കുവൈറ്റ് സിറ്റി: തെക്കൻ കുവൈറ്റിലെ മംഗഫ് നഗരത്തിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 41 ആയതായി റിപ്പോർട്ട്. മരിച്ചവരിൽ രണ്ട് മലയാളികളും ഉണ്ടെന്നാണ് റിപ്പോർട്ട്. മൻഗഫ് ബ്ലോക്ക് നാലിലുള്ള എൻബിറ്റിസി കമ്പനിയിലെ ജീവനക്കാരാണ് കെട്ടിടത്തിൽ താമസിച്ചിരുന്നത്. മലയാളി വ്യവസായി കെജി എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ളതാണ് കമ്പനി.
ഇന്ന് വെളുപ്പിന് നാല് മണിയോടെ ആയിരുന്നു തീപിടിത്തം ഉണ്ടായത്. ലേബർ ക്യാമ്പിലെ അടുക്കളയിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തീ ഉയർന്നതോടെ പലരും ജനൽ വഴിയും മറ്റും പുറത്തേക്ക് ചാടി. ഇവരിൽ പലർക്കും ഗുരുതരമായി പരിക്കേറ്റു. കുവെെറ്റ് മന്ത്രി അൽ യൂസഫും ഇന്ത്യൻ അംബാസഡറും സ്ഥലത്തെത്തിയിട്ടുണ്ട്. കെട്ടിടത്തിലുണ്ടായിരുന്ന മുഴുവൻ ആളുകളേയും ഒഴിപ്പിച്ചെന്ന് പ്രദേശത്തെ മലയാളികൾ മാദ്ധ്യമങ്ങളോട് പറഞ്ഞു.
തീപിടിച്ച കെട്ടിടത്തിന്റെ ഉടമയെയും കാവൽക്കാരനെയും അറസ്റ്റ് ചെയ്യാൻ കുവെെറ്റ് ആഭ്യന്തരമന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫ് അൽ സബാഹ് ഉത്തരവിട്ടു. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചാണ് കെട്ടിടത്തിൽ ഇത്രയും പേരെ താമസിപ്പിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.
തീപിടിത്തതിന്റെ പശ്ചാത്തലത്തിൽ തൊഴിലാളികൾ അനധികൃതമായി തിങ്ങി താമസിക്കുന്ന എല്ലാ കെട്ടിടങ്ങളിലെയും ഉടമകളെ പിടികൂടാനും നിയമ നടപടി സ്വീകരിക്കാനും കുവെെറ്റ് ആഭ്യന്തര മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. ഇന്ന് സംഭവിച്ചത് കമ്പനിയുടെയും കെട്ടിട ഉടമകളുടെയും അത്യാഗ്രഹത്തിന്റെ ഫലമാണെന്ന് അപകട സ്ഥലം സന്ദർശിച്ച ശേഷം മന്ത്രി പറഞ്ഞു.
കുവെെറ്റിലെ അപകടം ഞെട്ടിക്കുന്നതാമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയ്‌ശങ്കർ പറഞ്ഞു. എല്ലാ സഹായവും ഇന്ത്യൻ എംബസി ചെയ്യുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്നും മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനമറിയിക്കുന്നുവെന്നും ജയ്‌ശങ്കർ എക്സിൽ കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |