ലഭ്യമാക്കാൻ ഷംസുദ്ദീൻ മന്ത്രിയായാലും നടക്കില്ലെന്നും മന്ത്രി പറഞ്ഞു.

സർക്കാരിന്റെ പത്തു മുൻഗണനകളിൽ പോലും വിദ്യാഭ്യാസം ഇല്ലാതായെന്ന് ഇറങ്ങിപ്പോക്കിന് മുമ്പ് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു.പതിനായിരക്കണക്കിന് സീറ്റുകൾ ഒഴിഞ്ഞുകിടക്കുമെന്നാണ് മന്ത്രി പറയുന്നത്. പിന്നെന്തിന് സീറ്റ് 30% വർദ്ധിപ്പിച്ചെന്നും അദ്ദേഹം ചോദിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ASSEMBLY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.