കോഴിക്കോട്: എയിംസിനായി (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ്) കേന്ദ്രമന്ത്രി സുരേഷ് ഗോപിയും കോഴിക്കോട് എം.പി എം.കെ.രാഘവനും പിടിവലി തുടങ്ങിയതോടെ കോഴിക്കോട്ടുകാരുടെ ചിരകാല സ്വപ്നത്തിന് മങ്ങലേൽക്കുമോ?. എയിംസ് കേരളത്തിൽ കൊണ്ടുവരാൻ ശ്രമിക്കുമെന്നും എന്നാൽ കോഴിക്കോട് തന്നെയാണോ എന്ന കാര്യത്തിൽ സംശയമുണ്ടെന്ന തരത്തിലാണ് സുരേഷ് ഗോപിയുടെ പ്രതികരണങ്ങൾ. തിരുവനന്തപുരം, തൃശൂർ, കാസർകോട് ജില്ലകൾ പരിഗണനയിലുണ്ട്. രാഷ്ടീയ ഉദ്ദ്യേശത്തോടെയാണ് രാഘവൻ എം.പി വിഷയത്തെ കാണുന്നതെന്നുമാണ് സുരേഷ് ഗോപി ഇന്നലെ കോഴിക്കോട്ട് പ്രതികരിച്ചത്. പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷം എയിംസിനായി നൽകിയ സ്ഥലം പലപ്രാവശ്യം ആവശ്യപ്പെട്ടിട്ടും ലിസ്റ്റിൽ വന്നിട്ടില്ലെന്നും ലിസ്റ്റിൽ വന്നാൽ ബഡ്ജറ്റിൽ സാധിച്ചെടുക്കുമെന്നുമാണ് സുരേഷ് ഗോപിയുടെ ഉറപ്പ്. കേരളത്തിന് എയിംസ് അനുവദിക്കണമെന്നും കിനാലൂരിൽ യാഥാർത്ഥ്യമാക്കാൻ ജനകീയ മുന്നേറ്റം വേണമെങ്കിൽ നേതൃത്വം നൽകുമെന്നും എം.കെ. രാഘവൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഭൂമി കിനാലൂരിൽ സംസ്ഥാന സർക്കാർ കണ്ടെത്തിയിട്ടുണ്ട്. 150 ഏക്കർ അക്വയർ ചെയ്തു കഴിഞ്ഞു. ബാക്കി ഏറ്റെടുക്കൽ പുരോഗമിക്കുകയാണ്. കോഴിക്കോട്ട് എയിംസിന് ഭൂമി കണ്ടെത്തിയ സാഹചര്യത്തിൽ മാറി ചിന്തിക്കേണ്ട ആവശ്യമില്ലെന്നാണ് എം.കെ.രാഘവന്റെ നിലപാട്.
എയിംസ് കേരളത്തിൽ വന്നാൽ
കുറഞ്ഞ ചെലവിൽ ഉന്നതനിലവാരമുള്ള ചികിത്സ ലഭ്യമാകും. ആരോഗ്യരംഗത്ത് വിപുലമായ പഠനത്തിനും ഗവേഷണത്തിനും അവസരമൊരുങ്ങും. കേരളത്തിന്റെ ആരോഗ്യ ഗവേഷണ മേഖലയ്ക്ക് പുത്തൻ ഉണർവായിരിക്കും. വിദഗ്ദ്ധ ഡോക്ടർമാരും ഗവേഷകരും കേരളത്തിലെത്തും.
@ എയിംസ് നാൾ വഴി
# 2014ൽ 200ഏക്കർ ഭൂമി നൽകിയാൽ കേരളത്തിന് എയിംസ് അനുവദിക്കുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു.
#തിരുവനന്തപുരം, കോട്ടയം , എറണാകുളം, കോഴിക്കോട് ജില്ലകൾ പരിഗണനയിൽ വന്നു
# കാസർകോട് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. കേന്ദ്ര ആരോഗ്യമന്ത്റിക്ക് നിവേദനം നൽകി
# എയിംസ് കോഴിക്കോട് സ്ഥാപിക്കണമെന്ന ആവശ്യവുമായി എം.കെ. രാഘവൻ എം.പി കേന്ദ്രമന്ത്റിയെ സമീപിച്ചു
# കോഴിക്കോട് കിനാലൂരിൽ എയിംസ് വരണമെന്ന സർക്കാർ തീരുമാനത്തിൽ ഭൂമി ഏറ്റെടുക്കലടക്കം പ്രാരംഭ നടപടികൾ ആരംഭിച്ചു
# 252 ഏക്കർ ഭൂമി എയിംസിനു വേണ്ടി സംസ്ഥാനം ഉറപ്പു നൽകി.
# 2023 ജൂണിൽ കിനാലൂരിൽ വ്യവസായ വകുപ്പിന്റെ 153ഏക്കർ ഭൂമിയും 99ഏക്കർ സ്വകാര്യഭൂമിയും ഏറ്റെടുത്ത് കേന്ദ്രത്തിന് കൈമാറാനുള്ള സർക്കാർ ഉത്തരവ് ഇറങ്ങി
# കിനാലൂർ, കാന്തലാട് വില്ലേജുകളിലെ 40.68ഹെക്ടർ സ്വകാര്യഭൂമി ഏറ്റെടുക്കുന്നത് തുടരുന്നു.
'എയിംസ് കോഴിക്കോട് വേണമെന്ന് പറയാൻ അവർക്ക് അവകാശമുള്ളതു പോലെ തനിക്കും ചെറിയ അവകാശമുണ്ട് '. സുരേഷ് ഗോപി, കേന്ദ്ര പെട്രോളിയം-ടൂറിസം സഹമന്ത്രി
'എയിംസ് കോഴിക്കോട്ടുകാരുടെ സ്വപ്‌നമല്ല, മലബാറിന്റെ ആവശ്യമാണ് '
എം.കെ.രാഘവൻ എം.പി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |