കോഴിക്കോട് : പന്തീരങ്കാവ് ഗാർഹിക പീഡനകേസിൽ വീണ്ടും പുതിയ വെളിപ്പെടുത്തലുമായി പരാതിക്കാരിയായ യുവതി. താൻ സുരക്ഷിതായണെന്നും ആരും ഭീഷണിപ്പെടുത്തുന്നില്ലെന്നും യുവതി പുറത്തുവിട്ട വീഡിയോയിൽ പറയുന്നു. സമ്മർദ്ദം കൊണ്ടാണ് വീട്ടിൽ നിന്ന് മാറി നിൽക്കുന്നതെന്നും ഇക്കാര്യം അമ്മയെ അറിയിച്ചിട്ടുണ്ടെന്നും യുവതി വെളിപ്പെടുത്തി നുണ പരിശോധനയ്ക്ക് തയ്യാറാണ്. മാതാപിതാക്കൾ നുണപരിശോധനയ്ക്ക് തയ്യാറാണോ എന്ന് അറിയണമെന്നും യുവതി പറഞ്ഞു.
താൻ പരാതി നൽകാത്തതിനാലാണ് പന്തീരാങ്കാവ് പൊലീസ് ആദ്യം കേസ് എടുക്കാതിരുന്നത്. മാദ്ധ്യമങ്ങൾക്ക് മുൻപിൽ കരഞ്ഞഭിനയിക്കാൻ വീട്ടുകാർ നിർബന്ധിച്ചു. ചാർജർ കേബിൾ വച്ച് കഴുത്ത് ഞെരിച്ചുവെന്ന് പറഞ്ഞത് പച്ചക്കള്ളമാണ്. കഴുത്തിലുള്ളത് ജന്മനാ ഉള്ള പാടാണ്. അത് മർദ്ദനമേറ്റതിന്റെയല്ലെന്നും യുവതി പറഞ്ഞു. കൈയിൽ ഉണ്ടായിരുന്ന പരിക്ക് റിസപ്ഷൻ പാർട്ടിക്ക് ഡാൻസ് കളിച്ചപ്പോൾ ഉണ്ടായതാണ്. ഇതാണ് മർദ്ദിച്ചതായി കാണിച്ചു കൊടുത്തത്. അന്ന് തനിക്ക് പക്വമായ നിലപാട് എടുക്കാൻ കഴിഞ്ഞില്ല. അതിൽ കുറ്റബോധമുണ്ടെന്നും അന്ന് രഹസ്യമൊഴി നൽകിയപ്പോൾ അച്ഛന്റെ സമ്മർദ്ദം കാരണമാണ് കോടതിയോട് കള്ളം പറയേണ്ടി വന്നതെന്നും പുതിയ വീഡിയോയിൽ യുവതി പറഞ്ഞു.
കേസിൽ മൊഴിമാറ്റവുമായി ബന്ധപ്പെട്ട് മൂന്നാമത്തെ വീഡിയോ ആണിപ്പോൾ യുവതി പുറത്തുവിട്ടിരിക്കുന്നത്. തനിക്ക് പരാതിയുണ്ടായിരുന്നില്ലെന്നും രാഹുലേട്ടന്റെ കൂടെ പോകാനാണ് ആഗ്രഹിച്ചിരുന്നതെന്നും വീട്ടുകാർ ഇടപെട്ട് കാര്യങ്ങൾ വഷളാക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു.
പ്രതിയായ രാഹുൽ മകളെ സ്വാധീനിച്ചതായിരിക്കാം മൊഴിമാറ്റത്തിന് കാരണമെന്നാണ് യുവതിയുടെ പിതാവ് നേരത്തെ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് വീണ്ടും യുവതി വീഡിയോ പങ്കുവച്ചത്.'ഇക്കഴിഞ്ഞ മൂന്നാം തീയതിയാണ് മകൾ തിരുവനന്തപുരത്തെ ഐ.ടി കമ്പനിയിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് പോയത്. അതിന് ശേഷം എട്ടാം തീയതിവരെ മകളുമായി ഫോണിൽ സംസാരിച്ചു. എന്നാൽ ഞായറാഴ്ചയും തിങ്കളാഴ്ചയും വിളിച്ചിട്ട് കിട്ടിയില്ല. തുടർന്ന് അവൾ ജോലി ചെയ്യുന്ന കമ്പനിയുടെ മാനേജരുമായി ബന്ധപ്പെട്ടപ്പോൾ മൂന്നാം തീയതി മുതൽ 21-ാം തീയതി വരെ മകൾ അവധിക്ക് അപേക്ഷിച്ചിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. പിന്നാലെ മകളെ കാണാൻ ഇല്ലെന്ന് പരാതി നൽകി. കേസിൽ മകളുടെ ഭാഗത്ത് നിന്ന് ഇങ്ങനെയൊരു തിരിച്ചടി ഒരിക്കലും പ്രതീക്ഷിച്ചില്ല', യുവതിയുടെ പിതാവ് മാദ്ധ്യമങ്ങളോട് പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |