ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം എൻഡിഎ സഖ്യകക്ഷികളുടെ പിന്തുണ ഉറപ്പാക്കിയ നരേന്ദ്രമോദി ഞാറാഴ്ചയാണ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. രാഷ്ട്രപതി ഭവനിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ 72 അംഗ മന്ത്രിസഭയാണ് ചുമതലയേറ്റത്. രാഷ്ട്രപതി ദ്രൗപദി മുർമുവാണ് സത്യവാചകംചൊല്ലിക്കൊടുത്തത്.
മൂന്നാം മോദി മന്ത്രിസഭയിൽ ഏഴ് വനിതാ മന്ത്രിമാരാണ് ഉള്ളത്. നിർമ്മലാ സീതാരാമൻ, അന്നപൂർണാ ദേവി എന്നിവർ കാബിനറ്റ് മന്ത്രിയായും അനുപ്രിയ പട്ടേല്‍, ശോഭാ കരന്തലജെ, രക്ഷാ നിഖില്‍ ഖഡ്‌സെ, സാവിത്രി ഠാക്കൂര്‍, നിമുബെന്‍ ബാംഭാനിയ എന്നിവര്‍ സഹമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തിരുന്നു. തിങ്കളാഴ്ചയാണ് കേന്ദ്രമന്ത്രിമാർക്ക് വകുപ്പുകൾ അനുവദിച്ച് നൽകിയത്.
അമേഠി മണ്ഡലത്തിൽ കിഷോരി ലാൽ ശർമയോട് പരാജയപ്പെട്ട സ്മൃതി ഇറാനി വഹിച്ചിരുന്ന വകുപ്പുകൾ ആർക്ക് നൽകുമെന്നതിൽ ആകാംഷയുണ്ടായിരുന്നു. എന്നാൽ ജാർഖണ്ഡിൽ നിന്നുള്ള ബിജെപി നേതാവ് അന്നപൂർണാ ദേവി വിജയിച്ചതോടെ സ്മൃതിയുടെ വകുപ്പുകൾ ആർക്ക് നൽകണമെന്ന കാര്യത്തിൽ മോദിയ്ക്കും നേതൃത്വത്തിനും മറ്റൊന്നും ചിന്തിക്കേണ്ടിവന്നില്ല. അന്നപൂർണാ ദേവി കാബിനറ്റ് മന്ത്രിയായ സത്യപ്രതിജ്ഞ ചെയ്തതോടെ സ്മൃതിയുടെ പകരക്കാരിയെക്കുറിച്ച് തിരയുകയാണ് രാഷ്ട്രീയ ലോകം.
ആരാണ് അന്നപൂർണാ ദേവി
1970 ഫെബ്രുവരി 2ന് ജാർഖണ്ഡിലെ ദുംകയിലാണ് അന്നപൂർണാ ദേവി ജനിച്ചത്. റാഞ്ചി സർവകലാശാലയിൽ നിന്നാണ് ബിരുദാനന്തര ബിരുദം നേടിയത്. വീട്ടമ്മയിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ അന്നപൂർണയുടെ വളർച്ച പ്രതീക്ഷിച്ചതിലും വേഗത്തിലായിരുന്നു. 1998ൽ ഭർത്താവും ആർജെഡി നേതാവുമായ രമേഷ് യാദവ് മരിച്ചതിന് പിന്നാലെയാണ് അന്നപൂർണ രാഷ്ട്രീയത്തിലേക്ക് ചുവട് വയ്ക്കുന്നത്.
1998ൽ ജാർഖണ്ഡിലെ കൊദർമ്മ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ആർജെഡി ടിക്കറ്റിൽ നിന്നാണ് അന്നപൂർണാ ദേവി വിജയിക്കുന്നത്. 2000, 2004, 2005, 2009 വർഷങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ആർജെഡിയുടെ നോമിനിയായി അന്നപൂർണ മത്സരിച്ച് വിജയിച്ചിരുന്നു. ബീഹാർ - ജാർഖണ്ഡ് വിഭജനം നടക്കുന്നതിന് മുൻപ് ആർജെഡി സർക്കാരിന്റെ കീഴിൽ മന്ത്രിയായി അന്നപൂർണ പദവി വഹിച്ചിട്ടുണ്ട്.
2012ൽ ജലസേചനം, വനിതാ ശിശുക്ഷേമം, രജിസ്ട്രേഷൻ മന്ത്രാലയത്തിന്റെ മേൽനോട്ടം വഹിക്കുന്ന ജാർഖണ്ഡിലെ കാബിനറ്റ് മന്ത്രിയായി നിയമിച്ചിരുന്നു. 2014നും 2019നും ഇടയിൽ അന്നപൂർണാ ജാർഖണ്ഡിലെ ആർജെഡി മേധാവിയായ സേവനമനുഷ്ഠിച്ചുവെന്നും ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് അന്നപൂർണാ ഭാരതീയ ജനതാ പാർട്ടിയിലേക്ക് മാറിയിരുന്നു. ഇത് അവരുടെ ജീവിതത്തിൽ ഒരു വലിയ വഴിത്തിതിരിവായി. ജാർഖണ്ഡ് വികാസ് മോർച്ചയിലെ ബാബുലാൽ മറാണ്ഡിയെ 4.55 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബിജെപി സ്ഥാനാർത്ഥിയായ അന്നപൂർണ തോല്പിക്കുന്നത്. 2021ൽ ജൂലായ് ഏഴിന് വിദ്യാഭ്യാസ സഹമന്ത്രിയായി അന്നപൂർണയെ കേന്ദ്ര സർക്കാർ നിയോഗിച്ചു.
2024ൽ ജാർഖണ്ഡിൽ നിന്ന് വിജയിച്ച എട്ട് ബിജെപി സ്ഥാനാർത്ഥികളിൽ ഒരാളാണ് അന്നപൂർണ. സിപിഐ ലിബറേഷന്റെ വിനോദ് കുമാർ സിംഗിനെ 3.77 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കൊദർമ്മയിൽ നിന്ന് അന്നപൂർണ പരാജയപ്പെടുത്തിയത്. പിന്നാലെ മൂന്നാം മോദി മന്ത്രിസഭയിൽ കേന്ദ്ര വനിതാ ശിശു വികസന മന്ത്രി സ്ഥാനം നൽകുകയായിരുന്നു.
#WATCH | BJP leader Annapurna Devi sworn-in as Union Minister in the Prime Minister Narendra Modi-led NDA government pic.twitter.com/jsGZhstKQs
— ANI (@ANI) June 9, 2024
സ്ത്രീകളുടെ വിവാഹപ്രായം വർദ്ധിപ്പിക്കുക, സ്ത്രീകളുടെയും കുട്ടികളുടെയും പോഷകാഹാരക്കുറവ് തടയുക, സ്ത്രീ സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കുക ഇങ്ങനെ നിരവധി വെല്ലുവിളികളാണ് പുതിയ പദവിയിൽ അന്നപൂർണ അഭിമുഖീകരിക്കേണ്ടിവരിക. ഈ പദവി വഹിച്ചിരുന്ന സ്മൃതി ഇറാനിയെക്കാൾ മെച്ചപ്പെട്ട പ്രകടനം അന്നപൂർണ കാഴ്ച വയ്ക്കുമോയെന്ന് ഉറ്റ് നോക്കുകയാണ് നേതാക്കളും ജനങ്ങളും. കേന്ദ്ര മന്ത്രിയായ അന്നപൂർണയെ നിയമിച്ചത് വരാൻ പോകുന്ന ജാർഖണ്ഡിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒബിസി വോട്ട് വർദ്ധിപ്പിക്കാൻ ബിജെപിയെ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |